‘സഫലമീ യാത്ര…’ – (35)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സ്നേഹം സ്വരമുയർത്തട്ടെ
അമേരിക്കൻ ഐക്യ നാടുകളിൽ പടിഞ്ഞാറൻ തീരത്തുള്ള ഒരു ചെറു നഗരത്തിൽ സുവിശേഷത്തിന് സാദ്ധ്യതകൾ ഇല്ല എന്ന് സഭാനേതാക്കൾ കരുതിയിരുന്നു. സമ്പൂർണ്ണമായ പൈശാചിക കരങ്ങളിൽ ആ നഗരം അമർന്നിരുന്നു.
ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും പരസ്യങ്ങൾ നഗരത്തിൽ പ്രധാന ഇടങ്ങളിലെല്ലാം പതിഞ്ഞിരുന്നു. ശത്രു സംഹാരത്തിനുള്ള മാന്ത്രിക വിദ്യകൾ പഠിപ്പിക്കുന്ന ഇടങ്ങൾ നഗരത്തിൽ നിറഞ്ഞിരുന്നു.
ക്രിസ്തീയ സഭകൾ വല്ലാത്ത സ്ഥിതിയിലായിരുന്നു. നഗര ഭരണാധികാരികൾ ആരാധന ഇടങ്ങൾ നിഷേധിക്കുകയും, അനുമതികൾ നൽകാതിരിക്കുകയും ചെയ്തു. സങ്കട നിശ്വാസങ്ങളും, നിരാശയുടെ വാക്കുകളും, സഭാ നേതാക്കളിൽ നിന്നും ഉയർന്നിരുന്നു.
എന്നാൽ നിരാശരാകാത്ത ഒരു ചെറിയ കൂട്ടം നിരന്തരമായി ദീഘനാളുകൾ ഒന്നിച്ചു കൂടുകയും, നഗരത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു വന്നു. പതിയെ അവർ ക്രിസ്തുവിന്റെ സ്നേഹം പങ്കിടുവാനായി നഗരത്തിലേക്ക് ഇറങ്ങി ചെന്നു. ഭാവന രഹിതർ, വാർധക്യത്തിലും ആലംബഹീനരായി കഴിയുന്നവർ, തകർന്ന യൗവനക്കാർ – വലിയ കൂട്ടങ്ങളെക്കാൾ, ചെറിയ കൂട്ടായ്മകളും ക്രിസ്തുവിന്റെ കരങ്ങളായി അവരുടെ കാര്യങ്ങൾ മാറുകയും ചെയ്തു.
മാറ്റങ്ങൾ അതിവേഗമായിരുന്നു. നഗരപാലകർ അവരുടെ സഹായങ്ങൾ തേടുവാൻ തുടങ്ങി. ക്രിസ്തുവിന്റെ സ്നേഹം വാക്കുകളായും, പ്രവർത്തികളായും നഗരത്തെ കീഴടക്കുവാൻ തുടങ്ങി. ഇരുട്ടിന്റെ ശക്തികൾ വെളിച്ചത്തിന്റെ മുന്നിൽ കീഴടങ്ങുവാൻ തുടങ്ങി.
ചിലപ്പോഴൊക്കെ വാക്കുകളേക്കാൾ സ്നേഹപ്രയത്‌നങ്ങൾ വാചാലമാകും. അപ്പോൾ സുവിശേഷത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ പോലും ക്രൂശിന്റെ വ്യക്താക്കളായി മാറും.
സുവിശേഷം പങ്കിടുന്നവർ സുവിശേഷത്തിന്റെ ജീവിതം ഉള്ളവരാകട്ടെ.