‘സഫലമീ യാത്ര…’ – (37)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ദൈവഭയം
കോളേജ് വിദ്യാർത്ഥിയായ ഒരു യുവാവ് തന്റെ പാസ്‌റ്ററോട് പറഞ്ഞു : തന്റെ കൂട്ടുകാരെല്ലാം ഒന്നിച്ചു പബ്ബിൽ പോകുവാനും മദ്യപിക്കുവാനും നിർബന്ധിക്കുന്നു. ശ്രദ്ധയോട് കൂടി പാസ്റ്റർ തന്റെ അടുത്ത പ്രതികരണവും കേട്ടു. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങാത്ത കാരണം, അവരെല്ലാം അവനെ ഭീരു എന്ന് വിളിച്ചു പരിഹസിക്കുന്നു. എങ്കിലും അനന്തര ഫലങ്ങൾ ഭയപ്പെട്ടു അവൻ വഴങ്ങിയിട്ടില്ല.
യുദ്ധമുന്നണിയിൽ വളരെ അപകടകരമായ ജോലിയിൽ ഏർപ്പെട്ട വ്യക്തി ഭയത്തോട് കൂടിയാണെങ്കിലും, ഭീതിയോടാണെങ്കിലും ശത്രുവിന് കടന്നു കയറുവാൻ തന്റെ ഭയം കാരണമാകുന്നുവെന്ന് മനസ്സിലാക്കി തന്റെ കടമയിൽ ശ്രദ്ധിച്ചു.
ഭയത്തോട് കൂടിയാണെങ്കിലും ഈ രണ്ട് പേരും ശരിയായ തീരുമാനം എടുത്തു. ഇത് ശരിയായ ഭയമായിരുന്നു.
ദൈവത്തിന് അനിഷ്ട്ടിമായത് എന്തോ അത് നമ്മെ ഏറ്റവും ഭയപ്പെടുത്തുന്നത് ആകണം എന്നത്രെ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത്. ദുഃസ്വഭാവങ്ങളുടെ പരിണിത ഫലത്തെ കുറിച്ചുള്ള ഭയത്തേക്കാളും, നരക ഭയത്തേക്കാളും, ന്യായാധിപന്റെ മുൻപിലെ വിധിയെക്കാളും, ഒരു ദൈവഭക്തനെ ഭയപ്പെടുത്തുന്നത്, സ്വർഗ്ഗത്തിന് അത് പ്രസാദകരമോ എന്നത് തന്നെയാകണം. യേശു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുവാൻ കഴിയുന്നവരെ ഭയപ്പെടേണ്ട, ദേഹിയെയും, ദേഹത്തേയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നെ ഭയപ്പെടുവിൻ. (മത്തായി : 10:28)
ഭയം ജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ ആത്യന്തികം ദൈവഭയം തന്നെ. ഭൈവഭയം മനസാക്ഷിയുടെ ശബ്ദമാകട്ടെ.