‘സഫലമീ യാത്ര…’ – (34)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
പാറയും കോട്ടയും
ഭയപ്പെടുത്തും സാഹചര്യങ്ങളിൽ പലതരം അഭയ കേന്ദ്രങ്ങൾ മനുഷ്യരും, ജീവികളും തേടാറുണ്ട്. കുഴിമുയൽ പാറയിൽ ഓടിയൊളിക്കും. മാനുകൾ പശിമയമുള്ള ഒളികാടുകളിലേക്ക് കുതിക്കും. രണ്ട് വയസ്സുകാരൻ പപ്പയുടെ കാലുകളിൽ വട്ടം ചുറ്റും. എന്നാൽ ഒരു ഭക്തൻ എവിടേക്കോടും ? വിഴുങ്ങുവാൻ ചുറ്റും ഉയരുന്ന ആപൽസാഹചര്യങ്ങളിൽ അവൻ എന്ത് ചെയ്യും ?
ചുടു നിശ്വാസമുയരുന്ന കാവ്യ വാക്കുകളിൽ പലപ്പോഴും തന്റെ അഭയ സ്ഥാനത്തെ കുറിച്ച് ദാവീദ് രേഖപ്പെടുത്തിയിട്ടുണ്ട്. “….. നീ എനിക്ക് ഉറപ്പുള്ള പറയായും, എന്നെ രക്ഷിക്കേണ്ടതിന് കോട്ടയായും ഇരിക്കേണമേ. നീ എന്റെ പറയും എന്റെ കോട്ടയുമല്ലോ….” സങ്കീ : 31:2-3. ക്ഷീണിതനും, ബലം ക്ഷയിച്ചവനും, മുറിവേറ്റവനുമായ ഒരു ഭക്തനെ നാം കാണുന്നു. ഹൃദയം പൊടിഞ്ഞിരിക്കുന്നു. പിന്നാലെ പിന്തുടരുന്ന ശക്തരായ ശത്രുക്കൾ. കൂട്ടുകാർ കൈവെടിഞ്ഞു. പക്ഷെ തനിക്ക് ശരണസ്ഥലമുണ്ട്. തന്റെ ദൈവം. അവിടെ സുരക്ഷിതത്വമുണ്ട്. ദൈവവുമായുള്ള സഖിത്വത്തെക്കാൾ വലിയൊരു പോരാട്ട തന്ത്രമില്ല.
വഴിയിൽ പോരിന് വന്ന പോരാളിയെ നേരിടാൻ കരുത്തനായ മൂത്ത സഹോദരനെ വിളിക്കും പോലെ സഹായം വരുന്ന ഒരു കരം തനിക്കുണ്ട് എന്നുറപ്പുള്ള ഭക്തൻ ആ നാമം വിളിച്ചപേക്ഷിക്കുന്നു. ഒരു വട്ടം മാത്രമല്ല, ഏതു സമയത്തും ആ നാമത്തിന് പിന്നിലെ യാഹാം ദൈവം, സത്യമായി വിളിച്ചപേക്ഷിക്കുന്ന ഒരുവന് വേണ്ടി സഹായിക്കാൻ അരികിലെത്തും.
വിശ്വസിക്കാനും, ആശ്രയിപ്പാനും എപ്പോഴും കഴിയുന്ന ഒരു അഭയ സ്ഥാനമാണ് യേശു ക്രിസ്തു. ഞാനോ യുഗാവസാനത്തോളം എപ്പോഴും കൂടെയുണ്ട് എന്നുറപ്പ് നൽകിയ ബലവാൻ. ഏതു ബലഹീനതകളിലും അവിടെ അഭയമുണ്ട്. പ്രശ്നങ്ങളുടെ ആഴത്തിലല്ല, കൂടെയുള്ള കർത്താവിലാണ് ഭക്തന്റെ ഭദ്രത.