‘സഫലമീ യാത്ര…’ – (65)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സന്തോഷത്തിന്റെ അളവ്
ലോകപ്രസിദ്ധമായ ‘ടൈം’ മാസിക, അമേരിക്കയിലെ വ്യവസായ പ്രമുഖർ, തൊഴിൽ മേഖല നേതാക്കൾ, യൂണിവേഴ്സിറ്റി അദ്ധ്യാപകർ, തുടങ്ങി നാനാ തുറകളിലെ പ്രമുഖരെ വിളിച്ചു ചേർത്ത് ഒരു ഡിബേറ്റ് നടത്തുകയുണ്ടായി. അമേരിക്കൻ ഭരണഘടനയിൽ “സന്തോഷം കൈവശമാക്കുക” (The pursuit of happiness) എന്ന വാക്കായിരുന്നു ചിന്താവിഷയം. ഭരണഘടന ശിൽപികൾ എന്താണ് അതിൽ നിന്നും പ്രതീക്ഷിക്കുന്നത്, എന്നതായിരുന്നു ആലോചനകളിൽ വന്നത്. ജീവിത സാഹചര്യങ്ങളിലെ മികവും, വേതനങ്ങൾ ജീവിത ചെലവുകൾക്ക് ഉതകുന്നത് ആയി തീരുക ഒരു പ്രധാന ഘടകമായി പലരും പറഞ്ഞു. വംശീയ ചിന്തകളിലെ പ്രശ്നങ്ങൾ തുടച്ചു മാറ്റുക. നിസ്വാർത്ഥത, വിശ്വസ്തത, അങ്ങനെ പലതും ചർച്ചകളിൽ ‘സന്തോഷാതിന്റെ’ ഘടകങ്ങളായി ഉയർന്ന് വന്നു.
ഇതിനിടയിൽ ശ്രദ്ധേയമായ വേറിട്ടൊരു ചിന്ത ഉയർന്ന് വന്നു. പോളിയോ രോഗം നിമിത്തം ഭിന്നശേഷിക്കാരിയായിരുന്നു ആ ചോദ്യം ഉയർത്തിയത്. “വേദനയും, കഷ്ടതയും, മനുഷ്യസ്വഭാവം രൂപപ്പെടുത്തുന്നതിൽ വലിയ ഘടകമാണ്. പ്രഥമ ദൃഷ്ടിയിൽ ഇവയൊന്നും നല്ലതല്ലെങ്കിലും, സന്തോഷം ബാഹ്യമായ ഒന്നിൽ നിന്നുമല്ല, ആന്തരികമാണ് നിറയേണ്ടത്. “അപ്പോഴാണ് സന്തോഷം പൂർണ്ണമായും കൈവശമാക്കുവാൻ കഴിയുന്നത്” – അവരുടെ വാക്കുകൾ വേറിട്ടതായിരുന്നു. സത്യം. ദൈവത്തെ വ്യക്തിപരമായി അറിയുന്നതും, ആശ്രയത്തിലും അനുസരണത്തിലും, ജീവിക്കുമ്പോഴാണ് ആന്തിരികമായ സന്തോഷം (joy) ഉളവാക്കുന്നത്. ബാഹ്യ സന്തോഷങ്ങൾ മിക്കപ്പോഴും വെറും കുമിളകൾ മാത്രം ആയേക്കാം.
തേടി ലഭിക്കുന്നതൊന്നുമല്ല യഥാർത്ഥ സന്തോഷം. ദൈവത്തോട് ചേർന്ന് ജീവിക്കുന്നതിന്റെ ഉപോല്പന്നമാണത്. ഒരു മനുഷ്യനും തരുവാൻ കഴിയാത്ത, എടുത്ത് കളയുവാൻ സാധ്യമല്ലാത്ത ദൈവീക നിറവിലൂടെ ലഭിക്കുന്ന സന്തോഷം. ദൈവത്തെ അറിയുക, സന്തോഷം പ്രാപിക്കുക.
സന്തോഷത്തിന്റെ പരിപൂർണ്ണത ദൈവസന്നിധിയിലത്രേ.