2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും)
പാ. സി. സി. ഏബ്രഹാം
(ഐ.പി.സി. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്)
ദൈവത്തിനായി വിളിച്ചു വേർതിരിക്കപ്പെട്ടവരുടെ കൂട്ടമാണ് ദൈവസഭ. ഈ ലോകത്തിന് അനുരൂപപ്പെടാതെ, വേർപാട് പാലിച്ച്, ഒരു വിശുദ്ധ സമൂഹമായി നിലകൊള്ളുവാൻ വിളിയ്ക്കപ്പെട്ടവരാണ്. ദൈവസഭയിലെ ഓരോ അംഗങ്ങളെക്കുറിച്ചും ദൈവത്തിന് പ്രത്യേക പദ്ധതിയുണ്ട്. അത് തിരിച്ചറിഞ്ഞ് സമർപ്പിതരായി ജീവിയ്ക്കുമ്പോൾ, ദൈവഹിതം നിറവേറുകയും അവിടുത്തെ നാമ മഹത്വത്തിന് കാരണമാകുകയും ചെയ്യുന്നു.
സഭയെ ഈ ഭൂമിയിൽ ആക്കിയിരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം ക്രിസ്തുവിന്റെ ദൗത്യം നിറവേറ്റുക എന്നതാണ്. ദൈവസഭയ്ക്ക് ഒരു പരമാധികാരിയേയുള്ളൂ – ശിരസ്സും കർത്താവുമായ യേശുക്രിസ്തു. ക്രിസ്തുവിന്റെ കർതൃത്വത്തിനായി സഭ സമർപ്പിക്കപ്പെടുകയും അവിടുത്തെ അധികാരത്തിന് സമ്പൂർണമായി കീഴ്പ്പെടുകയും ചെയ്യണം. ക്രിസ്തുവുമായുള്ള ആത്മീക ബന്ധം പോലെ പ്രധാനമാണ് സഭയാകുന്ന ശരീരത്തിലെ അംഗങ്ങൾ തമ്മിലുള്ള ഐക്യതയും കൂട്ടായ്മയും.
ആദിമസഭയുടെ സവിശേഷതകളിൽ, പ്രധാനമായി രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ ഐക്യതയെക്കുറിച്ചാണ്. “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു” (അ.പ്ര.2:44), “അവർ ഒരുമനപ്പെട്ടു” (അ.പ്ര.2:46). “ഏക മനസ്സും ഏക ഹൃദയവും ഉള്ളവരായിരുന്നു” (അ.പ്ര.4:32). എന്നാൽ സഭയുടെ ഐക്യതയ്ക്കെതിരെ ഒന്നാം നൂറ്റാണ്ടിൽ തന്നെ സാത്താൻ പദ്ധതി ഒരുക്കി. ഏകമനസ്സോടെയിരുന്ന സഭയിൽ ഭിന്നത ആരംഭിച്ചു. (1 കോരി.1:11, 3:3,4). ഭിന്നത ഉണ്ടാക്കുന്നതും പക്ഷം പിടിയ്ക്കുന്നതും പരസ്പരം ദുഷിയ്ക്കുന്നതും ഒന്നും ദൈവസഭയ്ക്ക് ചേർന്നതല്ല. പരസ്പര ബഹുമാനത്തിലും ഐക്യതയിലും കൂട്ടായ്മാ ബന്ധത്തിലും മുന്നേറുക എന്നതാണ് സഭയെക്കുറിച്ചുള്ള ദൈവീക ലക്ഷ്യം.
ദൈവത്താൽ നിയമിക്കപ്പെട്ട ശുശ്രുഷകന്മാരാണ് സഭയെ ആത്മീകമായി നയിക്കേണ്ടത്. ആത്മീകമായി സഭ ശക്തിപ്പെടേണ്ടതിനും വളർച്ച പ്രാപിക്കേണ്ടതിനും വിവിധ ശുശ്രുഷക വൃന്ദങ്ങളെ ദൈവം സഭയിൽ നിയമിച്ചു. (എഫെ.4:11-16). ആത്മീക പ്രവർത്തനങ്ങൾക്കാണ് സഭ എല്ലായ്പോഴും ഊന്നൽ നൽകേണ്ടത്. അപ്പോൾത്തന്നെ, ഭൗതീക കാര്യങ്ങളും ക്രമമായി നടക്കേണ്ടതുണ്ട്. ആദിമസഭയിൽ മേശമേൽ ശുശ്രുഷിക്കേണ്ടതിന് തെരഞ്ഞെടുക്കപ്പെട്ട 7 പേരെക്കുറിച്ച് അപ്പോസ്തല പ്രവർത്തികളിൽ നാം വായിക്കുന്നു. (അ.പ്ര.6:3) അവരെല്ലാവരും തന്നെ തികഞ്ഞ ആത്മീക യോഗ്യതകൾ ഉള്ളവരായിരുന്നു. ഭൗതീക കാര്യ നിർവഹണത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവരും ആത്മീകരായിരിക്കണമെന്ന് ആദിമ സഭയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു.
ഇന്ത്യയിൽ പെന്തെകോസ്തു പ്രസ്ഥാനങ്ങൾ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടിൽ അധികമായി. ഇന്ത്യൻ നിയമ വ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനകൾ എന്ന നിലയിൽ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ അനിവാര്യമായി വന്നു. പ്രാരംഭ നാളുകളിൽ സഭയുടെ ഭാരവാഹിത്വം ഏറ്റെടുക്കുവാൻ ആളുകൾ കുറവായിരുന്നു. എന്നാൽ പിന്നീട്, ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിവും അർഹതയുമുള്ള ആളുകൾ വർദ്ധിച്ചു. ആയതിനാൽ ജനാധിപത്യ രീതിയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന സാഹചര്യം ഉണ്ടായി. ആദ്യമൊക്കെ, ജനറൽ ബോഡി കൂടി വിവിധ സ്ഥാനങ്ങളിലേക്കുള്ളവരുടെ പേരുകൾ നിർദ്ദേശിക്കുകയും ഒന്നിലധികം വ്യക്തികൾ ഒരേ സ്ഥാനങ്ങളിലേക്കുണ്ടെങ്കിൽ, അപ്പോൾത്തന്നെ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തുവന്നു.
സഭകളുടെ എണ്ണം വർധിച്ചപ്പോൾ ഇന്നുള്ളതുപോലെ ഇലക്ഷൻ കമ്മീഷന്റെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ നിലവിൽ വന്നു. ചെറിയ രീതിയിൽ ആരംഭിച്ച വോട്ടഭ്യർത്ഥനകൾ കാലക്രമേണ പാനൽ സംവിധാനങ്ങളിലേക്കും വോട്ടർമാരെ സ്വാധീനിച്ച് വാഹനത്തിൽ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കുന്ന നിലയിലേക്കും വഴിമാറി. അതിരുകടന്ന പ്രചരണങ്ങളും, എതിർസ്ഥാനാർത്ഥിയെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളും, വൻതോതിൽ പണമൊഴുക്കിയുള്ള വോട്ടുപിടുത്തവും സോഷ്യൽ മീഡിയ ദുരുപയോഗവും ഒക്കെയായി ദുഷ്പ്രവണതകളുടെ മൂർദ്ധന്യാവസ്ഥയിൽ ഇന്ന് നമ്മുടെ തെരഞ്ഞെടുപ്പുകൾ എത്തിനിൽക്കുന്നു. മാതൃകാപരമല്ലാത്ത, ഈ വിധ തെരഞ്ഞെടുപ്പ് രീതികൾ സഭയിൽ ഭിന്നത വളർത്തുകയും ആത്മീക മുന്നേറ്റത്തിന് വലിയ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
ജനാധിപത്യ രീതിയിൽ സഭകളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് നല്ലവശങ്ങളും ദോഷഫലങ്ങളും ഉണ്ട്. ഏതെങ്കിലും വ്യക്തിയിലോ, കുറെ വ്യക്തികളിലോ മാത്രം അധികാരം നിലനിർത്താതെ സാധാരണക്കാരായ ആളുകൾക്കും ഭരണ രംഗത്ത് എത്തുവാൻ അവസരം ഉണ്ടാകും. മാത്രമല്ല, ഭരണകർത്താക്കൾ ജനങ്ങളോട് അകന്നു നിൽക്കാതെ, അവരിലേക്ക് ഇറങ്ങിച്ചെല്ലുവാൻ മനസ്സ് വെയ്ക്കും. ജനങ്ങൾ വോട്ടു ചെയ്തില്ലെങ്കിൽ വീണ്ടും തെരഞ്ഞെടുക്കപ്പടുകയില്ല എന്നതുകൊണ്ട് കൂടുതൽ ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുവാൻ ഉത്സാഹിക്കുകയും ചെയ്യും. എന്നാൽ ഇത്തരം തെരഞ്ഞെടുപ്പ് രീതി പക്ഷം തിരിഞ്ഞുള്ള വോട്ടുപിടുത്തതിനും പണത്തിന്റെ സ്വാധീനത്തിനും കാരണമാകുന്നു. തൽഫലമായി, സഭയിൽ ഭിന്നത ഉടലെടുക്കുകയും പണം മുടക്കുവാൻ ഇല്ലാത്തവർ അധികാരത്തിൽനിന്നും അകറ്റി നിർത്തപ്പെടുകയും ചെയ്യും. മാനുഷിക കഴിവുകൾ കൂടുതലായി പരിഗണിക്കപ്പെടുകയും ആത്മീകർക്ക് പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യും. വിശ്വസ്തരും സൗമ്യരും ആത്മീകരുമായവർ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഔദ്യോഗിക ഭരണതലങ്ങളിൽ എത്തുന്ന ദൈവദാസന്മാർ സഭയുടെ ആത്മീക ശുശ്രുഷകൾക്കും നേതൃത്വം നൽകേണ്ടവരാണ്. ശരിയായ ആത്മീക കാഴ്ചപ്പാടില്ലാത്തവർ തെരഞ്ഞെടുക്കപ്പെട്ടാൽ, ലൗകീകമായ കാര്യങ്ങൾ സഭയിൽ കൊണ്ടുവരുവാനും അതുവഴി ലോകത്തോട് ഇടകലർന്ന് സഭയുടെ പാവനത നഷ്ടപ്പെടുവാനും ഇടയാകും.
തെരഞ്ഞെടുപ്പുകളിൽ ഇന്ന് കണ്ടുവരുന്ന മാതൃകാപരമല്ലാത്ത പ്രവർത്തനങ്ങൾക്കെതിരെ പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. തെറ്റായ നിലയിലുള്ള നീക്കങ്ങളിൽ ഹൃദയപൂർവം ദുഃഖിക്കുകയും ഇത്തരം തെരഞ്ഞെടുപ്പ് രീതികൾക്ക് മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന വലിയ കൂട്ടം ദൈവജനങ്ങൾ ഉണ്ട്. അനിവാര്യമായ ഒരു മാറ്റത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. നമ്മുടെ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അത് പാലിക്കപ്പെടുകയും വേണം. ധാർമിക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവരും സന്മാർഗ നിയമങ്ങൾ പാലിക്കുന്നവരും നീതിബോധവും ദൈവഭയവും ഉള്ളവരും ദുരാദായം വെറുക്കുന്നവരും നല്ല സാക്ഷ്യം ഉള്ളവരുമായവർ തെരഞ്ഞെടുക്കപ്പെടണം. പണത്തിന്റെ സ്വാധീനങ്ങൾക്ക് വഴങ്ങാതെയും, മാനുഷിക കഴിവുകൾ കൊണ്ട് തന്ത്രം മെനയുന്നവരുടെ കെണിയിൽ വീഴാതെയും യോഗ്യരായവരെ പ്രാർത്ഥനാപൂർവ്വം പിന്തുണയ്ക്കുവാൻ സഭയ്ക്ക് കഴിയണം. ഇലക്ഷൻ സമയങ്ങളിൽ കൂട്ട് സഹോദരനെപ്പറ്റി അപവാദ പ്രചരണങ്ങൾ നടത്തുന്നവരെ ഭരണതലത്തിൽ നിന്ന് ഒഴിവാക്കണം. അതിരുകടന്ന ഇങ്ങനെയുള്ള തെരഞ്ഞെടുപ്പ് രീതികൾക്ക് മാറ്റമുണ്ടാകട്ടെ. അതിനായി നമുക്ക് പ്രാർത്ഥിക്കാം. സഭ ദൈവത്തിന്റേതാണ്. ഐക്യതയാണ് സഭയുടെ ശക്തി. നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.