‘സഫലമീ യാത്ര …‘ – (103)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
യേശുവിനൊപ്പം
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ക്രിസ്തീയ ഗ്രന്ഥമാണ് “ബൻഹർ – ക്രിസ്തുവിന്റെ കഥ”. 1880 ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. നൂറ് കണക്കിന് പകർപ്പുകൾ, മിക്കവാറും എല്ലാവർഷവും പുതിയ പകർപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. ലെ വാലസ് എന്ന കഥാകാരനാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. യേശുവിന്റെ യഥാർത്ഥ കഥയും, യൂദാ ബൻഹർ എന്ന സമ്പന്നനായ യഹൂദ യുവാവിന്റെ സാങ്കല്പിക കഥയും ചേർത്തിണക്കി രചിച്ച നോവലാണിത്.
നോവലിന്റെ സ്വീകാര്യതയേക്കാൾ വലുതായി കാണേണ്ടത് ഗ്രന്ഥകർത്താവിന്റെ ജീവിതത്തിലെ രൂപാന്തരമാണ്. യേശുവിന്റെ കഷ്ട്ടനുഭവങ്ങളുടെ പഠനം വാലസിനെ സമൂലമായി മാറ്റി മറിച്ചു. കേവലം നോവൽ രചനയ്ക്ക് വേണ്ടി മാത്രം സുവിശേഷങ്ങൾ വായിച്ച വാലസ് യേശു ക്രിസ്തുവുമായി അടുത്ത ബന്ധത്തിലേക്ക് നീങ്ങുവാൻ തുടങ്ങി. “ഞാൻ നസ്രായനെ കണ്ടു; എന്നെ കീഴടക്കി; അവനോടൊപ്പം ഇന്ന് ഞാൻ ജീവിക്കുന്നു” – വാലസ് പറഞ്ഞു.
യേശുവിന്റെ ജീവിതവും, ഉപദേശങ്ങളെയും കുറിച്ച് സുവിശേഷങ്ങളിലെ രേഖകൾ, അവനോടൊപ്പം നടക്കുവാനും, അവനിൽ വളരുവാനും സഹായിക്കുന്നു. ദൈവവചനം നമ്മെ രൂപാന്തരപ്പെട്ട മനസ്സിലേക്കും, ഹൃദയത്തിലേക്കും നടന്നടിപ്പിക്കുന്നു. യേശു നടന്ന നാട്ടിൽ പോകുന്നത് നല്ലത്. പക്ഷെ, അവനോടൊപ്പം നടക്കുവാൻ ലക്ഷ്യമിടുന്നതാണ് അത്യുത്തമം. അത് നിത്യജീവന്റെ വറ്റാത്ത ഉറവയിലേക്ക് നയിക്കും.
“എനിക്ക് അവനെ അറിയണം”, ഫിലി : 3:10