” ‘പ്രയ്സ് & വര്ഷിപ്പ്’ നമ്മുടെ പെന്തക്കോസ്തു ഗാനരചനയിലും, ആലാപന ശൈലിയിലും, സംഗീത സംവിധാനത്തിലും തന്നെ വളരെ വ്യതാസം ഉണ്ടാക്കി“, പാ. സുനിൽ ജോയൽ
‘എന്നെ നടത്തുവാൻ ശക്തനല്ലോ’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവും, മികച്ച സംഗീത സംവിധായകനുമായ പാ. സുനിൽ ജോയലുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? ‘എന്നെ നടത്തുവാൻ ശക്തനല്ലോ’ എന്ന ഗാനമെഴുതുവാൻ ഉണ്ടായ സാഹചര്യം
1985 ൽ ഞാൻ രക്ഷിക്കപെടുവാനും, ICPF ന്റെ സംഗീത വിഭാഗമായ എന്ജലോസിന്റെ ആദ്യ ടീമിനോടൊപ്പം പ്രവർത്തിക്കുവാനും എനിക്ക് അവസരം ലഭിച്ചു. 1990 ൽ എന്റെ കാലിനു സഹിക്കുവാൻ കഴിയുന്നതിനപ്പുറമായ വേദനയാൽ ഭാരപെട്ടു. അടുത്തുള്ള ഒരു നാട്ടുവൈദ്യൻ മരുന്ന് കുറിച്ചെങ്കിലും, എന്റെ രോഗസൗഖ്യത്തിനു അത് മതിയാകുന്നതിനപ്പുറമായിരുന്നു. മാത്രമല്ല ഈ രോഗം എല്ലാ വർഷവും വീണ്ടും വരുവാനുള്ള സാധ്യതയും വൈദ്യൻ കല്പിച്ചപ്പോൾ ഞാൻ ഏറ്റവും നിരാശനായി തീർന്നു.എന്റെ ശുശ്രുഷ കഴിഞ്ഞോ എന്നും, അഞ്ചു വർഷം മാത്രമേ ഞാൻ ഈ വിശ്വാസത്തിൽ ആയിട്ടുള്ളൂ എന്നും എന്റെ ദൈവത്തോട് ഞാൻ കരഞ്ഞു ചോദിച്ചു. ഒരു ഉച്ച കഴിഞ്ഞ സമയത്തു ദൈവാത്മാവ് എന്നോട് ശക്തമായി സംസാരിക്കുവാൻ തുടങ്ങി, ‘ഞാനാണ് നിന്നെ വിളിച്ചത്, എന്റെ വാഗ്ദത്തം ഒരിക്കലും മാറുകയില്ല’ എന്ന്. അന്ന് എന്റെ നാവിന്മേൽ ദൈവാത്മാവ് നൽകിയ വരികളാണ് “എന്നെ നടത്തുവാൻ ശക്തനല്ലോ” എന്ന ഗാനം.
? എത്ര ഗാനങ്ങൾ ഇത് വരെ എഴുതി
‘വാഴ്ത്തീടാം സ്‌തുതിചാർത്തിടാം’, ‘ഉണ്ടെനിക്ക് അഭയസ്ഥാനം’, ‘പകർന്നതീ സ്നേഹം’, തുടങ്ങി ഏകദേശം മുന്നൂറോളം ഗാനങ്ങൾ ഇതുവരെ എഴുതി സംഗീതം നൽകുവാനും, മാത്രമല്ല മറ്റുള്ളവരുടെ അമ്പതോളം ഗാനങ്ങൾക്ക് സംഗീതം നൽകുവാനും ദൈവം അവസരം നൽകി.
?ഗാനരചയിതാവ് എന്നതിനപ്പുറം ഏതെല്ലാം നിലയിൽ സുവിശേഷവൃത്തിയിൽ പ്രയോജനപ്പെടുന്നു
ഇപ്പോൾ ഞാൻ എൽ-ശദ്ദായി ഗോസ്പൽ ചർച്, ഷാർജയുടെ ശുശ്രുഷകനായി സേവനം അനിഷ്ഠിക്കുന്നു. കവിതകൾ, ലേഖനങ്ങൾ, തുടങ്ങി ചില ആനുകാലികങ്ങളിൽ എഴുതാറുമുണ്ട്. ‘സ്നേഹരൂപം’ എന്ന പേരിൽ നാല് വാല്യം കാസ്സറ്റുകൾ പുറത്തിറക്കുവാൻ ദൈവം ഇട നൽകി. ‘ഗോസ്പൽ സിംഗേഴ്സ്’ എന്ന സംഗീത വിഭാഗം ആദ്യം കേരളത്തിലും, ഇപ്പോൾ UAE ലും പ്രവർത്തിച്ചു വരുന്നു.
? ബാല്യം
വല്യപ്പച്ചൻ സുവിശേഷകനായിരുന്ന ഒരു CSI കുടുംബത്തിൽ ജനിച്ചു വളർത്തപ്പെടുവാൻ ദൈവം എനിക്ക് അവസരം നൽകി. ഞങ്ങൾ തിരുവനന്തപുരം ഉള്ളൂർ, CSI ചർച് അംഗങ്ങളായിരുന്നു. ജോയൽ ദാസ്, ലീലാമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനായി ജനിക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. 1995 ൽ ഞാൻ സൗണ്ട് എഞ്ചിനീറായി ജോലി ആരംഭിച്ചു. UAE, ഉം അൽ ക്വയ്‌ൻ റേഡിയോയിലും, ഏഷ്യാനെറ്റ് റേഡിയോയിലും ജോലി ചെയുവാൻ ഇടയായി.
? രക്ഷയിലേക്കു വരുവാനുള്ള മുഖാന്തരം
എന്റെ ഉപ്പാപ്പനാണ് ഞങ്ങളുടെ കുടുംബത്തിൽ നിന്നും ആദ്യമായി വിശ്വാസത്തിലേക്ക് വരുന്നത്. ഇത് മുഖാന്തരം ഞങ്ങളുടെ ഭവനത്തിൽ വച്ച് നടന്ന ഒരു ഉപവാസ പ്രാർത്ഥനയിൽ ഒരു ദൈവദാസി എന്നോട്, ‘കർത്താവിനു നിന്നെ കൊണ്ട് ആവശ്യമുണ്ട്’ എന്ന് ആത്മാവിൽ ശക്തമായി പ്രവചിച്ചു. അന്ന് ഞാൻ ദൈവസന്നിധിയിൽ സമ്പൂർണ്ണമായി സമർപ്പിച്ചു.
? സുവിശേഷം നിമിത്തം ഏറ്റവും സന്തോഷിച്ച സന്ദർഭം
ഞങ്ങളുടെ കുടുംബത്തിന്റെ ആത്മരക്ഷയ്‌ക്ക് ഏറ്റവും എതിരായി നിന്ന വ്യക്തിയായിരുന്നു എന്റെ പിതാവ്. എന്നാൽ 1992 ൽ അദ്ദേഹം സ്നാനപെടുവാൻ ഇടയായി. അന്ന് സ്‌നാനകടവിലേക്കു ഇറങ്ങുന്നതിനു മുന്പായി എന്നെ കാണണമെന്ന് ആവശ്യപ്പെടുകയും, എന്നെ ചുംബിക്കുകയും ചെയ്തത് ഒരിക്കലും മറക്കുവാൻ കഴിയുകയില്ല.
? കുടുംബം
ഒരു ഹോമിയോ ഡോക്ടറായ ഉഷയാണ് ഭാര്യ. ഫെബ ക്രിസ്റ്റീന ജോയൽ, ഫെയ്ത് ജോർജ് ജോയൽ എന്നിവരാണ് മക്കൾ.
? ‘പ്രയ്‌സ് & വർഷിപ്’ – കഴിഞ്ഞ ഒരു ദശകത്തിനിടയിൽ സഭകൾക്കുളിൽ ഉണ്ടാക്കിയ മാറ്റം
ദൈവവചനപ്രകാരം പ്രയ്‌സ് & വര്ഷിപ്പിന് ലീഡർമാർ ഇല്ല. ദാവീദ് പാട്ടുകൾ എഴുതിയെങ്കിലും സംഘമായിട്ടാണ് പാടിയിരുന്നത്. ഒരു ഏകാംഗ പ്രകടനം പരിശുദ്ധാത്മാവിനു എതിരും അത് സഭകളിൽ അപകടം വരുത്തി വയ്ക്കുകയും ചെയ്യും. ‘പ്രയ്സ് & വര്ഷിപ്പ്’ നമ്മുടെ പെന്തക്കോസ്തു ഗാനരചനയിലും, ആലാപന ശൈലിയിലും, സംഗീത സംവിധാനത്തിലും തന്നെ വളരെ വ്യതാസം ഉണ്ടാക്കി. ഇത് സ്റ്റേജ് ഗാനങ്ങൾ, ആരാധന ഗാനങ്ങൾ എന്നിങ്ങനെ വേർതിരിവ് ഉണ്ടാക്കിയെടുത്തു. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. പരിശുദ്ധാത്മാവിനു ആരാധന നിയന്ത്രണം പൂർണ്ണമായി വിട്ടു കൊടുക്കണം. വചനശുശ്രുഷയും, ആരാധനയും തുല്യ തൂക്കത്തിൽ കൊണ്ടുപോയെങ്കിൽ മാത്രമേ വിശ്വാസികൾക്ക് ദൈവസാന്നിധ്യം പൂർണ്ണമായി അനുഭവിക്കുവാൻ കഴിയുകയുള്ളൂ.
? UAE ലെ പെന്തക്കോസ്തു സഭകളുടെ വളർച്ച
ഞാൻ കഴിഞ്ഞ 21 വര്ഷങ്ങളായി UAE യിൽ താമസിക്കുന്നു. സഭകൾ എണ്ണത്തിൽ ഇഷ്ട്ടം പോലെ വളർന്നു. അതോടൊപ്പം ന്യൂ ജനറേഷൻ സഭകളും വളർന്നു. എന്നാൽ സഭകളുടെ എന്നതിനൊത്തവണ്ണം ആത്മാക്കളുടെ വളർച്ച ആനുപാതികമായി ഉണ്ടായിട്ടില്ല എന്നതാണ് നഗ്നസത്യം. എല്ലാ സഭകൾക്കും UAE യിൽ സ്വീകാര്യതയും വേരോട്ടവും ഉണ്ട്. താരതമേന്യ വിശ്വാസവും ഉപദേശവും പിടിച്ചുനിൽക്കുന്ന ധാരാളം സഭകളും UAE ൽ ഉണ്ട്.
? സുവിശേഷം നിമിത്തം ഉള്ള സ്വപ്‌നങ്ങൾ
എന്റെ മുന്നിൽ വന്നുപ്പെടുന്നവർ എല്ലാവരും നിത്യതയിൽ കാണപ്പെടണം എന്നതാണ് ഏറ്റവും വലിയ സ്വപ്നം.
പ്രവാസ ജീവിതത്തിൽ അനേകർക്ക് ആശ്വാസമായി ജീവൻ തുടിക്കുന്ന ഗാനങ്ങൾക്ക് ഇനിയും ദൈവം പാ. സുനിൽ ജോയലിനെ മുഖാന്തരമാക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.