‘സഫലമീ യാത്ര …’ – (100)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഇരുൾ പരക്കും മുമ്പേ…
വൈകുന്നേരങ്ങളിൽ, സ്കൂളിന് ശേഷം കുളിക്കുവാൻ ഒരുങ്ങുന്ന മക്കളോട് മാതാപിതാക്കൾ പറയും, “രാത്രിയാകും മുൻപേ വീട്ടിൽ എത്തുക” (Home before dark). പാതയോരങ്ങളിൽ വെളിച്ചമില്ലാത്ത പഴയ കാലങ്ങളിൽ, യാത്രികർ ഇരുൾ പരക്കും മുൻപേ ലക്ഷ്യത്തിൽ എത്തുവാൻ ഏറെ തിരക്ക് കൂട്ടാറുണ്ട്. “ഇരുളിന് മുമ്പേ വീട്ടിലെത്തുക”, എന്നത് ശുഭകരമായും, ജയകരമായും പൂർത്തിയാക്കുന്ന യാത്രയുടെ പര്യായമായും ഉപയോഗിക്കാറുണ്ട്.
റോബർട്സൺ മാക്വിലൻ എന്ന ശക്തനായ ആത്മീക ശുശ്രുഷകൻ ഈ പദം ശുശ്രുഷ ജീവിതവുമായി ബന്ധിപ്പിച്ചു പലപ്പോഴും പ്രസംഗിച്ചിരുന്നു. തന്റെ വിളിയോടും, വിളിച്ച കർത്താവിനോടുള്ള ബന്ധത്തിൽ, വിശ്വസ്ത ശുശ്രുഷയുടെ സമർപ്പണമായി ഈ വാക്കുകൾ ഘടിപ്പിച്ചിരുന്നു. തന്റെ പ്രാർത്ഥനകൾ മിക്കപ്പോഴും സമാപിച്ചിരുന്നത് ഈ വിധമായിരുന്നു. കർത്താവെ എന്റെ നിത്യ വീട്ടിൽ ഇരുൾ വീഴും മുമ്പേ എത്തുവാൻ കൃപ ചെയ്യണമേ.
തന്റെ വിശദീകരണം : ഏല്പിച്ചത് പൂർത്തിയാക്കും മുമ്പേ, നന്നായി പൂർത്തിയാക്കി നല്ലവനും, വിശ്വസ്തനുമേ, എന്ന ശബ്ദം കേൾക്കുന്നതിന് മുൻപോ ജീവിതത്തിൽ ഇരുൾ പരക്കരുത്. അങ്ങയുടെ മഹത്വത്തിന് അപമാനമോ, അങ്ങ് ദുഖിക്കുന്നതോ ആയ ഇരുളുകൾ എന്നിൽ നിറയരുത്.
യെരുശലേമിൽ കാത്തിരിക്കുന്ന ബന്ധനങ്ങളും, കഷ്ട്ടങ്ങളും മുന്നിൽ കണ്ട പൗലോസ് പറഞ്ഞു : “എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന് സാക്ഷ്യം പറയേണ്ടതിന് കർത്താവായ യേശു തന്ന ശുശ്രുഷ തികയ്ക്കണം എന്നേ എനിക്കുള്ളൂ” അപ്പൊ : 20:24
തികയ്ക്കും വരെ ഓടുവാൻ നൽകപ്പെടുന്ന ഊർജ്ജമാണ് കൃപ. അത് കൊണ്ട് തന്നെ, ‘ഇരുൾ വീഴും മുമ്പേ വീട്ടിൽ എത്തുവാനുള്ള കൃപയ്ക്കായി യാചിക്കാം.
വിശ്വാസത്താൽ ഓടുന്ന യാത്രയ്ക്ക് ജയം തരുന്നത് കൃപ.