‘സഫലമീ യാത്ര …’ – (91)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
എന്റെ ദൈവം ജീവിക്കുന്നു
നവീകരണത്തിന്റെ ഉദയനക്ഷത്രം, പതിനാറാം നൂറ്റാണ്ടിലെ വേദശാസ്ത്രജ്ഞൻ തന്റെ ആത്മീക നിലപാടുകൾ നിമിത്തം സദാ ശത്രുക്കളാൽ വേട്ടയാടപ്പെട്ടിരുന്നു. എതിരാളികൾ എഴുതി തള്ളുവാൻ കഴിയുന്നവർ ആയിരുന്നില്ല. കരുത്തരും എല്ലാ മേഖലകളിലും ഉന്നതരുമായിരുന്നു. പലപ്പോഴും അവർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രാണഭയത്തിലായിരുന്നു പലപ്പോഴും.
എത്ര കരുത്തരെങ്കിലും, നിരന്തരം വേട്ടയാടലുകൾ ആരെയും സമർദ്ദത്തിലും, നിരാശയിലും ആക്കിയേക്കാം. ഒരിക്കൽ, വളരെ ആഴമേറിയ അത്തരമൊരു സാഹചര്യത്തിൽ മാർട്ടിൻ ലൂഥറും വന്നു പെട്ടു. ആ ദിവസങ്ങൾ ഒന്നിൽ അദ്ദേഹത്തിന്റെ പത്നി വിലാപവേളകളിൽ ഉപയോഗിക്കുന്ന കറുത്ത വസ്ത്രം ധരിച്ച് തന്റെ മുൻപിലെത്തി.
“ആരാണ് മരിച്ചത്,” ഉദ്വേഗത്തോടെ ലൂഥർ തിരക്കി.
“ദൈവം. ദൈവം മരിച്ചു പോയി,” മറുപടി.
“എങ്ങനെയാണ് നിനക്കത് പറയുവാൻ കഴിയുക,” ലൂഥർ.
“ദൈവം മരിച്ചു. എന്നാൽ നിങ്ങൾ മാത്രം ജീവിക്കുന്നു,” അവർ പറഞ്ഞു. ലൂഥർ പെട്ടെന്നാണ് അതിലെ സത്യം തിരിച്ചറിഞ്ഞത്. “എന്റെ ദൈവം ജീവിക്കുന്നു,” എന്ന് ഉറക്കെ നിലവിളിച്ച്, നിരാശ മുഴുവൻ വിശ്വാസ പ്രഖ്യാപനമാക്കി മാറ്റി.
നാമും വ്യത്യസ്തരല്ല. നമ്മുടെ ആശങ്കകൾ നിരാശയുടെ പടുകുഴിയാക്കി മാറ്റുവാൻ ശത്രു ശ്രമിക്കുമ്പോൾ, ഉറപ്പും ധൈര്യമുള്ളവരായി പ്രഖ്യാപിക്കുക, “എന്റെ യേശു ജീവിക്കുന്നു”
സ്തുതിയുടെ മേലാടകളാൽ ഭക്തന്മാർ തങ്ങളുടെ വിലാപത്തെ നൃത്തമാക്കി തീർത്തു; “നീ എന്റെ വിലാപത്തെ എനിക്ക് നൃത്തമാക്കി തീർത്തു; എന്റെ രട്ട് അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. ഞാൻ മൗനമായിരിക്കാതെ നിനക്ക് സ്തുതി പാടേണ്ടതിന് തന്നെ” (സങ്കീ : 30:11:12)
പരാതികളുടെ മേലാട സ്തുതിയുടെ ആഘോഷമാക്കി മാറ്റുക.