‘സഫലമീ യാത്ര…’ – (52)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
അസിഹിഷ്ണതയുടെ ആത്മാവ്
മഹാത്മാ ഗാന്ധി ഒരു വിദ്യാർത്ഥി ആയിരുന്നപ്പോൾ ബൈബിൾ വായിക്കുന്നതിൽ തല്പരനായിരുന്നു. ഇത് തന്റെ വിശ്വ പ്രസിദ്ധമായ ആത്മ കഥയിൽ എഴുതിയിട്ടുണ്ട്. യേശുവിന്റെ ഗിരിപ്രഭാഷണം ഉൾപ്പടെയുള്ള സുവിശേഷ ഭാഗങ്ങൾ അദ്ദേഹത്തെ വളരെ സ്പർശിച്ചിരുന്നു. ഒരു ക്രിസ്ത്യാനിയാകുന്നതിനെ കുറിച്ച് താൻ ഗൗരവമായി ചിന്തിച്ചിരുന്നു. ഭാരതത്തെ ഭിന്നിപ്പിച്ചിരുന്ന ജാതി വ്യവസ്ഥതയ്ക്ക് ശരിയായ ഒരു പരിഹാരം ക്രിസ്തുമാർഗം വാഗ്ദാനം ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന് തോന്നി. ഒരു ഞാറാഴ്ച സമീപത്തുള്ള ഒരു ദേവാലയത്തിൽ ആരാധനയിൽ സംബന്ധിക്കുവാനായി അദ്ദേഹം കടന്ന് ചെന്നു. പട്ടക്കാരെ കൊണ്ട് രക്ഷാമാർഗ്ഗം പഠിപ്പിക്കുന്നതിനും, മറ്റ് ഉപദേശങ്ങൾ മനസ്സിലാക്കുന്നതിനും അദ്ദേഹം തീരുമാനിച്ചിരുന്നു.
എന്നാൽ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ, ക്രമപരിപാലകന്മാർ, വർണ്ണ വ്യതാസത്തിന്റെ പേരിൽ ഇരിപ്പിടം നിഷേധിക്കുകയും സ്വന്ത വർഗ്ഗക്കാർ കൂടിയിരിക്കുന്ന സ്ഥലത്തു പോയി ആരാധിക്കുവാൻ നിർദേശിക്കുകയും ചെയ്തു. അദ്ദേഹം ദേവാലയം വിട്ടു പോയി. പിന്നീട് ഒരിക്കലും മടങ്ങി വന്നിട്ടില്ല. “ക്രിസ്ത്യാനികളും ജാതി വ്യവസ്ഥ വച്ച് പുലർത്തുന്നു എങ്കിൽ, ഞാൻ ഹിന്ദുവായി തന്നെ തുടർന്ന് കൊള്ളാം”, താൻ തന്നോട് തന്നെ പറഞ്ഞു.
യേശുവിന്റെ അർദ്ധസഹോദരനായ യാക്കോബ് പ്രബോധിപ്പിക്കുന്നു, “നിങ്ങൾ മുഖപക്ഷം കാണിച്ചാലോ നിങ്ങൾ പാപം ചെയ്യുന്നു. നിങ്ങൾ ലംഘനക്കാർ എന്ന് തെളിയുന്നു”, (യാക്കോബ് : 2:9)
എല്ലാവര്ക്കും കരുണയും, സ്നേഹവും എത്തിക്കുവാനാണ് ക്രിസ്തു ക്രൂശിൽ മരിച്ചത്. അവന് മുഖപക്ഷമില്ല. മുഖപക്ഷം കൂടാതെ ക്രിസ്തുവിന്റെ സ്നേഹത്തോളം നമുക്ക് അന്യോന്യം സ്നേഹിക്കാം.