‘സഫലമീ യാത്ര…’ – (53)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സമാധാനം ഉണ്ടാക്കുന്നവർ
പഴയനിയമ സ്ത്രീ കഥാപാത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിയാണ് അബീഗയിൽ (1 ശാമുവേൽ 25). ഒരു യതാർത്ഥ സമാധാനം ഉളവാക്കുന്ന ആളത്വം. യിസ്രായേലിന്റെ ഭാവി രാജാവിനെ ഒരു വലിയ പാപത്തിൽ നിന്നും രക്ഷിക്കുവാനും അവൾക്ക് കഴിഞ്ഞു.
ബൈബിൾ ചരിത്രം ആവർത്തിക്കട്ടെ. ശൗലിന്റെ കോപത്തിൽ നിന്നും രക്ഷപെടുവാൻ ദാവീദ് ഒളിച്ചു നടക്കുന്ന കാലം. മരുഭൂമിയിലും, ഗുഹകളിലും, വനാന്തരങ്ങളിലും, ഒളിതാവളങ്ങളിലും കഴിയുന്നു. തനിക്ക് ചുറ്റും അറുനൂറോളം കുടുംബങ്ങൾ. അബീഗയിലിന്റെ ഭർത്താവ് നാബാലിന്റെ ആടുകളെയും, ഇടയന്മാരെയും സംരക്ഷിക്കുന്നതിൽ ദാവീദിന്റെ സംഘം ശ്രദ്ധാലുക്കളായിരുന്നു. രോമം കത്രിക്കുന്ന കാലം, ദാവീദ് സഹായം തേടി. അലഞ്ഞുലയുന്ന സംഘങ്ങളെ നാബാലിന്റെ അടുക്കലേക്കയയ്ച്ചു. സഹായം പ്രതീക്ഷിച്ചിരുന്ന ദാവീദിന് സഹായ തിരസ്കരണവും, നിന്ദയും ആയിരുന്നു കാത്തിരുന്നത്.
കോപവും, താപവും നിറഞ്ഞ ദാവീദ്, നാബാലിനെയും കുടുംബങ്ങളെയും സംഹരിക്കുവാൻ തീരുമാനിച്ചു. പക്ഷെ അബീഗയിൽ വിവേകപൂർവം സാഹചര്യത്തിനൊത്തുയർന്നു. അവൾ താഴ്മ ധരിച്ചു. സമാധാന ദൂതിന്റെ വ്യക്താവായി പ്രതികാരത്തിന്റെ വീഴ്ചയിൽ നിന്നും കയറുവാൻ ദാവീദിന് ഈ സ്ത്രീയുടെ വിവേകം കാരണമായി. അപ്പോൾ ദാവീദ് യഹോവയെ സ്തുതിക്കുന്നു. (1 ശാമുവേൽ 25:32).
വിവേകപൂർണ്ണമായ ഒരു വാക്ക്, താഴ്മയോട് കൂടിയ ഒരു പ്രതികരണം, സമാധാനം ഉണ്ടാക്കുവാനുള്ള ഒരു പ്രവർത്തി. അത് മതി കുടുംബവും, സമൂഹവും, സഭയും, എല്ലാം വീഴാതിരിക്കുവാൻ, തകരാതിരിക്കുവാൻ.
കർത്താവിന്റെ വാക്കുകൾ ശ്രദ്ധിക്കുക : സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും. (മത്തായി : 5:7)