‘സഫലമീ യാത്ര…’ – (14)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സമ്പന്നർ പക്ഷെ ദരിദ്രർ
‘ഒന്നിനും മുട്ടില്ല’, അതായിരുന്നു ലവോദിക്യ വിശ്വാസികളുടെ ധാരണ. പക്ഷെ അത് ശരിയായ ധാരണ അല്ലായിരുന്നു സഭാനാഥന്റെ തെറ്റി കൂടാത്ത വിലയിരുത്തൽ. (വെളി: 3 : 14 – 22)
ലാവോദിക്യ നഗരം അതിസമ്പന്നമായിരുന്നു. സഭ സമൂഹവും സാമ്പത്തിക തികവുള്ളവരായിരുന്നു. ധനം, വിലയേറിയ തുണിത്തരങ്ങൾ, നയന ലേപനം, ഇവ മൂന്നിലും നഗരം സമ്പന്നമായിരുന്നു. ആകാലത്തെ സാമ്പത്തിക കേന്ദ്രം; റോമൻ സാമ്രാജ്യത്തിലെ വലിയ ആളുകൾ ധരിച്ചിരുന്ന പ്രസിദ്ധമായ കറുത്ത തുകൽ വസ്ത്രങ്ങൾ; കണ്ണ് രോഗങ്ങൾക്ക് പ്രസിദ്ധമായ ലേപനകളുടെ വിപണന കേന്ദ്രം; ലാവോദിക്യ പട്ടണം അതി സമ്പന്നമായിരുന്നു. “ഒന്നിനും മുട്ടില്ല” സഭ സമൂഹം പോലും ആത്മ പ്രശംസയിൽ അമർന്നിരുന്നു.
പക്ഷെ കർത്താവിന്റെ വിലയിരുത്തൽ നേർവിപരീതമായിരുന്നു. ,ആത്മീയ സമ്പത്തിൽ ശീതവാനും, ഉഷ്‌ണവാനും അല്ലാത്ത ഒരു ശീതോഷ്‌ണ കൂട്ടം. വായിൽ നിന്നും ഉമ്മിണ് കളയേണ്ട സഭ. സഭാനാഥൻ അവരോടു പറയുന്നു, ‘സ്വർഗീയ സമ്പത്തു നേടുക, കുഞ്ഞാടിന്റെ രക്തത്തിൽ കഴുകിയ അങ്കി ധരിക്കുക, ഹൃദയദൃഷ്ടിയും ആത്മീയ ദൃഷ്ടിയും പ്രകാശിപ്പിക്കുവാൻ ഉതകുന്ന ആത്മാവിന്റെ ലേപനം കരസ്ഥമാക്കുക.’
ഭൗതീക സമ്പത്തുകൾ, ആത്മീക സമ്പത്തുകൾക്കു പകരമായി ഒരിക്കലും ആകരുത്. ആത്മീക സമ്പത്തിന്റെ ഘനം എത്രയധികം വലുതാകണം.
സ്വർഗത്തിൽ വലിയ നിക്ഷേപമുള്ളവനാണ് ഭൂമിയിൽ ഏറ്റവും വലിയ സമ്പന്നൻ. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.