വടക്കേ ഇന്ത്യയിൽ സുവിശേഷം നിമിത്തം, ജീവിതം ചിലവഴിച്ച കർത്താവിൽ പ്രസിദ്ധനും, ഗ്രന്ഥകർത്താവുമായ പാ. കെ. ജോയിയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിൽ നിന്നും :
അര നൂറ്റാണ്ടു കാലം കർത്താവിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു എങ്കിലും വടക്കേ ഇന്ത്യയിൽ ഹിന്ദി ഭാഷക്കാരുടെ മധ്യത്തിലാണ് പാ. ജോയി ഏറ്റവും കൂടതൽ കാലം സുവിശേഷികരണം നടത്തിയത്.
? ബാല്യം
ഒരു പെന്തക്കോസ്തു കുടുംബത്തിൽ, കൊല്ലം കൊട്ടാരക്കരയിൽ കുന്നത്തൂരിൽ സി. കുഞ്ഞപ്പിയുടെയും, കുഞ്ഞമ്മയുടെയും മകനായി ജനിച്ച കുഞ്ഞപ്പി ജോയി എന്ന പാ. കെ. ജോയി, അഞ്ചാം വയസ്സിൽ കർത്താവിനെ പ്രസംഗിക്കുവാൻ ആഗ്രഹിച്ചു. എട്ടാം വയസ്സിൽ കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുകയും, സുവിശേഷികരണം തന്നെ ഏക ലക്ഷ്യമായി മുന്നോട്ടു പോകുകയും ചെയ്തു. പതിനാലാം വയസ്സിൽ ജലസ്നാനം സ്വീകരിക്കുകയും പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയും ചെയ്തു. സഹോദരങ്ങൾ എല്ലാം അമേരിക്കയിൽ ആയതിനാൽ ലഭിച്ച ഗ്രീൻ കാർഡ്, മുപ്പതു വര്ഷം മുൻപ് അമേരിക്കൻ എംബസ്സിയിൽ സ്വമനസ്സാലെ തിരിച്ചേൽപ്പിക്കുകയും വടക്കേ ഇന്ത്യയിൽ സുവിശേഷകരണമാണ് തന്നെ കുറിച്ചുള്ള ദൈവോദ്ദേശ്യം എന്ന് മനസ്സിലാകുകയും ചെയ്തു.
? വടക്കേ ഇന്ത്യയിലേക്ക്
1968 ൽ, പതിനഞ്ചാം വയസ്സിൽ ഡൽഹിയിലുള്ള പാ. കെ. ടി. തോമസിന്റെ ബെഥേൽ ബൈബിൾ കോളേജിൽ ചേരുകയും ഇന്ന് വരെയും വടക്കേ ഇന്ത്യയുടെ അപ്പോസ്തലനായി ദൈവത്താൽ ഉപയോഗിക്കപ്പെടുകയും ചെയ്തു വരുന്നു.
? ലോകമെങ്ങും തന്റെ സാക്ഷിയായി
പതിനാലാം വയസ്സിൽ വീടും, പതിനഞ്ചാം വയസ്സിൽ നാടും, വിട്ട പാ. ജോയി, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും, പതിനാലോളം രാജ്യങ്ങളിലുമായി സത്യസുവിശേഷത്തിന്റെ സാക്ഷിയായി. ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും മലയാളീ സമൂഹത്തോട് ചേർന്ന് ആരാധിപ്പാനും ഉണർവിന് സാക്ഷ്യം വഹിപ്പാനും ദൈവം ഇടയാക്കികൊണ്ടിരിക്കുന്നു.
? ഏറ്റവും കൂടതൽ പ്രസംഗിച്ച വിഷയങ്ങൾ
അടിസ്ഥാന വേദോപദേശങ്ങളും, അപ്പോൾ തന്നെ പാപത്തിനെതിരെയും, ന്യായവിധിയെക്കുറിച്ചും ജനത്തെ ഏറ്റവും ഉദ്ബോധിപ്പിക്കുവാൻ ദൈവം പാ. ജോയിയെ എടുത്തു ഉപയോഗിച്ചു.
? പീഡനങ്ങൾ
“കഷ്ടത, പട്ടിണി, പൈദാഹം, ഉപദ്രവം ഒന്നും തന്നെ പറയത്തക്ക നിലയിൽ കഴിഞ്ഞ കാലങ്ങളിൽ സഹിക്കേണ്ടി വന്നിട്ടില്ലെങ്കിലും സുവിശേഷ വിരോധികളാൽ ഉണ്ടായ പ്രയാസങ്ങളെക്കാളും ആത്മികരുടെ ഇടയിൽ, ഭക്തിയുടെ വേഷം ധരിച്ചു, അഭക്തരായ ചില കള്ള സഹോദരർ നുഴ്ഴ്ഞ്ഞു കയറി അധികമായി പീഡിപ്പിച്ചു. പാപത്തിനെതിരായി ഞാൻ പ്രസംഗിക്കുന്നത് അവർക്കു ഇഷ്ട്ടപെടുന്നില്ല. ഒരു അധികാര മോഹവുമില്ല, എന്നാൽ മാധ്യമങ്ങൾ എന്നെ അധികമായി പീഡിപ്പിച്ചു”.
? അധികാരമോഹം
“ക്രിസ്തീയ സഭാ നേതൃത്വം’ എന്ന ഗ്രന്ഥം 2012 ൽ പുറത്തിറക്കുവാൻ മേൽ പറഞ്ഞ അനുഭവങ്ങൾ എനിക്ക് പ്രയോജനമായി. അധികാരത്തിനു വേണ്ടി ഇന്ന് വരെ വോട്ടു പിടിക്കുകയോ, ഒരു പ്രൊമോഷൻ മീറ്റിംഗ് നടത്തുകയോ, ചെയ്തിട്ടില്ല. എന്റെ സകല പദവികളും ഞാൻ വേണ്ട എന്ന് വച്ച്, പുതിയ ഒരാളിനെ എല്പിച്, മരണപര്യന്തം കസേരകളില്ലാതെ സുവിശേഷം അറിയിച്ചു ആത്‌മാക്കളെ നേടേണം എന്ന് മാത്രമാണ് ആഗ്രഹം”.
? ഗ്രന്ഥകാരൻ
തിരക്കേറിയ ജീവിതക്രമത്തിനു മധ്യത്തിലും, നാൽപതു പുസ്തകങ്ങൾ രചിക്കുവാൻ ദൈവം കൃപ ചെയ്തു. പല തവണ പുനഃപ്രസിദ്ധീകരിച്ച “തേജസ്സേറിയ ശുശ്രുഷ”, “ഉല്പത്തി പുസ്തക വ്യാഖ്യാനം”, “ആത്‌മീയ പോരാട്ടവും അനുഭവങ്ങളും” തുടങ്ങിയവയാണ് പ്രധാന കൃതികൾ.
? ഉത്തരവാദിത്വങ്ങൾ
ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ നോർത്ത് സെൻട്രലിലെ പല ഡിസ്ട്രിക്ടുകളിൽ ഡിസ്ട്രിക്ട് പാസ്റ്റർ, PYPA Northern Region ന്റെ പ്രസിഡണ്ട്, Northern Region Field Coordinator, 1993 മുതൽ North Central Region President ആയും, Delhi State President ആയി 2015 വരെ സേവനം അനിഷ്ട്ടിക്കുകയും ചെയ്തു. ഇപ്പോൾ ഡൽഹി സ്റ്റേറ്റിന്റെ രക്ഷാധികാരിയായി സേവനം അനിഷ്‌ടിക്കുന്നു.
? ദുരുപദേശത്തെക്കുറിച്ചു
ദുരുപദേശത്തെ ശക്തമായി ഘണ്ഡിക്കുന്നു. വേദപുസ്തകത്തിൽ ന്യായമായി വെളിപ്പെടുത്താത്ത ഒന്നിനോടും അനുകൂലമല്ല.
? പുതുതലമുറയോടുള്ള ഉപദേശം
വേദപുസ്തകത്തിന്റെ വളപ്പിൽ തന്നെ നിൽക്കുക. ചട്ടപ്രകാരം ജീവിക്കുക, ജീവിതവിശുദ്ധി കാക്കുക, വേദപുസ്തകത്തെ അനുസരിക്കുക, സുവിശേഷം പ്രചരിപ്പിക്കുക.
? ഏറ്റവും സന്തോഷം പകരുന്ന സന്ദർഭങ്ങൾ
ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും താൻ സ്നാനപെടുത്തിയ, അല്ലെങ്കിൽ രക്ഷയുടെ അനുഭവത്തിലേക്ക് വന്ന ആത്‌മാകളെ കാണുന്നതാണ് സുവിശേഷ ജീവിതത്തിൽ ഏറ്റവും സന്തോഷം പകരുന്നതായ നിമിഷങ്ങൾ.
? ഭാരതത്തെകുറിച്ചുള്ള കാഴ്ചപ്പാട്
കർത്താവിന്റെ വരവിനായി ഭാരതത്തെ ഒരുക്കണം. എല്ലായിടത്തും സുവിശേഷം അറിയിക്കണം. എന്നാൽ സുവിശേഷ വേലയെ തകർക്കാൻ ശ്രമിക്കുന്ന ഏതു അധികാരികളായാലും അവർ പരാജയപ്പെടും.
? കുടുംബം
കർത്താവിൽ പ്രസിദ്ധനായിരുന്ന പാ. ടി. ജി. ഉമ്മച്ചന്റെ കൊച്ചുമകളായ സൂസമ്മ ജോയിയാണ് ഭാര്യ. കുഞ്ഞുങ്ങൾ ഗ്ലോറിയും, ഗ്ലാഡിയും അമേരിക്കയിൽ പാർക്കുന്നു.
? പെന്തെക്കോസ്തിലെ ഐക്യം
വിവിധ പ്രസ്ഥാനങ്ങളായി സഭകൾ നിൽകുമ്പോൾ തന്നെ അന്യോന്യമുള്ള ഭിന്നതകൾ അവസാനിപ്പിച്ച് ഐക്യമായി മുൻപോട്ടു പോകുമ്പോൾ സഭ അതിവേഗം വളരുവാൻ ഇടയാകും.
അര നൂറ്റാണ്ടു കാലം സുവിശേഷഘോഷണത്തിൽ അത്ഭുതകരമായി നടത്തിയ ദൈവം, വിശ്രമില്ലാതെ ഇനിയും ഏലീയാവിനെ പോലെ പാ. കെ. ജോയിയെ ലോകമെമ്പാടും ഉപയോഗിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.