‘സഫലമീ യാത്ര …’ – (88)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
മറിഞ്ഞു പോകാത്ത അടിസ്ഥാനങ്ങൾ
വേഗത്തിൽ പണി തീർത്ത ഒരു ഭവനവും, സാവധാനത്തിൽ പാറമേൽ പണിതുയർത്തിയ ഒരു ഭവനവും. “പക്ഷെ, വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി അതിന്മേൽ അലക്കുമ്പോൾ നിലനിൽക്കുന്ന ഭവനം അല്പം സാവധാനത ഉണ്ടെങ്കിലും പാറമേൽ പണിത വീട് തന്നെ. സാധാരണ ഉപമൾക്കപ്പുറം ഈ ചിന്തകൾ അതീവ ശ്രദ്ധ വേണ്ടതെന്ന് കാണുവാൻ കാരണം പറഞ്ഞത് ആകാശത്തിനും ഭൂമിക്കും അടിത്തറ ഇട്ട ദൈവപുത്രൻ ആകയാലാണ് (മത്തായി : 7:24-29)
ക്രിസ്തീയ ലേഖകനായ മരിയൻ സ്ട്രോട്ട് പഴയ വീട് പുതുക്കി പണിയുവാൻ പ്രമുഖ ബിൽഡറെ സമീപിച്ചു. പ്രധാനമായും പഴയ ഗാരേജ് പുതുക്കി തന്റെ ഓഫീസ് ആക്കുവാൻ നിർദേശം നൽകി. പക്ഷെ, അദ്ദേഹം പറഞ്ഞു, സർ, ഞങ്ങൾ ശ്രദ്ധിച്ചു നോക്കിയപ്പോൾ അതിന്റെ അടിസ്ഥാനം തീരെ ബലഹീനമാണ് എന്ന് മനസിലാക്കുന്നു. അതിന്റെ സമയവും, പണവും അല്പം കൂടുതൽ നൽകേണ്ടി വരുന്നു. അത് കൊണ്ട് മറ്റ് ഉപാധികൾ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. ബിൽഡറുടെ മറുപടി സർ, ശരിയായ അടിസ്ഥാനം മാറ്റി വയ്ക്കാവുന്ന ഒന്നല്ല. ഈ പണിക്ക് അംഗീകാരം ലഭിക്കുവാൻ അത് അത്യന്താപേക്ഷിതമാണ്.
താല്കാലികവും, നിലനില്ക്കുന്നതും – ശരിയായ അടിസ്ഥാനമാണ് അതിന്റെ ഭാഗധേയത്വം നിശ്ചയിക്കുക. അടിസ്ഥാനങ്ങൾ പുറത്തു കാണുവാൻ കഴിയുന്നതല്ല. പക്ഷെ, പുറമെ നിൽക്കുന്നവരുടെ വിധി നിർണ്ണയിക്കുക അടിസ്ഥാനമാണ്. പ്രത്യേകിച്ചും പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ.
ശരിയായ അടിസ്ഥാനങ്ങൾക്ക് കൂടുതൽ വില നൽകേണ്ടി വരും. പക്ഷെ, പാറമേൽ വീട് പണിയുന്നവൻ ബുദ്ധിമാനത്രേ.