‘സഫലമീ യാത്ര…’ – (48)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
അനുസരണത്തിന്റെ ഭൂപടം
ചന്ദ്രനിൽ കാലൂന്നിയ ആദ്യ വ്യക്തികളിൽ ഒരാളായ നീൽ ആംസ്ട്രോങ്ങിന്റെ ജീവിത കഥകൾ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് “ദ ഫസ്റ്റ് മേൻ” ഗ്രന്ഥകാരൻ ജെയിംസ് ഹാൻസൺ, നീലിന്റെ യാത്രാ വഴികളെ കുറിച് എഴുതിയ ഒരു ഭാഗമുണ്ട്. ടെക്സസിലെ ഹ്യുസ്റ്റർ (നാസ സെന്റർ), അവിടെ നിന്നും ഫ്ലോറിഡയിലെ കേപ്പ് കാർണിവൽ (വിക്ഷേപണ കേന്ദ്രം), അവിടെ നിന്നും ചന്ദ്രനിലേക്ക്, തിരികെ പസഫിക് സമുദ്രത്തിലേക്ക്, പിന്നീട് ഹവായ്. എത്ര വ്യത്യസ്തമായി എത്തി ചേർന്ന ഇടങ്ങൾ.
പക്ഷെ ലോകത്തിലെ ഏത് സഞ്ചാരിയുടെയും യാത്രാ വഴികളെ നിഷ്പ്രഭമാക്കുന്ന വേറൊരു യാത്രാ പഥങ്ങളുടെ ചരിത്രമുണ്ട്. – അത് മറ്റാരുടേയുമല്ല; നമ്മുടെ രക്ഷകനും കർത്താവുമായ യേശുക്രിസ്തുവിന്റെ യാത്രാ വഴികൾ. മനുഷ്യന്റെ വീണ്ടെടുപ്പിന്റെ അത്ഭുത ഗാഥ. യാത്രയുടെ തുടക്കം : അധിപ സ്വർഗ്ഗം; യാത്രാ യാനം : കന്യകയുടെ ഉദരം; യാത്രയുടെ ലക്ഷ്യം : നരകത്തിലേക്ക് പതിക്കുന്ന ആദാമ്യ വർഗ്ഗത്തിന്റെ ഉദ്ധാരണവും വീണ്ടെടുപ്പും; മടക്കയാത്ര : സ്വർഗ്ഗീയ പിതാവിന്റെ വലതു ഭാഗത്തേക്ക്
ഫിലിപിയർ : 2:5-11 വീണ്ടെടുപ്പുകാരന്റെ യാത്രാ വഴികളുടെ ഹ്രസ്വ ചിത്രമാണ്. കഷ്ട്ടനുഭവങ്ങളിൽ തികഞ്ഞു അനുസരണത്തിലൂടെ ഉയർത്തപ്പെട്ട മശിഹായുടെ മഹത്വത്തിന്റെ സ്തുതി ഗാഥകൾ എന്നാണ് ഒരു എഴുത്തുകാരൻ ഈ ഭാഗത്തെ വിശേഷിപ്പിക്കുന്നത്. “ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുക്കെ പിടിക്കേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു…. തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായി തീർന്നു… അത് കൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി. …
രക്ഷയുടെ യാത്രാവഴികൾ നമ്മിൽ ആരാധനാ ഉയർത്തട്ടെ.