“ദൈവമക്കളുടെ അകമഴിഞ്ഞ സഹായമല്ലാതെ, ഒരു പ്രസ്ഥാനവും ഈ സ്ഥാപനത്തെ ഇന്ന് വരെ സഹായിച്ചിട്ടില്ല“, – പാ. സജി ബേബി (Director – Mizpah School for Mentally Retarded, Kayamkulam)
ഭാരത്തിലാദ്യമായി പെന്തക്കോസ്തു സമൂഹത്തിലെ ഒരു പാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപെടുന്ന ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളുടെ പരിശീലന കേന്ദ്രമായ ‘മിസ്പാ’യുടെ ഡയറക്ടറും, വേദാധ്യാപകനും, എഴുത്തുകാരനുമായ പാ. സജി ബേബിയുമായി, ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.
? പെന്തക്കോസ്തു സമൂഹത്തിൽ അധികമായി കാണാത്ത ഈ പ്രത്യേക വിദ്യാഭ്യാസ പരിശീലന സേവനം തിരഞ്ഞെടുക്കുവാനുള്ള കാരണം
പെന്തക്കോസ്തു സമൂഹത്തിൽ ഇതുവരെ കാണാത്ത ഒരു പ്രത്യേക ശുശ്രുഷയാണ് ബുദ്ധിമാന്ദ്യം സംഭവിച്ചർക്കുള്ള പരിശീലന കേന്ദ്രം. ‘മിസ്പാ’ എന്ന ഈ സ്ഥാപനം, പെന്തക്കോസ്തു മേഖലയിൽ ഭാരതത്തിൽ ഒരു പാസ്റ്റർ ഇദംപ്രഥമായി നടത്തുന്ന ഒരു ശുശ്രുഷയാണ്. ഇത് ഞാൻ ആരംഭിപ്പാൻ മൂന്ന് പ്രധാനപ്പെട്ട കാരണങ്ങളുണ്ട്.
ഒന്ന് ദൈവനിയോഗമാണ്. 2000 ൽ എന്റെ ഇളയ മകൾ അതികഠിനമായ പ്രതിസന്ധിയിൽ കൂടി കടന്നു പോയപ്പോൾ, എന്റെ കുഞ്ഞിനെ പോലെ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി ശുശ്രുഷ ചെയ്യണം എന്ന് എന്റെ ഉള്ളിൽ പരിശുദ്ധാത്മാവ് പ്രേരണ തരികയും, ആ വാക്കിന് ഞാൻ മുൻകൈയെടുക്കുകയും ചെയ്തു.
രണ്ടാമത്തെ കാരണം, എന്റെ രണ്ട് പെൺ മക്കളായ ജിഷയും (26), ഷിജിയും (23) ഒരുപോലെ ബുദ്ധിക്ക് വൈകല്യങ്ങൾ ഉള്ളവരാണ്. പ്രത്യേകിച്ച് എന്റെ ഇളയ മകൾ ബുദ്ധിമാന്ദ്യവും, അതോടൊപ്പം Chronic Epilepsy യും ബാധിച്ച് ആശുപത്രിയിൽ അഭയം പ്രാപിച്ചപ്പോൾ, ‘ഞങ്ങൾ ചെയാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു, ഈ നില തുടർന്നാൽ ഈ കുഞ്ഞു Paralytic Patient ആകുവാൻ സാധ്യതയുണ്ടെന്നും’, ഡോക്ടർ പറഞ്ഞു. മാതാപിതാക്കൾ എന്ന ഞങ്ങൾക്ക് താങ്ങുവാൻ കഴിയുന്നതിന് അപ്പുറമാകയാൽ ഞങ്ങൾ കുഞ്ഞിന്റെ മരണത്തിന് വേണ്ടി പ്രാർത്ഥിച്ചു. എന്നാൽ ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടില്ല. ബുദ്ധിമാന്ദ്യത്തോടൊപ്പം വീണ്ടും Epilepsy തുടർന്ന് കൊണ്ടേയിരുന്നു. മനം നൊന്തു ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ, ദൈവത്തിന്റെ ആത്മാവ്, ‘നിനക്ക് ഒരു പ്രശ്നം ഉണ്ടെങ്കിൽ അത് നിന്റെ മാത്രം പ്രശ്നമല്ല, നിന്നെ പോലെ കഷ്ട്ടം അനുഭവിക്കുന്ന അനേകരെ സഹായിക്കുവാൻ ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്ന് വ്യക്തിപരമായി എന്നോട് സംസാരിച്ചു.
മൂന്നാമത്തെ കാരണം, 1999 ൽ ഇളയ മകൾക്ക് വേണ്ടി ഞാൻ മരുന്ന് വാങ്ങുവാൻ വേണ്ടി നിൽക്കുമ്പോൾ, ഇതേ മരുന്ന് വാങ്ങിക്കുവാൻ മറ്റൊരു പിതാവിന്റെ കൈയിൽ രൂപ ഇല്ലാത്തതിനാൽ, തന്റെ കുഞ്ഞു മരിച്ചു പോകട്ടെ എന്ന് പറയുന്നത് ഞാൻ കേട്ടപ്പോൾ എന്റെ ഹൃദയത്തെ വല്ലാതെ ആ സംഭാഷണം മറിച്ചു കളഞ്ഞു.
? ‘മിസ്പാ’ – ഈ പേര് തിരഞ്ഞെടുക്കുവാനുള്ള കാരണം
ഉല്പത്തി 31 : 46 – 48 ൽ, യാക്കോബും ലാബാനും തമ്മിൽ ഉടമ്പടി ചെയുന്ന സ്ഥലത്തു ഒരു കൽകൂമ്പാരം ഉണ്ടാക്കുകയും, ആ സ്ഥലത്തിന് ‘മിസ്പാ’ എന്ന് പേരിടുകയും ചെയ്തതായി കാണുന്നു. ‘മിസ്പാ’ എന്നത് ഒരു എബ്രായ വാക്കാണ്. അതിന്റെ അർത്ഥം ‘കാവൽമാടം’ എന്നാണ്. ഞങ്ങളുടെ പ്രധാനപ്പെട്ട ശുശ്രുഷയായ കഷ്ട്ടപ്പെടുന്ന, സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ കാവൽ ചെയുക, സംരക്ഷിക്കുക എന്നതിനാലാണ് ‘മിസ്പാ’ എന്ന് പേരിട്ടിരിക്കുന്നത്. മാത്രമല്ല ഉപദേശത്തിന്റെ കാവലാളുകളായി തീരുവാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരായതു കൊണ്ടും ‘മിസ്പാ’ എന്ന നാമകരണം ചെയുവാൻ ഇടയായി.
? ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എന്തെല്ലാം
ഞങ്ങളുടെ ആപ്തവാക്യം, ‘കരുതൽ, സംരക്ഷണം, പരിലാളനം’ എന്നതാണ്. സമൂഹത്തിൽ ഏറ്റവും കഷ്ട്ടമനുഭവിക്കുന്ന രണ്ട് വിഭാഗക്കാരാണ് ബുദ്ധിമാന്ദ്യം അനുഭവിക്കുന്നവരും, ക്യാൻസർ രോഗികളും. ഇന്ന് കേരളത്തിൽ മാത്രം 16 ലക്ഷം ബുദ്ധിമാന്ദ്യം ഉള്ളവരുണ്ട്. ഇന്ത്യയിൽ ഈ കണക്ക് 3 കോടി 60 ലക്ഷം ആളുകളാണ്. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി കേരളത്തിലുള്ള 285 സ്കൂളുകളിൽ 284 എണ്ണവും സ്വകാര്യ മേഖലയിലാണ്. ഒറ്റ സ്കൂൾ മാത്രമാണ് സർക്കാർ നടത്തുന്നത്. ഈ കുഞ്ഞുങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസം ചെയുവാൻ കഴിവില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ സഹായം, ചികിത്സാ ചിലവിന് ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക എന്നിവയാണ് ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
? ഗവെർന്മെന്റ് തലത്തിലുള്ള സഹകരണം
ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ്, കുഞ്ഞുങ്ങൾക്കുള്ള സ്കോളർഷിപ്പ്, ബുദ്ധിമാന്ദ്യം ഉള്ള കുഞ്ഞുങ്ങൾക്കുള്ള ഒരു പാഠപുസ്തകം, എന്നിവ മാത്രമാണ് ഇതുവരെ ഗവൺമെന്റ് തലത്തിലുള്ള സഹകരണം.
? രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രതികരണങ്ങൾ ഏതു നിലയിൽ
2003 ൽ ഞങ്ങളുടെ സ്ഥാപനം ഉത്‌ഘാടനം ചെയ്തത് ഇന്നത്തെ KPCC പ്രസിഡന്റ് ശ്രീ. എം.എം. ഹസ്സൻ അവറുകളാണ്. അന്ന് മുതൽ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾ, കേരള സർക്കാർ പ്രതിനിധികൾ, കായംകുളം മുൻസിപ്പലിറ്റി നേതൃത്വം, ഇവർ അകമഴിഞ്ഞ പിന്തുണ ഇന്ന് വരെയും നൽകി വരുന്നു. സാംസ്‌കാരിക നേതാക്കന്മാർ പലരും, ഞങ്ങളുടെ സ്ഥാപനം സന്ദർശിക്കുകയും, അത് ഞങ്ങൾക്ക്പ്രചോദനവും ആയി തീരുകയും ചെയ്തിട്ടുണ്ട്.
? ‘മിസ്പാ’ യോട് പെന്തക്കോസ്തു സഭകളുടെ മനോഭാവം ?
ക്രിസ്തുവിൽ എന്റെ സഹോദരന്മാരായ പെന്തെക്കോസ്ത് വിശ്വാസികളുടെ സഹകരണമാണ്, കഴിഞ്ഞ 15 വർഷമായി നടത്തപെടുന്ന ഈ സ്ഥാപനത്തിന്റെ വിജയത്തിന്റെ ഏറ്റവും പ്രധാന ഘടകം. പ്രസ്ഥാനങ്ങൾ എന്നെ സഹായിച്ചിട്ടില്ല, എന്നാൽ ദൈവമക്കൾ എന്നെ ധാരാളം സഹായിച്ചിട്ടുണ്ട്.
? സ്ഥാപനത്തിന്റെ പ്രവർത്തന ശൈലി
2003 ൽ 14 കുഞ്ഞുങ്ങളുമായി ആരംഭിച്ച ഈ സ്ഥാപനത്തിൽ, ഇന്ന് രജിസ്റ്റർ ചെയ്ത നൂറിലധികം കുഞ്ഞുങ്ങളും, 11 അധ്യാപകർ, 16 അനദ്ധ്യാപകർ എന്നായി വർദ്ധിക്കുവാൻ ദൈവം ഇടയാക്കി. ഡയറക്ടറായി ഞാൻ ഉത്തരവാദിത്വത്തിൽ ആയിരിക്കുമ്പോൾ തന്നെ, ‘മിസ്പാ’ സ്കൂളിന്റെ പ്രിൻസിപ്പളായി ദൈവനിയോഗത്താൽ കഴിഞ്ഞ 15 വർഷമായി സഹോദരി ശോഭാ സതീഷ് സ്തുത്യർഹമായ സേവനം അനിഷ്ഠിക്കുന്നു. ദൈവനിയോഗത്താൽ നേതൃത്വം വഹിക്കുന്ന സഹോദരി ശോഭാ, ഈ സ്ഥാപനത്തിന് ഒരു അനുഗ്രഹവും, ഇതിന്റെ വളർച്ചയ്ക്ക് കാരണമായ ഒരു പ്രധാന വ്യക്തി കൂടിയാണ്.
? സുവിശേഷ വൃത്തിയിൽ ഈ സ്ഥാപനം കൂടാതെയുള്ള പങ്കാളിത്വം
കഴിഞ്ഞ 33 വർഷമായി ഞാൻ ബൈബിൾ കോളേജുകളിൽ വേദവചനം പഠിപ്പിക്കുന്നു. ഈ സ്ഥാപനം ആരംഭിക്കുന്നത് വരെ ഞാൻ സഭാ ശുശ്രുഷയിലായിരുന്നു. ‘വോയ്‌സ് ഓഫ് മിസ്പാ’ എന്ന മാസിക പ്രസിദ്ധീകരണം നടത്തി വരുന്നു. ‘ക്രൈസ്തവ സഭകൾ ഒരു അവലോകനം – പെന്തക്കോസ്തു വീക്ഷണത്തിൽ’ എന്ന ഗ്രന്ഥം ഉൾപ്പടെ 6 ഗ്രന്ഥങ്ങൾ രചിക്കുവാൻ ദൈവം അവസരം നൽകി. 1992 മുതൽ തപാൽ വഴി, പത്രങ്ങളിൽ നിന്നും ലഭിക്കുന്ന മേൽവിലാസങ്ങളിലേക്ക്, വിവാഹിതരാക്കുന്നവർക്ക് അനുമോദനവും ദൈവവചനവും, മരണവീടുകളിലേക്ക് അനുശോചനവും മരണാന്തര ജീവിതത്തെക്കുറിച്ചുള്ള സന്ദേശങ്ങളും എത്തിച്ചു വരുന്നു.
? മാതാപിതാക്കൾ
ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്ത് പരിപ്ര എന്ന സ്ഥലത്ത് മിസ്‌പയിൽ പരേതരായ ഡാനിയേൽ ബേബി, അമ്മിണി എന്നിവരാണ് എന്റെ മാതാപിതാക്കൾ.
? ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് നേരിടുന്ന വെല്ലുവിളികൾ
സ്റ്റാഫിന്റെ അപര്യാപ്തതയാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പിൽ നേരിടുന്ന പ്രധാന വെല്ലുവിളി. സ്ഥിരമായുള്ള ഒരു വരുമാനമാർഗ്ഗത്തിന്റെ ബുദ്ധിമുട്ടും, ഇപ്പോൾ പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണവും, കുഞ്ഞുങ്ങളുടെ ഈ രീതിയിലുള്ള രോഗാവസ്ഥയ്ക്ക് ഇതുവരെ സ്ഥായിയായ ഒരു മരുന്നിന്റെ അഭാവവും ഞാൻ നേരിടുന്ന വെല്ലുവിളികളിൽ ചിലതാണ്.
? ഈ പ്രസ്ഥാനവുമായി ബന്ധപെട്ടു ഏറ്റവും ദുഃഖിച്ച സന്ദർഭം
കഴിഞ്ഞ 15 വർഷത്തിനിടയിൽ ഞങ്ങളുടെ സ്ഥാപനത്തിൽ നിന്നും ബുദ്ധിമാന്ദ്യം സംഭവിച്ച 5 കുഞ്ഞുങ്ങൾ മരിച്ചു പോയി. ഷഹനാസ്, ചിഞ്ചു, രേഖ, ബെനിയേൽ, ഏറ്റവും അവസാനമായി അനൂപ് ഹരി എന്ന കുട്ടിയുമാണ് ഞങ്ങളുടെ ഇടയിൽ നിന്നും മരണപ്പെട്ടത്. സ്വയപ്രാപ്തി ഇല്ലാത്ത ഈ കുഞ്ഞുങ്ങളുടെ മരണസമയത്ത് മാതാപിതാക്കൾ വിലപിക്കുന്നതാണ് എന്നെ ഏറ്റവും ദുഖിപ്പിക്കുന്ന സന്ദർഭങ്ങൾ.
? കുടുംബം
ഷീലയാണ് ഭാര്യ. ജിഷ, ഷിജി എന്നിവരാണ് ഞങ്ങളുടെ മക്കൾ.
? ഈ സ്ഥാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തോടുള്ള പ്രതികരണം
കായംകുളം പട്ടണത്തിൽ നടന്നു വരുന്ന ഈ സ്ഥാപനത്തിന് സമൂഹത്തിൽ നിന്നും നല്ല പ്രതികരണവും, സഹകരണവുമാണ് ഇന്ന് വരെ ലഭിച്ചു കൊണ്ടിരിക്കുന്നത്.
വാക്ക് കൊണ്ട് മാത്രമല്ല, പ്രവർത്തിയിൽ കൂടിയും സത്യദൈവത്തെ സമൂഹത്തിന് കാട്ടിക്കൊടുത്തു കൊണ്ടിരിക്കുന്ന പാ. സജി ബേബിയേയും സഹപ്രവത്തകരെയും ദൈവം അധികമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയുന്നു.