യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു
(പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സെനറ്റിൽ ചരിത്രപരമായ പ്രഖ്യാപനം നടത്തി)
വാഷിംഗ്ടൺ ഡി. സി.: 1948 മെയ് 14 ന് ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായതിന് ശേഷം ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രം, ഇസ്രയേലിന്റെ തലസ്ഥാനമായി യെരുശലേമിനെ അംഗീകരിച്ചു. ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും രാജ്യാന്തര ബന്ധങ്ങളുടെ സമവാക്യങ്ങൾക്കും വിള്ളൽ വരുത്തിയേക്കാവുന്ന അമേരിക്കൻ സെനറ്റിന്റെ സുപ്രധാന തീരുമാനം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് 2017 ഡിസംബർ 6 ന് ലോകത്തെ അറിയിച്ചത്. നിലവിൽ ടെൽ അവീവിലുള്ള അമേരിക്കൻ എംബസി, യെരൂശലേമിലേക്കു മാറ്റുവാനും തീരുമാനമായി. ഇസ്രായേൽ ഈ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ, പലസ്‌തീൻ, സൗദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങൾ നിലവിൽ മധ്യേഷ്യയിൽ നടക്കുന്ന സമാധാന ചർച്ചകൾക്ക് ഈ തീരുമാനം വിഘ്‌നം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. രാഷ്ട്രസ്ഥാപനം മുതൽക്കേ യിസ്രായേൽ തങ്ങളുടെ തലസ്ഥാനമായി യെരുശലേമിനെ കരുതുന്നു എങ്കിലും, ഭാവിയിൽ നിലവിൽ വരാനിരിക്കുന്ന പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി യെരുശലേമിനെ ഇസ്ലാം ജനതയോടൊപ്പം പലസ്തീനികളും കണക്കാക്കുന്നു.യഹൂദന്മാരും, ക്രിസ്ത്യാനികളും, മുസ്ലിമുകളും ഒരുപോലെ തങ്ങളുടെ വിശുദ്ധനഗരമായി കണക്കാക്കുന്ന ലോകത്തിലെ ഏക നഗരമാണ് യെരുശലേം. അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായി കിഴക്കൻ യെരുശലേമിൽ താമസിക്കുന്ന ഏകദേശം രണ്ട് ലക്ഷത്തോളം യിസ്രായേല്യർ ഈ തീരുമാനത്തോടെ അംഗീകാരമുള്ളവരാകും. ഏകദേശം 75 % യഹൂദന്മാരും, 17 % മുസ്ലിമുകളും, 2 % ക്രിസ്ത്യാനികളും പാർക്കുന്ന പട്ടണമാണ് യെരുശലേം. ചെങ്കടലിനും, മെഡിറ്ററേനിയൻ കടലിനും ഇടയിൽ ലെബനോൻ, സിറിയ, ജോർദാൻ, പലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ലോകത്തിന്റെ ശാസ്ത്ര സാങ്കേതിക ശക്തിയാണ് ഇസ്രായേൽ.
ഇസ്ലാം ജനതയുടെ പൊതുവികാരത്തോടൊപ്പം ശക്തമായ എതിർപ്പുകൾ അയൽ രാജ്യങ്ങൾ ഇസ്രയേലിനെതിരെ തുടങ്ങുമ്പോൾ അത് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള നാന്ദികുറിയ്ക്കലായിരിക്കും. 2017 ഡിസംബർ 5 ന് കുവൈറ്റിൽ കൂടിയ ജിസിസി ഉച്ചകോടി ബഹിഷ്കരിച്ചു കൊണ്ട് സൗദി അറബിയയുടെ നേതൃത്വത്തിൽ ഒരു കുറു മുന്നണി രൂപീകരിക്കുവാൻ പോകുന്നു എന്ന വാർത്തകൾ ഈ പശ്ചാത്തലത്തിൽ നമുക്ക് വിസ്മരിക്കുവാൻ സാധിക്കുകയില്ല. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം സമാധാന നേതൃത്വത്തിന് ‘LEAGUE OF NATIONS’ 1920 ൽ രൂപീകൃതമായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സമാധാന നേതൃത്വത്തിന് ‘UNITED NATIONS’ 1945 ൽ സ്ഥാപിതമായി. എന്നാൽ ഇനിയും ഒരു ലോകമഹായുദ്ധം ഉണ്ടാകുന്നതോടെ ‘എതിർ ക്രിസ്തു’ തന്റെ എല്ലാ പ്രതാപത്തോടെ ലോകത്തിൽ സമാധാനം സ്ഥാപിക്കാം എന്ന ആശയത്തോടെ രംഗത്ത് വരും. എന്നാൽ തിരുസഭ അതിനു മുൻപായി ഭൂമിയിൽ നിന്നും എടുക്കപ്പെടും.
യെരുശലേം ബൈബിൾ വെളിച്ചത്തിൽ :
“ഒറ്റ ദിനം കൊണ്ടൊരു രാഷ്ട്രം നിലവിൽ വരും” (യെശയ്യാവ് : 66 : 8) പ്രകാരം 1948 ൽ സ്ഥാപിതമായ ഇസ്രായേൽ രാഷ്ട്രം, അതിന്റെ നാൾ വഴികളിൽ എല്ലാം ദൈവീക പ്രവചന നിവർത്തി ദർശിക്കുവാൻ സാധിക്കും. എന്നാൽ സെക്കറിയാവ് : 12 : 2, 3 ൽ കാണുന്നത് പോലെ ‘യെരുശലേമിനെ ചുറ്റുമുള്ള ജാതികൾക്ക് ഒരു പരിഭ്രമ പാത്രവും’, ‘ഒരു ഭാരമുള്ള കല്ലായും’, സകലജാതികളും അതിന് വിരോധമായി വരുന്ന കാലമാസനായിരിക്കുകയാണ്. ‘സമാധാനം ഇവിടെ’ എന്ന് പലരും പറഞ്ഞു തുടങ്ങുമ്പോഴേക്കും കർത്താവിന്റെ നാൾ വന്നിരിക്കും. (1 തെസ്സ :5:2) നോഹയുടെ കാലം പോലെ വഷളത്വം നിറഞ്ഞ ഈ തലമുറയെ, മത്തായി 24:37 ൽ കർത്താവിന്റെ നാളിനോട് ഉപമിക്കുന്നു. എല്ലാ രാജ്യങ്ങളും ഇസ്രായേലിന് എതിരായി അർമ്മഗദോൻ താഴ്‌വരയിൽ യുദ്ധത്തിനായി ഒത്തുകൂടുമ്പോൾ (വെളി : 16:12-16) കർത്താവ് തന്നെ യിസ്രായേലിനായി യുദ്ധം ചെയ്യും. ഒരു രാഷ്ട്രം ഉണ്ടായത് മുതൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും. (ദാനിയേൽ : 12:1) യുദ്ധത്തിനവസാനത്തിങ്കൽ മേഘാരൂഢനായി ആയിരമായിരം വിശുദ്ധരുമായി മിശിഹാ വരും (വെളി : 1:7, യൂദാ : 14)
അതെ, യിസ്രായേലിനോടുള്ള ബന്ധത്തിൽ ഇതുവരെ രാഷ്ട്രീയ, സാമൂഹിക, ശാസ്ത്ര സാങ്കേതിക പ്രവചനങ്ങൾ എല്ലാം വ്യക്തമായി നിറവേറിയെങ്കിൽ രാജാധിരാജാവും കർത്താധികർത്താവുമായ യേശുക്രിസ്തു, (വെളി : 19: 11 – 16) ദാവീദിന്റെ സിംഹാസനം, യഹൂദ സിംഹമായവൻ ഭൂമിയിൽ സ്ഥാപിക്കും. മുൻ തലമുറകളെക്കാൾ ഈ പ്രവചനങ്ങൾ നിറവേറുന്നത് നേരിട്ട് കാണുന്ന നമ്മോട്, കർത്താവ് അരുളി ചെയ്യുന്നു, “ഇതാ ഞാൻ വേഗം വരുന്നു”, നമുക്ക് ഒരുമിച്ചു പ്രതികരിക്കാം, “ആമേൻ യേശുവേ, വരേണമേ” (വെളി : 22:20)