‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (22)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
തിമോത്തിയോസ് കർത്താവിന്റെ സാക്ഷ്യത്തെ കുറിച്ച് ലജ്ജിച്ചില്ല. ഒനേസിഫോരെസ് പൗലോസിന്റെ ചങ്ങളെയെക്കുറിച്ച് ലജ്ജിച്ചില്ല. (2 തിമോ : 1:16)
സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാത്തതിലുള്ള കാരണങ്ങളാണ് പിന്നാലെ പറയുന്നത്. വിശ്വസിക്കുന്ന ഏവനും ആദ്യം യഹൂദനും പിന്നെ യവനനും ‘ആദ്യം യഹൂദന്’ എന്ന പ്രയോഗം യഹൂദന്റെ മുൻ ഗണനയെ കാണിക്കുക മാത്രമല്ല, കാലകണക്കനുസരിച്ചുള്ള ദൈവീക ഇടപാടിനെയും കാണിക്കുന്നു. അതായത്, ദൈവം തന്റെ രക്ഷണ്യവേല യഹൂദനോടുള്ള ബന്ധത്തിലും യഹൂദന്റെ മധ്യത്തിലുമാണല്ലോ ആരംഭിച്ചത്. തിരുവെഴുത്ത്, വാഗ്ദത്തങ്ങൾ, ജഡപ്രകാരം ക്രിസ്തു ഇതെല്ലാം അവരുടേതാണ്. സുവിശേഷത്തിന്റെ രക്ഷണ്യശക്തിക്ക് ആദ്യം വിധേയരായ മൂവായിരം പേരും യഹൂദന്മാരായിരുന്നുവല്ലോ. രക്ഷ ‘യെരുശലേമിൽ തുടങ്ങി സകലജാതികളോടും പ്രസംഗിക്കണം’ (ലുക്കോ : 24:47) ആദ്യം യഹൂദന് എന്നതായിരുന്നു ക്രമം. എന്നിരുന്നാലും, ക്രിസ്തുവിലുള്ള വിശ്വാസം കൂടാതെ ഒരു യഹൂദനും രക്ഷിക്കപ്പെടുന്നില്ല. ക്രിസ്തുവിലുള്ള വിശ്വാസത്താൽ ഏത് പുറജാതിക്കും രക്ഷിക്കപ്പെടുകയും ചെയ്യാം.
സുവിശേഷം എന്ത് എന്നതിനെക്കുറിച്ച് പറയുമ്പോൾ, ‘അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ’ എന്നാണ് പറഞ്ഞിരിക്കുന്നത്. സുവിശേഷം കേവലം സദുപദേശങ്ങളുടെ സംഹിതയല്ല, സുവിശേഷം എന്നാൽ എഴുതപെട്ട സുവിശേഷവചനം എന്നും സുവിശേഷ വിഷയമായ ക്രിസ്തുയേശു എന്നും അർത്ഥം കൊടുക്കാം. ഇത് രണ്ടും ജീവനുള്ള യാഥാർഥ്യങ്ങളാണ്. ഇത് രണ്ടും രക്ഷയ്ക്ക് കാരണവുമാണ്.
രക്ഷ എന്ന പദത്തിന് വിടുതൽ, സൂക്ഷിപ്പ്, ആരോഗ്യം, സൗഖ്യം, ആദിയായ വിശാലർത്ഥങ്ങളാണുള്ളത്.