‘സഫലമീ യാത്ര…’ – (43)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കർത്താവ് അറിയുന്നു
യോഹന്നാൻ ആറാമദ്ധ്യായം. പ്രാരംഭ വാക്യങ്ങളിൽ അഞ്ചപ്പവും, രണ്ട് ചെറുമീനും ആയിരങ്ങൾക്ക് തൃപ്തിയാകും വിധം വർധിക്കുന്ന അത്ഭുത ചരിത്രമാണ്. ആയിരങ്ങളെ കണ്ട് യേശു മനസ്സലിഞ്ഞു. അവർ വിശപ്പ് കൊണ്ട് ക്ഷീണിതരായിരുന്നു. പ്രായോഗിക ജ്ഞാനിയായിരുന്ന ശിഷ്യൻ ഫിലിപ്പോസ് കണക്ക് കൂട്ടലുകൾക്കൊടുവിൽ ജനത്തെ പറഞ്ഞയക്കുവാൻ ആയിരുന്നു കണ്ടെത്തിയ പ്രതിവിധി. സുവിശേഷകൻ ഈ അഭിപ്രായ പ്രകടനങ്ങളുടെ നടുവിൽ, “താൻ എന്ത് ചെയുവാൻ പോകുന്നു എന്ന് താൻ അറിഞ്ഞിരുന്നു” എന്നാണ് താൻ യേശുവിനെ കുറിച് എഴുതിയിരിക്കുന്നത്.
ദൈവത്തിന്റെ അത്ഭുത കരങ്ങളുടെ പരിപാലനം രുചിച്ചറിഞ്ഞ ക്രിസ്തു ഭക്തനായിരുന്നു ജോർജ് മുള്ളർ. മുകളിൽ എഴുതിയ വാക്യ ശകലമായിരുന്നു അദ്ദേഹത്തിന് ധൈര്യവും, പ്രോത്സാഹനവും നൽകിയിരുന്നത്. “താൻ എന്ത് ചെയുവാൻ പോകുന്നു എന്ന് യേശു അറിഞ്ഞിരുന്നു”. യോഹ : 6:6 പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ രണ്ടായിരത്തോളം കുട്ടികളുള്ള അനാഥശാല അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. സ്ഥിരമായ വരുമാനമാർഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല. ആരോടും അദ്ദേഹം പണം ചോദിച്ചിരുന്നില്ല. എങ്കിലും ഒന്നും മുട്ടിലാതെ നടന്നിരുന്നു.
അനാഥശാലയുടെ നടത്തിപ്പുകാർ പലപ്പോഴും നിരാശയുടെ നെല്ലിപ്പലക കണ്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ജോർജ് മുള്ളർ പലപ്പോഴും പറയാറുണ്ടായിരുന്നു, ‘കർത്താവ് നമ്മെ പരീക്ഷിക്കുകയാണ്, നാം എന്ത് ചെയ്യണമെന്ന് എനിക്കറിഞ്ഞു കൂടാ. എന്നാൽ താൻ നമ്മുടെ കാര്യങ്ങൾ എല്ലാം അറിയുന്നു. അത് ധാരാളം മതി”. ഓരോ പ്രശ്നങ്ങളിലും അതിശയകരമായി അത്ഭുതങ്ങൾ നടന്നിട്ടുണ്ട്.
തരണം ചെയുവാൻ കഴിയാത്ത പ്രതികൂലങ്ങളിൽ അധൈര്യപ്പെടാതെ കർത്താവിന്റെ സന്നിധിയിൽ കാര്യങ്ങൾ വയ്ക്കുക. പ്രശ്നങ്ങൾ അമ്പരിപ്പിക്കുന്നുവോ, എങ്കിൽ അമ്പരിപ്പിക്കുന്ന അത്ഭുതം പിന്നാലെയുണ്ട്.
ദൈവത്തിന്റെ സംഭരണശാല ആവശ്യങ്ങളേക്കാൾ വലിയതത്രെ.