‘സഫലമീ യാത്ര …‘ – (101)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഭയപ്പെടുന്ന നാളിൽ
കുട്ടികാലത്തെ ഭയം അതിജീവിച്ചതിനെ കുറിച്ച് എഴുത്തുകാരനായ ജോർജ് കാന്റർ പറഞ്ഞിട്ടുണ്ട്. കുട്ടികാലത്ത് ഒരുപാട് രാത്രികളിൽ ജോർജിന് ഭയം നിറഞ്ഞ് ഉറക്കം നഷ്ട്ടപെട്ടിട്ടുണ്ട്. ഒരു കൂട്ടം വന്യ ജീവികൾ ബുഭിക്ഷയോടെ തന്നെ ഭീകരമായി ഉപദ്രവിക്കുവാൻ വരുന്ന സ്വപ്നങ്ങളും, ചിന്തകളും വല്ലാതെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഒടുവിൽ ഒരു സൂത്രം താൻ കണ്ടു വച്ചു. തന്റെ മുറിയിൽ നിന്നും മാറി, ഡാഡിയും മമ്മിയും ഉറങ്ങുന്ന മുറിയുടെ വാതിൽക്കൽ ഉറങ്ങുക. അവർ അരികിലുണ്ടെങ്കിൽ ഒന്നിനും തന്നെ വിഴുങ്ങുവാൻ സാദ്ധ്യമല്ല എന്ന ചിന്ത അദ്ദേഹത്തെ ധൈര്യപ്പെടുത്തി.
മാതാപിതാക്കളുടെ ശാരീരിക സാന്നിധ്യം ആ കുട്ടിയുടെ മനസ്സിന് ബലം നൽകി. “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല”, സങ്കീ : 56:11. ഭയത്തിന്റെ നാളുകളിൽ ദൈവത്തിൽ ആശ്രയിക്കുവാൻ വലിയ വിശ്വാസം ആവശ്യമാണ്. ഒരു സാധാരണ മനുഷ്യനിൽ മിക്കപ്പോഴും ദൈവാശ്രയത്തോടൊപ്പം, ഭയത്തിന്റെ പുളിമാവും ഇടകലരുന്നു. ഒടുവിൽ ഭയം ജയാളിയാകുന്നു.
അസാധാരണ വിശ്വാസത്തിന്റെ അപ്പോസ്തോലൻ പൗലോസ് പോലും ഭയത്തിന്റെ നിഴലിലാകുന്നു. കൊരിന്ത്യ ലേഖനത്തിൽ എഴുതുന്നു : ഞാൻ ബലഹീനതയോടും, ഭയത്തോടും വളരെ നടുക്കത്തോടും കൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു. (1 കൊരിന്ത്യർ : 2:3)
അത് കൊണ്ട് നാം ഭയപ്പെട്ടേക്കാം. ഒരിക്കലും ഭയപ്പെട്ടിട്ടില്ല എന്നത് വ്യാജമാണ്. പക്ഷെ അതിനെ അതിജീവിക്കാം. നിങ്ങൾ ഉറങ്ങുമ്പോഴും, നിങ്ങൾക്ക് വേണ്ടി ഉറങ്ങാത്ത മയങ്ങാത്ത ഒരു സ്വർഗ്ഗതാതൻ ഉന്നതങ്ങളിലുണ്ട്. “ഭയപ്പെടേണ്ട, ഇത് ഞാനാകുന്നു”, എന്ന് ഉര ചെയ്ത്, മാറോട് അണയ്ക്കുവാൻ കരുത്തുള്ള നാഥൻ ഭയത്തിന് മീതെ നടന്ന് വരുന്ന യേശുവുണ്ട്.
കർത്താവിന്റെ വിശ്വസ്തതയിൽ നിങ്ങൾ സമ്പൂർണ്ണമായി ആശ്രയിക്കുക; ഭയത്തിന് പിന്നെ ഇടമില്ല.