മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (19)
പാ. വീയപുരം ജോർജ്കുട്ടി
6
വിശുദ്ധ മാർ അപ്രേം ശവസംസ്കാര വേളയിലേക്ക് രചിച്ച ഒരു പ്രാർത്ഥന
എന്റെ സഹോദരന്മാരെ, ഞാൻ പാതാളം വഴിയായി കടന്നു പോകുമ്പോൾ, തുറക്കപ്പെട്ടിരുന്നൊരു കല്ലറ കണ്ടു. അതിനുള്ളിൽ എല്ലാത്തരം ബലവന്മാരും പ്രവേശിച്ചിരുന്നു. പലതരം മല്ലന്മാരും അതിനുള്ളിൽ പാർക്കുന്നുണ്ടായിരുന്നു. അവരുടെ കാലടികൾ നാശത്തിലേക്ക് മറിച്ചിടപ്പെട്ടിരുന്നു. മ്ലേച്ഛമായ എട്ടു കാലികളും അതിനുള്ളിൽ കെട്ടിയിരുന്നു. കരഞ്ഞും കൊണ്ട് സങ്കടത്തോടും നെടുവീർപ്പോടും കൂടെ ഞാൻ എന്റെ ദേഹിയോട് ഇപ്രകാരം പറഞ്ഞു :
1) ഇതാകുന്നു നമ്മുടെ അവസാനമെങ്കിൽ, രാജാക്കന്മാരും പ്രഭുക്കന്മാരും പൊന്നിനെ ശേഖരിക്കുന്നത് എന്തിന് ?
2) ഇതാകുന്നു നമ്മുടെ അവസാനമെങ്കിൽ, സൗന്ദര്യമുള്ളവർ തങ്ങളുടെ സൗന്ദര്യത്തിൽ ആഹ്ലാദിക്കുന്നത് എന്തിന് ?
3) ഇതാകുന്നു നമ്മുടെ അവസാനമെങ്കിൽ, ധനവാന്മാർ തങ്ങളുടെ ധനത്തിൽ അഹങ്കരിക്കുന്നത് എന്തിന് ?
4) ഇതാകുന്നു നമ്മുടെ അവസാനമെങ്കിൽ, വിദ്വാന്മാർ തങ്ങളുടെ വിദ്യയിൽ പുകഴുന്നത് എന്തിന് ?
5) ഇതാകുന്നു നമ്മുടെ അവസാനമെങ്കിൽ, ജ്ഞാനികൾ തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുന്നത് എന്തിന് ?
6) ഇതാകുന്നു നമ്മുടെ അവസാനമെങ്കിൽ, യൗവനക്കാർ തങ്ങളുടെ സാമർത്ഥ്യത്തിൽ ചാഞ്ചാടുന്നത് എന്തിന് ?
7) ഇതാകുന്നു നമ്മുടെ അവസാനമെങ്കിൽ, അധികാരികൾ തങ്ങളുടെ ശക്തിയിൽ നിഗളിക്കുന്നത് എന്തിന് ?
ദൈവീക സംഗീതകാരനായ ദാവീദേ, നിന്റെ കിന്നരങ്ങളോട് കൂടെ വന്ന്, മനുഷ്യൻ താത്കാലികനാണെന്നും അവന്റെ ദിവസങ്ങൾ ആവിപോലെ മാഞ്ഞു പോകുമെന്നും അവനെ അറിയിക്കേണമേ !