“സുവിശേഷം പറയാത്ത സുവിശേഷയോഗങ്ങളും, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഉയർത്താത്ത സുവിശേഷകരെയും വേദനയോടെയാണ് ഞാൻ കാണുന്നത്”, പാ. ബാബു ചെറിയാൻ
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ, പിറവം സെന്റർ ശുശ്രുഷകനും, പ്രസിദ്ധ സുവിശേഷ പ്രസംഗകനും, വേദാദ്ധ്യാപകനുമായ, പാ. ബാബു ചെറിയാനുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? സുവിശേഷവൃത്തിയിൽ ഒരു വേദാദ്ധ്യാപകൻ എന്ന നിലയിൽ ദൈവഹിതം പൂർണ്ണമായി ജീവിതത്തിൽ നിറവേറി എന്ന് വിശ്വസിക്കുന്നുവോ
ദൈവത്തിന്റെ പൂർണ്ണ ഉദ്ദേശത്തിൽ ഞാൻ ഇതുവരെ എത്തിയിട്ടില്ല. അതിനുവേണ്ടി വിശ്വാസത്തോടെ ദാഹിക്കുകയും, പ്രാർത്ഥിക്കുകയും ചെയുന്നു. ദൈവത്തിന്റെ സമ്പൂർണ്ണ ഹിതം ജീവിതത്തിൽ നിറവേറുവാൻ വേണ്ടി കാത്തിരിക്കുന്നു.
? സുവിശേഷവേലയിലേക്കു ഇറങ്ങുവാനുള്ള മുഖാന്തരം
ഒരു മുഴുവൻ സമയ ശുശ്രുഷകൻ ആകുവാൻ ആഗ്രഹിച്ചതല്ല. എന്റെ മാതാവ് എന്നെ സുവിശേഷവേലയ്ക്കു വേണ്ടി സമർപ്പിക്കുകയും, അതിനു വേണ്ടി ദിനവും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. 1970 കളിൽ ഞങ്ങളുടെ കുടുംബം കോട്ടയത്ത് നിന്നും പാലക്കാട്ടേക്ക് താമസം മാറുമ്പോൾ, വീടിന് ചുറ്റും പെന്തെക്കോസ്ത് ആരാധന ഒന്നും തന്നെ ഇല്ലായിരുന്നു. അവിടെ നിന്നും 15 കിലോമീറ്റർ ദൂരെ വടക്കുംചേരിയിലാണ് ആരാധനയുണ്ടായിരുന്നത്. അങ്ങനെ വടക്കുംചേരി സഭയുടെയും, IPC തൃശൂർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഞങ്ങളുടെ ഭവനത്തിൽ സഭാകൂടിവരവ് ആരംഭിച്ചു. പാസ്റ്റർമാരായ വി. പി. ഉതുപ്, കെ. വി. തോമസ് എന്നിവരുടെ ശുശ്രുഷ എന്നെ വളരെയധികം സ്വാധീനിച്ചു. അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിലുള്ള സുവിശേഷകനെ വളർത്തി. ആ നാളുകളിൽ പ്രവാചകന്മാരിൽ കൂടിയും ദൈവവേലയ്ക്കുള്ള വിളി തിരിച്ചറിഞ്ഞു. ആത്മശക്തിയുടെയും, അഭിഷേകത്തിന്റെയും ദിനങ്ങളായിരുന്നു അത്. കോട്ടയം വടവാതൂരിൽ ഞങ്ങൾ ആയിരിക്കുമ്പോൾ പാസ്റ്റർമാരായ പി. എം. ഫിലിപ്പ്, കെ. സി. ചെറിയാൻ, കെ. എം. ജോസഫ് എന്നിവരാണ് സുവിശേഷത്തിന്റെ വിത്ത് ആദ്യമായി ഞങ്ങളുടെ വീട്ടിൽ വിതച്ചത്. എന്റെ ശുശ്രുഷാരംഗത്തെ രൂപപെടുത്തിയെടുക്കുന്നതിൽ, ഈ ദൈവദാസന്മാരുടെ പ്രോത്സാഹനവും, മനസ്സിൽ സ്വാധീനം ചെലുത്തിയ ശുശ്രുഷയും, പ്രാര്ഥനയുമാണെന്നു ഇന്ന് ഞാൻ മനസിലാക്കുന്നു. പാലക്കാട് വന്നതിനു ശേഷം ആത്മീകവളർച്ചയിലേക്കും, ആത്മസ്നാനത്തിലേക്കും നടത്തപ്പെട്ടു. പാ. മാങ്ങാനം ജോസഫ് വടക്കുംചേരിയിൽ നടത്തിയ കാത്തിരിപ്പു യോഗത്തിൽ വച്ച് ഞാൻ അഭിഷേകം പ്രാപിച്ചു. അഭിഷേകം പ്രാപിച്ച അന്ന് മുതൽ ജീവിതം വ്യതാസപെട്ടു തുടങ്ങി. പെരുമ്പാവൂരിലുള്ള പാ. കെ. എം. ജോസെഫിന്റെ അഗാപ്പെ ബൈബിൾ സ്കൂളിൽ പഠിച്ചു. ആരംഭ സമയത്തു തന്നെ അദ്ദേഹത്തിന്റെ സഹശുശ്രുഷകനായി. നീണ്ട പതിനേഴു വര്ഷം പാ. കെ. എം. ജോസെഫിന്റെ കൂടെയുള്ള ശുശ്രുഷകൾ എന്നെ സ്വാധീനിച്ചു. അങ്ങനെ ശുശ്രുഷയിൽ വളരുവാൻ ഇടയായി.
? ഏറ്റവും അധികം പ്രസംഗിച്ച വിഷയം
“യേശുക്രിസ്തുവിന്റെ ക്രൂശ്മരണവും, അതിൽ കൂടി മനുഷ്യന് ലഭിക്കുന്ന രക്ഷയും, സൗഖ്യവും, സമാധാനവും”, ഇത് മാത്രമാണ് മുഖ്യ വിഷയം. ഏതു വിഷയത്തിൽ കൂടി പോയാലും, ഇത് പറഞ്ഞില്ലെങ്കിൽ സമാധാനമില്ല. സുവിശേഷം പറയാത്ത സുവിശേഷയോഗങ്ങളും, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഉയർത്താത്ത സുവിശേഷകരെയും വേദനയോടെയാണ് ഞാൻ കാണുന്നത്.
? ബാല്യം
കോട്ടയം, വടവാതൂരിൽ ജനിച്ചു വളർത്തപ്പെട്ട ഞാൻ, 1970 ൽ പാലക്കാട്ടേക്ക് മാതാപിതാക്കളോടൊപ്പം താമസം മാറി. ഹൈസ്കൂൾ പഠനത്തിന് ശേഷം മലമ്പുഴയിലുള്ള ITI യിൽ മെഷനിസ്റ്റായി പഠിക്കുകയിരുന്നു. കഠിനമായ ന്യൂമോണിയ ബാധിച്ചതിനാൽ എന്നെ വീട്ടിലെത്തിച്ചു. മരുന്ന് കൂടാതെ വ്യക്തമായ ദൈവീക രോഗസൗഖ്യത്തിനു വേണ്ടി അമ്മയും, സഭയും പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഏകദേശം 17 ദിവസത്തോളം കിടപ്പിൽ തന്നെയും, അതിൽ 4 ദിവസത്തോളം അബോധാവസ്ഥയിലുമായിരുന്നു. ആ സമയത്, നരിമറ്റത്തിൽ എബ്രഹാം എന്ന ദൈവദാസൻ, ദർശനം കിട്ടി വീട്ടിൽ വരികയും, എന്റെ കിടക്കയിൽ ഇരുന്നു പ്രാർത്ഥിക്കുകയും അത്ഭുത രോഗസൗഖ്യം പ്രാപികുകയും ചെയ്തു. ആ സൗഖ്യത്തോട് കൂടെ സുവിശേഷവേലയ്ക്കുള്ള തീരുമാനത്തിന് ഉറപ്പു ലഭിച്ചു.
? മറക്കാനാവാത്ത അനുഭവം
2001 ഏപ്രിൽ 8 നു തൃശ്ശൂരിൽ നിന്നും ഒരു പ്രസംഗം കഴിഞ്ഞു മടങ്ങി വരുമ്പോൾ, ഞങ്ങളുടെ കാർ വലിയ ഒരു അപകടത്തിൽ പെട്ടു. വഴിമദ്ധ്യേ ഞാൻ വാഹനം ഓടിക്കുന്നത് നിർത്തി, ഭാര്യ ഗ്രേസി വാഹനം ഓടിക്കുവാൻ ആരംഭിച്ചു. വീടിനോടു 2 കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ, നല്ല മഴയത്തു വാഹനം വലിയ കുഴിയിൽ വീണ് നിയന്ത്രണം നഷ്ട്ടപെട്ട് അടുത്തുള്ള മതിലിൽ ഇടിച്ചു നിന്നു. ആ അപകടത്തെ തുടർന്ന് എന്റെ ഒരു കണ്ണ് നഷ്ടപ്പെടുകയും, എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ എന്റെ കണ്ണ് എടുത്തു കളയുകയും ചെയ്തു. ഈ അപകടത്തിൽ ഞങ്ങളെ രക്ഷിക്കുവാൻ വന്ന വ്യക്തി, പിന്നീട് സ്നാനപെടുവാൻ ഇടയായി.
2017 ഫെബ്രുവരി ആദ്യ ആഴ്ചയിലും എനിക്ക് അപകടം നേരിട്ടു. ദൈവം എന്നെ മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ സഭ ഒന്നടക്കം ഈ വിഷയം വച്ച് പ്രാർത്ഥിച്ചു. അതിനാൽ ഈ പ്രയാസത്തിന്റെ ഘനം കുറയുവാനും ഇടയായി.
ഏതു തിന്മയ്ക്കകത്തും ദൈവം ഒരു നന്മ നമുക്ക് ഒരുക്കിയിരിയ്ക്കുന്നു.
? നിലവിലുള്ള ഉത്തരവാദിത്വങ്ങൾ
പിറവം സെന്റർ ശുശ്രുഷകൻ പാ. കെ. സി. മാത്യൂസ് ആലുവയിലേക്കു മാറിയ ഒഴിവിൽ, ഇന്ത്യ പെന്തക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് കൗൺസിൽ എന്നെ 1997 മുതൽ പിറവം സെന്റർ ശുശ്രുഷകനായി നിയമിക്കുകയും, നിലവിൽ 22 സഭകൾ ഞങ്ങളുടെ സെന്ററിന് ദൈവം നൽകി തരികയും ചെയ്തു. മാത്രമല്ല പിറവം ലോക്കൽ സഭയുടെ ശുശ്രുഷകനായിരിക്കുകയും ചെയുന്നു.
? പെന്തക്കോസ്തു സമൂഹവും സുവിശേഷീകരണവും
പെന്തക്കോസ്തു സമൂഹം സുവിശേഷീകരണത്തിനു മുൻതൂക്കം നൽകണം. ജീവകാരുണ്യപ്രവർത്തനം പ്രൊജക്റ്റായി കൊണ്ടുപോകുന്നതായിരിക്കരുത് മുഖ്യ വീക്ഷണം. എല്ലാ പെന്തക്കോസ്തു ഭവനങ്ങളിൽ നിന്നും ഒരു വ്യക്തിയെങ്കിലും സുവിശേഷീകരണത്തിനു വേണ്ടി ഇറങ്ങിതിരിക്കണം. 120 കോടി ജനങ്ങളുള്ള ഭാരതത്തിൽ 10 കോടി ജനങ്ങൾ പോലും രക്ഷിക്കപ്പെട്ടിട്ടില്ല. അവർ യേശുവിനെ കുറിച് കേൾക്കാതെ എങ്ങനെ യേശുവിന്റെ മടങ്ങി വരവ് നടക്കും ? കാര്യമായ ഒരു സുവിശേഷ പ്രവർത്തനവും നടക്കുന്നില്ല. സുവിശേഷീകരണത്തിനു ഒരു വെല്ലുവിളിയുമില്ല. സുവിശേഷീകരണത്തിനു പോകുവാൻ ഇന്ന് ആളില്ല. വടക്കേ ഇന്ത്യയിലും കാര്യമായ എതിർപ്പുകൾ ഇല്ല. എന്നാൽ ദൈവസഭ തങ്ങളുടെ ദൗത്യത്തിൽ നിന്നും പുറകോട്ടു പോയി. ഭാരിച്ച ചിലവിൽ കേരളത്തിൽ മാത്രം കൺവെൻഷനുകൾ നടത്തി സുവിശേഷീകരണം എന്ന് പറയുകയാണ്. ആകയാൽ പ്രഥമ പരിഗണന സുവിശേഷീകരണത്തിനു നൽകണം. ബാക്കിയെല്ലാം രണ്ടാമത്. “മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ. നീയോ പോയി ദൈവരാജ്യം അറിയിക്കുക”
? കേരളത്തിലെ പെന്തക്കോസ്തു സഭകളിലെ ഐക്യത
സുവിശേഷീകരണത്തിനു മുൻതൂക്കം കൊടുക്കുമ്പോൾ ഐക്യത ഉണ്ടാകും. നമ്മൾ ലക്ഷ്യത്തിൽ നിന്ന് മാറിയത് കൊണ്ടാണ് അത് നടക്കാത്തത്.
? തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെകുറിച്ചു
സുവിശേഷീകരണത്തിനു പകരം, ഏതു പദ്ധതിയും ‘തിരെഞ്ഞെടുപ്പ്’ എന്ന അജണ്ട മനസ്സിൽ വച്ചുകൊണ്ടാണ് ദൈവസഭയ്ക്കകത്തു നടത്തുന്നത്. ഈ പ്രവണതയ്ക്ക് മാറ്റം വരേണ്ടതാണ്.
? മാതാപിതാക്കൾ
കോട്ടയം വടവാതൂരിലുള്ള അമ്പലത്തിങ്കൽ വീട്ടിൽ, തോമസ് ചെറിയാൻ, ശോശമ്മ ചെറിയാൻ എന്നിവരാണ് മാതാപിതാക്കൾ
? കുടുംബം
ഗ്രേസിയാണ് ഭാര്യ. അക്സ സൂസൻ ബാബുവും, ഗോഡ്ലി രൂത്ത് ബാബുവും മൂത്ത പെൺമക്കളും, ജോയൽ സാം ചെറിയാൻ ഇളയ മകനുമാണ്.
ലോകമെമ്പാടും സത്യസുവിശേഷവുമായി ധീരതയോടെ നിത്യരാജ്യത്തിന്റെ പടയാളിയായി പാ. ബാബു ചെറിയാന് നിൽക്കുവാൻ ഇടനൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.