‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (12)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പുനരുത്ഥാനം ക്രിസ്തുവിന്റെ ദൈവത്താലുള്ള അംഗീകരണവും ക്രിസ്തുവിന്റെ അവകാശവാദങ്ങളുടെ ന്യായസമർത്ഥവുമത്രെ. യേശുവിന്റെ ദൈവികപുത്രത്വം പിതാവ് പ്രഖ്യാപിച്ചതും (സങ്കീ : 2:7) യേശുവിന്റെ സമയത്തും (മാർക്കോ : 1:10) രൂപാന്തരസമയത്തും (മാർക്കോ : 9:7) വെളിപ്പെട്ടതും അവസാനമായി പുത്രനെ പുനരുത്ഥാനത്താൽ പിതാവ് പ്രഖ്യാപിച്ചതുമത്രെ.
1) കൃപ
ശുശ്രുഷയ്ക്ക് മുൻപ് കൃപ പ്രാപിച്ചിരിക്കേണം. അനർഹമായ സ്ഥാനത്തു ദൈവം പകരുന്ന ആനുകൂല്യമാണ് കൃപ. ക്രിസ്ത്യാനിയാകുന്നതിന് മുൻപ് പൗലോസ്, ന്യായപ്രമാണത്തിന്റെ അനുസരണത്തിലൂടെ മനുഷ്യരുടെ മുൻപിൽ മഹത്വവും, ദൈവത്തിന്റെ മുൻപിൽ മാന്യതയും പ്രഖ്യാപിക്കുന്നതിന് ശ്രമിച്ചു. എന്നാൽ തനിക്ക് സമാധാനം ലഭിച്ചില്ല. തനിക്ക് എന്ത് ചെയുവാൻ കഴിയും എന്നല്ല ദൈവം എന്ത് ചെയ്തു എന്നതാണ് പ്രധാനം എന്ന് ഇപ്പോൾ താൻ മനസ്സിലാക്കി. തന്നെ രക്ഷിച്ചതും (1 തിമോത്തി : 1:15,16; 2 തിമോത്തി :1:9,10) വിവിധ വരങ്ങൾ നല്കിയതും (റോമർ : 12:6) എല്ലാം കൃപയാലാണ്. ഏതെങ്കിലും ഒരു ശുശ്രുഷ നന്നായി നിർവഹിക്കണമെങ്കിൽ കൃപ അത്യാവശ്യമാണ്. ന്യായപ്രമാണം മോശ മുഖാന്തരം ലഭിച്ചു. കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ഈ വാക്യത്തിൽ കൃപ എന്നാൽ രക്ഷിക്കുന്ന കൃപ എന്നർത്ഥം.
2) ഒരു ജോലി
ആ കൃപയുടെ പ്രഘോഷകൻ. ജാതികളുടെ അപ്പോസ്തോലൻ എന്ന ജോലി ഒരു പ്രത്യേക ഉത്തരവാദിത്വം. (റോമർ : 15:15) നീ അനുഗ്രഹിക്കപ്പെടെണമെങ്കിൽ മറ്റുള്ളവർക്ക് അനുഗ്രഹമായിത്തീരുവാനുള്ള ഉത്തരവാദിത്വം ഉള്ളവനാണ് നീ. ഒരു ക്രിസ്ത്യാനിയായിരിക്കുന്നുവെങ്കിൽ ഒരു സുവിശേഷകനായിരിക്കുകയാണ്. നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിയും കൂടിയാണ്.
പൗലോസ് കൃപയും അപ്പസ്തോലത്വവും പ്രാപിച്ചത് എന്തിനായിട്ടാണ്. ‘വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന്. പൗലോസിനെ ഈ സ്ഥാനത്തേക്ക് വിളിച്ചത് വിശ്വാസത്തിന് അനുസരണം വരത്തക്കവിധം സുവിശേഷം പ്രസ്താവിക്കാനാണ്. വിശ്വാസത്തിന്റെ ഉല്പന്നമാണ് അനുസരണം. സുവിശേഷം വിശ്വസിക്കുന്നതിന് നിർബന്ധിക്കുക എന്നതാണല്ലോ ഒരു അപ്പോസ്തോലന്റെ ചുമതല. വിശ്വസിക്കാനും അങ്ങനെ രക്ഷിപ്പെടാനുമുള്ളതാണ് സുവിശേഷം. ഇവിടെ അനുസരണം, സുവിശേഷത്തിന്റെ ഉപദേശത്തിന് വിധേയപ്പെടൽ ആണ്.
3) അനുവാചകർ
റോമയിൽ ദൈവത്തിന് പ്രിയരും വിളിക്കപ്പെട്ട വിശുദ്ധരുമായ എല്ലാവരും എന്നാണ് റോമയിലെ സഭയെ സംബന്ധിച്ച് പറയുന്നത്.