‘സഫലമീ യാത്ര…’ – (58)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ദൈവം നല്ലവൻ എപ്പോഴും
സഭാ പിതാക്കന്മാരിൽ പ്രാതകാല സ്മരണീയനാണ് സ്മുർന്നയിലെ ബിഷപ്പായിരുന്നു പോളികാർപ്പ്. AD. 69-155 കാലം ജീവിച്ചിരുന്ന ഈ ക്രിസ്തു ഭക്തൻ യോഹന്നാൻ അപ്പോസ്തോലന്റെ ശിഷ്യനായിരുന്നു. സുവിശേഷ സാക്ഷ്യത്താൽ തടവറയിലായ പോളികാർപ്പിനോട്, യേശുക്രിസ്തുവിനെ തള്ളിപ്പറകയും ഉപേക്ഷിക്കുകയും ചെയ്താൽ, സ്വാതന്ത്രനാക്കാം എന്ന് റോമൻ സാമ്രാജ്യ അധികാരികൾ പറഞ്ഞു. അദ്ദേഹത്തിന്റെ ഉറച്ച മറുപടി ശ്രദ്ധിക്കുക : 86 സംവത്സരങ്ങളായി ഞാൻ യേശുവിനെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, സേവിക്കുന്നു. ഈ നാളൊക്കെയും അവിടുന്ന് എനിക്ക് നല്ലവനായിരുന്നു. എന്നെ വീണ്ടെടുത്ത രാജാവിനെ ഞാൻ എങ്ങനെ തള്ളിപ്പറയും, ഒരുനാളുമില്ല. തള്ളിപ്പറയുന്നില്ല എങ്കിൽ ജീവനോടെ അഗ്നിയിൽ എറിയും എന്ന് അധികാരികൾ പ്രഖ്യാപിച്ചു. അചഞ്ചലനായി തന്റെ വാക്കുകൾ ആവർത്തിച്ച പോളികാർപ്പിനെ അവർ തീയിൽ എറിഞ്ഞു ചാമ്പലാക്കി.
നൂറ്റാണ്ടുകൾക്ക് മുൻപ് മൂന്ന് യഹൂദബാലന്മാർ നെബുഖദാനെസർ എന്ന പ്രതാപവാനായ ബാബിലോൺ ചക്രവർത്തിയോട് സമാന വാക്കുകൾ പറഞ്ഞു. ദാനിയേൽ 3:16-18. യിസ്രായേലിന്റെ ദൈവം മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ. മറ്റാർക്കും അത് നൽകുവാൻ പ്രമാണമില്ലാത്തതിനാൽ ഏഴു മടങ്ങ് വർദ്ധിപ്പിച്ച തീയുടെ മുന്നിലും അവർ പതറാതെ നിന്നു. തീയുടെ നടുവിലേക്ക് കെട്ടപ്പെട്ടവരായി അവർ എറിയപെട്ടു.
ഏറെക്കുറെ സമാനമായ രണ്ട് സംഭവങ്ങൾ. എന്നാൽ രണ്ടിലും അന്ത്യം വ്യത്യസ്തമായിരുന്നു. പൊളിക്കാർപ്പ് തീയിൽ രക്തസാക്ഷിയായി. ശദ്രക്ക്, മേശക്ക്, അബെനഗോ വിടുവിക്കപ്പെട്ടു. പക്ഷെ, വിശ്വാസം ഒന്ന് പോലെ ശക്തം. ദൈവം ചെയുന്നതിൽ മാത്രമല്ല വിശ്വാസം. അവസാന വാക്ക് പറയുവാനുള്ള അവകാശവും അധികാരവും സ്വർഗ്ഗസ്ഥനായ പിതാവിന് മാത്രമാണ് എന്നതാണ് വിശ്വാസത്തിന്റെ കരുത്തു.
ഒരു പക്ഷെ തീച്ചൂള കഠിനമാകാം, എന്നാൽ യഹോവ നല്ലവനാകുന്നു നിശ്ചയം – എപ്പോഴും.