‘സഫലമീ യാത്ര …’ – (98)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഇരുളിലും വെളിച്ചത്തിലും
ഒരു ചെറിയ പെൺകുട്ടിയുടെ കഥയാണിത്. അവൾ വളരെ ധനികയായിരുന്നു. എപ്പോഴും അവൾക്ക് ചുറ്റും പരിചാരകരുടെ ഒരു കൂട്ടം. പക്ഷെ, തനിയെ കോണിപ്പടികളിലൂടെ മുകളിലേക്ക് കയറുമ്പോൾ ഭയം.സഹികെട്ട് മമ്മി അവൾക്കൊരു ഉപദേശം നൽകി. അടുത്ത തവണ കോണി കയറുമ്പോൾ ഭയം തോന്നുമ്പോൾ, കൂടെ വരുവാൻ യേശുവിനെ കൂടി ക്ഷണിക്കുക. അവൾ കയറുമ്പോൾ, അമ്മ പറഞ്ഞത് പോലെ യേശുവിനെ കൂട്ടിന് ക്ഷണിച്ചു. ധൈര്യത്തോടെ പടികൾ കയറി അവൾ മുകളിലെത്തി. പിന്നീടവൾ പറഞ്ഞു : “താങ്ക് യു ജീസസ്. നിനക്ക് ഇനി പോകാം”
ഒരു പക്ഷെ നമുക്ക് ചിരി പകരുവാൻ ഈ കഥയ്ക്ക് കഴിഞ്ഞേക്കാം. 106 – ആം സങ്കീർത്തനം ശ്രദ്ധിക്കുക. മരുഭൂമിയിൽ അനുദിനം അത്ഭുതങ്ങളും സാന്നിധ്യവും അനുഭവിച്ചവർ എത്ര വേഗത്തിൽ എല്ലാം മറക്കുന്നു. “എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവർത്തികളെ മറന്നു; അവന്റെ ആലോചനയ്ക്ക് കാത്തിരുന്നതുമില്ല” സങ്കീ : 106:13
നമ്മിൽ മിക്കവരുടെയും ജീവിതത്തിൽ ഇവയൊന്നും അസാധാരണമോ, അപൂർവമോയല്ല. ദൈവത്തിന്റെ കരുതലുകൾ ലാഘവത്തോടെ കരുതുമ്പോൾ, മത്സരം എന്നാണ് ദൈവം അതിനെ വിളിക്കുന്നത്. നാം അവന്റെ സാന്നിധ്യം സദാ ജാഗ്രതയോടെ കരുതേണ്ടവരും, ആ ശബ്ദത്തിനായി ജാഗ്രതയോടെ കാത്തിരിക്കേണ്ടവരുമാണ്.
ആ പെണ്കുട്ടിയെപ്പോലെ ജീവിതത്തിന്റെ കയറ്റങ്ങളിൽ ആ സാന്നിധ്യം തേടുക. പക്ഷെ, അവിടെ ;ഉപേക്ഷിക്കുകയല്ല, എല്ലാ മേഖലകളിലും, കൂടെ നടപ്പാൻ അപേക്ഷിക്കുക. അടുത്ത പ്രതിസന്ധിക്കായി കാത്തിരിക്കേണ്ട. എപ്പോഴും, എപ്പോഴും, ദിനവും യേശുവിൻ സാന്നിധ്യത്തിനായി ആശ്രയിക്കുക. “അങ്ങയെ പിരിഞ്ഞു ഒന്നും കഴിയില്ല”, അതാകട്ടെ പ്രാർത്ഥനയും അഭിവാഞ്ചയും.