“ഞാൻ പഠിപ്പിച്ചിരുന്ന കോളേജിലെ കാമ്പസിനുള്ളിൽ, സുവിശേഷം പറയുവാനോ പ്രാര്ഥിക്കുവാനോ പാടില്ല എന്ന താക്കീത് ലഭിച്ചതാണ് ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സന്ദർഭം” – പ്രൊഫ. മാത്യു . പി. തോമസ് (Founder – ICPF)
കലാലയ ജീവിതത്തിൽ വിദ്യാർത്ഥികൾക്ക് ലോകരക്ഷകനെ പരിചയപ്പെടുത്തുന്ന ‘ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പിന്’ (ICPF) ജനഹൃദയങ്ങളിൽ സ്ഥിരമായ സ്ഥാനം നേടികൊടുക്കുവാൻ കഴിഞ്ഞ 4 പതിറ്റാണ്ടുകളായി ഉത്സാഹിക്കുന്ന പ്രൊഫ. മാത്യു . പി. തോമസ് സാറുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.
? രസതന്ത്ര അദ്ധ്യാപകനായ താങ്കളുടെ ജീവിത വിജയത്തിന്റെ രസതന്ത്രം എന്താണ്
ഭൗമീക ജീവിതത്തിൽ ഉപജീവനത്തിന് വേണ്ടി രസതന്ത്രം പഠിക്കുവാൻ ഇടയായി. ശാസ്ത്രത്തിന്റെ അടിസ്ഥാന ശിലകൾ എന്നറിയപ്പെടുന്ന ഊഷ്മഗതി വിജ്ഞാനം അഥവാ ‘Thermodynamics’ ജീവിത വിജയത്തിന്റെ രഹസ്യം എനിക്ക് മനസ്സിലാക്കി തന്നു. അതിലെ ഒന്നാമത്തെ തത്വം ഇങ്ങനെ പറയുന്നു :
1) അഖിലാണ്ഡത്തിന്റെ ഊർജ്ജം ഇന്നലെയും, ഇന്നും എന്നേക്കും ഒന്നു തന്നെയാണ്. ഊർജ്ജം പ്രത്യക്ഷപ്പെടുകയും, അപ്രത്യക്ഷപെടുകയും ചെയ്യും. വെളിച്ചമായും, വൈദ്യുതിയായും, Mechanical Energy ആയും, ചൂടായും മനുഷ്യർക്ക് അനുഭവപ്പെടുന്നു.
2) ക്രമക്കേടിൽ നിന്നും ഒരു ക്രമം ഉളവായി വരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റൊരു ക്രമം മരിക്കണം. ഉദാഹരണമായി, മാങ്ങാണ്ടി മരിക്കുമ്പോൾ മാവുണ്ടാകുന്നു, ചക്കക്കുരു മരിക്കുമ്പോൾ പ്ലാവുണ്ടാകുന്നു. നെൽവിത്തും ഗോതമ്പ് വിത്തും മരിക്കുമ്പോൾ കതിരുകളിൽ നെൽമണി ഉണ്ടാകുന്നു.
3) വസ്തുക്കൾ ഖരം, ദ്രവം, വാതകം, പ്ലാസ്മ, എന്നീ രൂപത്തിൽ പ്രത്യക്ഷപെടുന്നുണ്ടെങ്കിലും, absolute zero യിൽ എല്ലാം perfect crystalline state ലായിരിക്കും. അതിനെ വസ്തുക്കളുടെ പറുദീസാ എന്ന് വിളിക്കുന്നു.
ശാസ്ത്രം മേൽ പറഞ്ഞ തത്വങ്ങൾ കണ്ടു പിടിക്കുന്നതിന് മുൻപ് ഈ മൂന്ന് തത്വങ്ങൾ വിശുദ്ധ ബൈബിളിൽ പ്രസ്താവിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുവാനിടയായി. എബ്രായർ 13: 8 ൽ ഇങ്ങനെ വായിക്കുന്നു ‘God is the same the yesterday, today and for ever’. ശാസ്ത്രം, ദൈവം എന്നുള്ള പദം മാറ്റി ഊർജ്ജം എന്നുപയോഗിച്ചിരിക്കുന്നു. ഊർജ്ജത്തിന് പ്രത്യക്ഷപെടുവാനും അപ്രത്യക്ഷപെടുവാനുമുള്ള കഴിവുണ്ട്. എന്നാൽ ഒരിക്കലും ഇല്ലാതാകുവാൻ കഴിയുകയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവെഴുത്തിലെ ദൈവത്തിന്റെ സ്വഭാവ വൈശിഷ്ട്ട്യവും മനസിലാക്കുവാൻ സാധിക്കുന്നു. യെശയ്യാവ് 44:6 ൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ഞാൻ ആദ്യനും അന്ത്യനും ആകുന്നു, ഞാനല്ലാതെ ഒരു ദൈവവുമില്ല, തന്റെ പുത്രനായ യേശുക്രിസ്തു ഇതേ കാര്യം പ്രസ്താവിച്ചിരിക്കുന്നു. (വെളി : 1:17) ഞാൻ ആദ്യനും, അന്ത്യനുമാകുന്നു. വെളി : 22 : 13 ൽ യേശു പറയുന്നു, “ഞാൻ ആൽഫയും ഒമേഗയും, ഒന്നാമത്തവനും, ഒടുക്കത്തവനും, ആദ്യനും, അന്ത്യനുമാകുന്നു”. പരിശുദ്ധാത്മാവും ഇതേ കാര്യം അരുളി ചെയുന്നു. പിതാവ് സത്യമാകുന്നു, (യോഹ : 17:3) യേശുക്രിസ്തുവും സത്യമാകുന്നു (യോഹ : 14:6) പരിശുദ്ധാത്മാവും പറയുന്നു താൻ സത്യമെന്ന് (1 യോഹ : 5:7). അപ്പോൾ ദൈവത്തിന്റെ സ്വഭാവ വൈശിഷ്ട്ട്യമനുസരിച്ച് പിതാവ് ദൈവമാണ്, പുത്രനും ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ്. They are God being. ‘God being’ എന്ന് പറയുമ്പോൾ ദൈവം എന്ന ഏക നാമത്തിൽ അറിയപ്പെടുന്നു. മനുഷ്യനാമത്തിൽ ജാതി, മതം, നിറം, എന്ന അടിസ്ഥാനത്തിൽ കോടി മനുഷ്യരെ കാണുന്നുണ്ടെങ്കിലും അവരെല്ലാം human being ആണ്, മനുഷ്യൻ എന്ന ഏക നാമത്തിൽ അറിയപ്പെടുന്നു. എന്നത് പോലെ പിതാവ്, പുത്ര, പരിശുദ്ധാത്മാവ്, ‘God being’ ആയതിനാൽ, ദൈവം എന്ന ഏക നാമത്താൽ അറിയപ്പെടുന്നു. ഊഷ്മഗതി വിജ്ഞാനത്തിലെ രണ്ടാമത്തെ തത്വത്തിന് അനുരൂപമായ തത്വമാണ് യേശു പ്രസ്താവിച്ചത്. നിത്യജീവൻ നഷ്ട്ടപെട്ട മനുഷ്യരെ രക്ഷിക്കുവാൻ നിത്യജീവനുള്ള ദൈവപുത്രൻ മരിക്കണമെന്നുള്ളത് ദൈവത്തിന്റെ നിയമമായിരുന്നു. യേശു പറയുന്നു, “ഞാൻ നല്ല ഇടയനാകുന്നു, നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ നിത്യജീവനെ നല്കുന്നു”. യേശു വീണ്ടും പറഞ്ഞു, “ഗോതമ്പ് മണി നിലത്തു വീണ് ചാകുന്നില്ല എങ്കിൽ തനിയെ ഇരിക്കുന്നു. ചത്തു എങ്കിലോ അധികം ഫലം കായിക്കുന്നു”. യോഹ : 3:16 ൽ ഇങ്ങനെ വായിക്കുന്നു, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു”. ഇത് ഊഷ്മഗതി വിജ്ഞാനത്തിലെ രണ്ടാമത്തെ തത്വത്തോടൊക്കുന്നു. യേശു നമുക്ക് വേണ്ടി തന്റെ പ്രാണനെ വച്ച് കൊടുത്തതിനാൽ നാം സ്നേഹം എന്തെന്നറിഞ്ഞിരിക്കുന്നു. (1 യോഹ : 3:16). ഊഷ്മഗതി വിജ്ഞാനത്തിലെ മൂന്നാമത്തെ തത്വമാണ്, വസ്തുക്കൾക് ഒരു പറുദീസാ ഉണ്ടെന്നുള്ളത്. അതിന് പ്രകാരം യേശു നമുക്ക് വേണ്ടി ഒരു പറുദീസാ ഒരുക്കുവാൻ പോയിരിക്കുന്നു. പറുദീസാ ഒരുക്കിയാൽ നമ്മളെ അവന്റെ അടുക്കൽ ചേർത്ത് കൊള്ളും. അവിടെ ദുഖമില്ല, കഷ്ട്ടമില്ല, മരണമില്ല. ഇങ്ങനെ ഊഷ്മഗതി വിജ്ഞാനം ദൈവവചനത്തിന്റെ ആധികാരികതയെ മനസ്സിലാക്കുവാൻ എന്നെ സഹായിച്ചു.
രസതന്ത്രത്തിലെ ഈ ജ്ഞാനം ദൈവത്തെക്കുറിച്ചുള്ള എന്റെ അറിവിനെ ആത്മീയ ജീവിതത്തിലേക്ക് നയിക്കുവാൻ ഇടയായി. ഇതാണ് എന്റെ ജീവിത വിജയത്തിന്റെ രസതന്ത്രം.
? അദ്ധ്യാപകവൃത്തിയോടൊപ്പം സുവിശേഷവേല തിരഞ്ഞെടുക്കുവാനുള്ള കാരണം
താത്ക്കാലിക ഭൗമീക ജീവിതത്തിൽ ഭാര്യയെയും, കുഞ്ഞുങ്ങളെയും നോക്കേണ്ട ചുമതലയുള്ളതിനാൽ ഭൗമീകമായി ഒരു ജോലി ആവശ്യമായതിനാൽ അദ്ധ്യാപകവൃത്തി തിരഞ്ഞെടുത്തു. എന്നാൽ സുവിശേഷ വേല നിത്യ സന്തോഷത്തിലേക്ക് വഴി നടത്തുന്നതിനാൽ അദ്ധ്യാപകവൃത്തിയെക്കാൾ സുവിശേഷവേലയാണ് അഭികാമ്യമെന്ന് മനസ്സിലായി. അതിനാൽ പകൽ അദ്ധ്യാപകവൃത്തിയും, രാത്രിയിൽ സുവിശേഷപ്രവർത്തനവും നടത്തുവാൻ ശ്രമിച്ചിരുന്നു.
? ICPF ന്റെ ആരംഭം
അല്പം ചരിത്രം പറയാതെ മേൽ ഉദ്ധരിച്ച ചോദ്യത്തിന് ഉത്തരമാക്കുകയില്ല. പതിനേഴാമത്തെ വയസ്സിൽ St. Thomas College, Kozhenchery യിൽ (1958 ൽ) Pre – degree വിദ്യാർത്ഥിയായിരിക്കുമ്പോൾ ‘UESI’ (E.U.) – യുടെ General Secretary ആയിരുന്ന P. T. Chandapilla Sir College സന്ദർശിക്കുകയും ഞങ്ങളിൽ ചിലരെ വിദ്യാർത്ഥികളെ ഒരു മരത്തണലിൽ കൂട്ടുകയും UESI യിൽ പ്രവർത്തിക്കുന്നതിനെ കുറിച്ച് പ്രസ്താവിക്കുകയും ഉണ്ടായി. ഇതിന്റെ സ്ഥാപകൻ Prof. Enoch Sir ആണെന്ന് മനസിലാക്കുവാൻ സാധിച്ചു. അന്ന് മുതൽ പതിനൊന്ന് വർഷം, അതായത് 1969 വരെ വിദ്യാർത്ഥിയും അദ്ധ്യാപകനായും ഇരിക്കുന്ന കാലയളവിൽ E.U. വിൽ പ്രവർത്തിക്കുവാൻ ഇടയായി. E.U. സ്ഥാപിച്ച Prof. Enoch Sir രക്ഷാ, സ്നാനം, പരിശുദ്ധാത്മാഭിഷേകം, വിശുദ്ധ ജീവിതം എന്നിവയുടെ ഉടമസ്ഥാവകാശം അനുഭവിച്ച ആളായതിനാൽ, അതെ പ്രമാണങ്ങൾ E.U. വിൽ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ തന്റെ സഹയാത്രികർ രക്ഷ എന്ന ഏക പ്രമാണത്തിൽ ക്രിസ്തീയ ജീവിതത്തെ ഒതുക്കുകയും, ചിലയാളുകൾ സ്നാനത്തെ അവഹേളിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനോട് യോജിക്കുവാൻ കഴിയാത്തതിനാൽ അന്നുണ്ടായിരുന്ന സഹപ്രവർത്തകർ എന്നെ E.U. വിൽ നിന്നും പുറത്താക്കി. അങ്ങനെ 1969 മുതൽ തിരുവല്ലയിൽ വാടകക്കെടുത്ത വീട്ടിൽ സ്വതന്ത്രമായി പ്രാർത്ഥനഗ്രൂപ്പുകൾ തുടങ്ങുവാനിടയായി. അങ്ങനെയിരിക്കുമ്പോൾ പാ. മാത്യു സാമുവേലും, പാ. ടി. സി. ഈശോയും എന്നെ സമീപിക്കുകയും ചരൽക്കുന്നിൽ ഒരു മീറ്റിങ് നടത്തുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ 1973 ൽ മെയ്മാസം 5 – 8 വരെ ഒരു ക്യാമ്പ് നടത്തുവാനിടയായി. അതിനെക്കുറിച്ചുള്ള വിശദീകരണം പാ. മാത്യു സാമുവലിന്റെ കൃപാജ്ഞാപകം എന്ന പുസ്തകത്തിൽ പ്രസ്താവിച്ചിരിക്കുന്നു, പേജ് 107, 108. അത് ഇപ്രകാരമാണ് :
“വിപുലമായ രീതിയിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഒരു ക്യാമ്പ് നടത്തുവാൻ പാ. ഈശോചായനും, ബ്രദർ : മാത്യു. പി. തോമസ്, മറ്റു ചിലരും ഞാനും ആലോചിക്കുകയും, അതിന്റെ പൂർത്തീകരണത്തിനായി കുറിയന്നൂർ ചരൽകുന്നു എന്ന റിട്രീറ്റ് സെന്ററിൽ മെയ് 5 – 8 വരെ പ്രസ്തുത ക്യാമ്പ് നടത്തുകയും ചെയ്തു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നും 100 ൽ അധികം വിദ്യാർത്ഥികൾ ചരൽക്കുന്നിൽ ക്യാമ്പ് ചെയ്തു. പാ. പി. ജെ. തോമസ്, പി. എം. ഫിലിപ്പ്, കാനം അച്ചൻ തുടങ്ങിയ അനുഗ്രഹീത ദൈവ ഭ്രിത്യൻമാർ ക്യാമ്പിന് നേതൃത്വം നൽകി. മാത്യു പി. തോമസ് സാർ ഈ ക്യാമ്പിന്റെ വിജയത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തിരുന്നു.
1973 മെയ് മാസം നടന്ന ഈ ക്യാമ്പ് പ്രതിവർഷം നടത്തികൊണ്ട് പോരുവാൻ ദൈവം കൃപ ചെയ്തു. 1973 ന് ശേഷം ഞാൻ പ്രവർത്തന രംഗത്ത് പ്രത്യക്ഷത്തിൽ വരാതിരുനെങ്കിലും മാത്യു പി. തോമസിന്റെ സാറിന്റെ ഉത്സാഹത്തിൽ ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പിന്റെ (ICPF) നേതൃത്വത്തിൽ ജനഹൃദയങ്ങളിൽ സ്ഥിരമായ സ്ഥാനം നേടിക്കൊണ്ട് ഈ ക്യാമ്പ് ദൈവനാമ മഹത്വത്തിന് വേണ്ടി നിലകൊള്ളുന്നത് ഓർത്തു ദൈവത്തെ മഹത്വപ്പെടുത്തുന്നു. ‘അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുഛീകരിക്കും ? സർവ്വ ഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരൂബാബേലിന്റെ കൈയിലുള്ള തൂക്കുകട്ട കണ്ട് സന്തോഷിക്കുന്നു’ (സെഖ : 4:10)”
അങ്ങനെ ICPF പ്രസ്ഥാനത്തെ ദൈവം നട്ടു. ദൈവം കിളിർപ്പിച്ചു. ദൈവം വളം ഇട്ടു, വെള്ളം ഒഴിച്ചു, ദൈവം വളർത്തി എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
? കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ സുവിശേഷത്തോടുള്ള യുവജനങ്ങളുടെ പ്രതികരണങ്ങളിൽ വന്ന മാറ്റം
അരനൂറ്റാണ്ടിന് മുൻപ് യുവജനങ്ങൾ ശരീരത്തെ ദൈവത്തിന് സമർപ്പിക്കുകയും മനസ്സിനെ രൂപാന്തരപ്പെടുത്തുകയും, ഹൃദയത്തെ നുറുക്കി ദൈവേഷ്ടം അറിയുവാനുള്ള സമർപ്പണം ഉണ്ടായിരുന്നു. അതിന് കാരണം തങ്ങൾ വരുന്ന കുടുംബത്തിന്റെ കടുത്ത കഷ്ടതയും, ദുഖവും, കുടുംബത്തോടുള്ള കടപ്പാടുകൾ നിവർത്തിക്കുവാനുള്ള അടങ്ങാത്ത ആഗ്രഹവും ഉള്ളവരായിരുന്നു. ഇന്ന് ഭൗതീകമായ ഉയർച്ചയുടെ ഉന്നതികളിൽ ജീവിക്കുന്നവരാണ് മിക്ക യുവജനങ്ങളും. ഇന്നത്തെ ശാസ്ത്ര പുരോഗതിയിൽ വന്നിരിക്കുന്ന മീഡിയയുടെ അതിപ്രസരം യുവജനങ്ങളെ സ്വാധീനിച്ചിരിക്കുകയാണ്.
? ബാല്യം
700 ൽ പരം വർഷം പഴക്കമുള്ള മാരാമൺ കുലത്താക്കൽ കുടുംബത്തിൽ ഓർത്തഡോൿസ് പാരമ്പര്യത്തിൽ വളർന്ന് വന്നപൊടിമല എന്നറിയപ്പെടുന്ന വീട്ടിൽ ജനിച്ച പൊടിമല മത്തായിച്ചൻ എന്നറിയപ്പെടുന്ന പാ. പി. ടി. മാത്യുവിന്റെ മൂത്തപുത്രൻ പി. എം. തോമസിന്റെ നാലാമത്തെ മകനാണ് ഞാൻ. ഏലിയാമ്മയാണ് മാതാവ്.
? ICPF ന്റെ ഇന്നത്തെ പ്രവർത്തനങ്ങൾ
ഇന്ന് ലോകത്തിൽ 18 രാജ്യങ്ങളിൽ ICPF ന്റെ പ്രവർത്തനം തുടങ്ങുവാൻ ദൈവം സംഗതിയാക്കി. സൗത്ത് ഈസ്റ്റ്ഏഷ്യയിലെ കംബോഡിയ കേന്ദ്രമാക്കി ലാവോസ്, വിയറ്റ്നാം, തായ്ലൻഡ്, മ്യാന്മാർ, തുടങ്ങിയ സ്ഥലങ്ങളിലും,ഇന്ത്യയിൽ കശ്മീർ തുടങ്ങിയ സ്ഥലങ്ങളിലും, നേപ്പാൾ, ശ്രീലങ്ക, അമേരിക്ക, കാനഡ, ആസ്ട്രേലിയ, യൂറോപ്പ്,ഒടുവിലായി കിഴക്കൻ യുറോപ്പിലുള്ള ബൾഗേറിയയിലും വേല തുടങ്ങുവാൻ ഇടയായി.
? സുവിശേഷ പ്രസംഗികൻ എന്നതിലുപരി ഏതെല്ലാം നിലയിൽ ദൈവവേലയിൽ വ്യാപൃതനായിരിക്കുന്നു
തിരുവല്ലയിൽ താമസിച്ചു കൊണ്ട് മല്ലപ്പള്ളിയിൽ 5 വർഷവും, തിരുവല്ലയിൽ 5 വർഷവും ക്ലാസുകൾ നടത്തുവാൻ കഴിഞ്ഞു. ഇപ്പോൾ 3 വർഷമായി ചങ്ങനാശ്ശേരിയിൽ ബൈബിൾ ക്ലാസുകൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ സ്വർഗ്ഗരാജ്യം, ക്രിസ്തുവിന്റെ രാജ്യം, ദൈവത്തിന്റെ രാജ്യം എന്നീ മൂന്ന് വിഷയങ്ങളെ കുറിച്ച് മൂന്ന് ഗ്രന്ഥങ്ങൾ ചമയ്ക്കുവാനുള്ള പണിപ്പുരയിലാണ്. മാത്രമല്ല ‘മാറാനാഥാ’ എന്ന മാസികയിൽ തുടർമാനമായി ലേഖനം എഴുതി കൊണ്ടിരിക്കുന്നു.
? കഴിഞ്ഞ നാളുകളിലും നിലവിലും വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ എന്തെല്ലാം
വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയ വകയിൽ ലഭിച്ച സ്വമേധാദാനങ്ങൾ ഉപയോഗിച്ച് ഏഞ്ചലോസ് 1 & 2 ഉപയോഗിച്ച് സാമൂഹിക തിന്മകൾക്കെതിരായി പ്രവർത്തിക്കുന്ന പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കൂടാതെ 2003 മുതൽ ICPF ന് വേണ്ടി ഒലിവ് കൗണ്സിലിംഗ് സെന്റർ എന്ന പേരിൽ 400 പേർക്ക് വന്ന് പരിശീലനം നേടുവാനുള്ള ഒരു ക്യാമ്പ് സെന്റർ 13 വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ ഉണ്ടാക്കുവാൻ നേതൃത്വം കൊടുത്തു. കൂടാതെ മലബാർ റീജിയനിൽ 4000 ത്തോളം യുവജനങ്ങൾക്ക് വേണ്ടി ക്യാമ്പുകളും കോൺഫെറെൻസുകളും നടത്തി വരുന്നു. അവർക്കും ഒരു ക്യാമ്പ് സെന്റർ ഉണ്ടാക്കുവാനുള്ള പ്രയത്നത്തിലാണ്. അതിനു വേണ്ടി 2 ഏക്കർ 15 സെൻറ് സ്ഥലം വയനാട്ടിൽ മീനങ്ങാടി എന്ന സ്ഥലത്തു വാങ്ങുവാനിടയായി. തുടർന്നുള്ള ക്യാമ്പ് സെന്റർ പണിക്കുവേണ്ടിയുള്ള ക്രമീകരണങ്ങൾക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.
? ക്യാമ്പസിൽ നിന്നും സുവിശേഷം പ്രതിയുണ്ടായ ദുഖകരമായ സംഭവം
ICPF ന്റെ പ്രാർത്ഥന ഗ്രൂപ്പുകൾ ഞാൻ പഠിപ്പിച്ചിരുന്ന കോളേജിലെ കാമ്പസിനുള്ളിൽ നടത്തുവാൻ അധികാരികൾ സമ്മതിക്കാതിരിപ്പാൻ സഹപ്രവർത്തകർ അധികാര സ്ഥാനങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ക്യാമ്പസിൽ സുവിശേഷം പറയുവാനോ പ്രാര്ഥിക്കുവാനോ പാടില്ല എന്ന താക്കീത് ലഭിച്ചതിനെ തുടർന്ന് 100 ൽ പരം വരുന്ന കുട്ടികൾ പ്രാർത്ഥനയ്ക്ക് വേണ്ടി ക്ലാസ്സിൽ കൂടിയിരുന്നപ്പോൾ
അവരുടെ നേരെ ആക്രോശിച്ചു ആ കുട്ടികളെ ഇറക്കിവിട്ട് പ്രശ്നം സൃഷ്ടിക്കുകയും ചെയ്തപ്പോൾ വലിയ ദുഃഖം ഉണ്ടായി.
? ICPF നേരിടുന്ന പ്രധാന വെല്ലുവിളികൾ
1) സൗത്ത് ഈസ്റ്റ് ഏഷ്യയിലെ തുറന്നു കിട്ടിയ സഫലവും വിശാലവുമായ കംബോഡിയ എന്ന വാതിലിൽ വന്നു ചേരുന്ന നാട്ടുകാരായ യുവജനങ്ങളെ പരിശീലിപ്പിച്ചു വിവിധ രാജ്യങ്ങളിൽ അയക്കുവാൻ വേണ്ടി വരുന്ന ഭീമമായ ചിലവ്,
2) ഇന്ത്യയിലും മറ്റും പ്രവർത്തിക്കുന്ന സ്റ്റാഫ് പ്രവർത്തകരെ സഹായിക്കുവാൻ വേണ്ടി വരുന്ന പ്രതിമാസ ചിലവായ 15 ലക്ഷം രൂപയുടെ ലഭ്യത,
3) ഇന്ത്യയിലും മറ്റു സ്ഥലങ്ങളിലും നടത്തുവാൻ കഴിയുന്ന ഏകദിന, അർദ്ധദിന, ത്രിദിന, ക്യാമ്പുകൾക്ക് വേണ്ടിവരുന്ന 2 കോടി രൂപയുടെ ലഭ്യത,
4) സമർപ്പണ ബോധമുള്ള സ്റ്റാഫ് പ്രവർത്തകരെ ലഭിക്കുക എന്നിവയാണ് പ്രധാന വെല്ലുവിളികൾ.
? കുടുംബം
ലില്ലി (മേരി മാത്യു) യാണ് ഭാര്യ. ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ദൈവം 3 ആൺമക്കളെയും, 3 പെൺമക്കളെയും, 5 കൊച്ചു മക്കളെയും ദാനമായി നൽകി.
? പുതുതലമുറയോടുള്ള ഉപദേശം
പൗലോസിനെ പോലെയും, പഴയ നിയമ പ്രവാചകന്മാരെ പോലെയും, ഗത്സമന തോട്ടത്തിൽ യേശു കവിണ്ണു വീണു പിതാവിനോട് അപേക്ഷിച്ചത് പോലെ പിതാവിനെ ആരാധിക്കുവാൻ അടുത്ത തലമുറയ്ക്ക് കഴിയണം.
വിദ്യ അഭ്യസിപ്പിക്കുമ്പോൾ തന്നെ, കുഞ്ഞുങ്ങളുടെ നിത്യതയും കരുതി നിത്യജീവന്റെ മൊഴികൾ പകർന്നു നൽകുന്ന പാ. മാത്യു പി. തോമസ് സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.