‘സഫലമീ യാത്ര …‘ – (109)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കരങ്ങളിൽ എന്തുണ്ട് !
നഷ്ട്ടപെട്ട അവസരങ്ങൾ, പൊയ്‌പ്പോയ നല്ല കാലങ്ങൾ. സ്വപ്‌നങ്ങൾ തകർന്ന് പോയത് – അതൊക്കെ അനുഭവിക്കാത്ത കുറേപ്പേർ കാണുമായിരിക്കും. പക്ഷെ, നല്ല പങ്കും പഴയ കാലങ്ങളുടെ നഷ്ടങ്ങളെ വേഗത്തിലോ, അല്പം വൈകിയോ അതിജീവിക്കും. കാരണം, എല്ലാ തിരമാലകളും മടങ്ങും. കൊടുങ്കാറ്റുകൾ ഒടുങ്ങും, വേറെ വാതിലുകൾ തുറക്കും.
എന്നാൽ നിരാശയിലും, നഷ്ടങ്ങളുടെ വഴികളിലും വഴിമുട്ടി നിൽക്കുന്നവരുമുണ്ട്. എൺപതാം വയസ്സ് ഒരു പുതിയ പദ്ധതിക്കും പറ്റിയ ആയുസ്സിന്റെ ദിനങ്ങളല്ല. നിയോഗങ്ങളുടെ പാളിയ ചരിത്രവുമായാണ് ദൈവത്തിന്റെ പുരുഷനായ മോശ സീനായ്മലയുടെ വശങ്ങളിലുള്ള ഹോരേബിൽ, മിദ്യാനിലെ പുരോഹിതനും, അമ്മായപ്പനുമായ യിത്രോയുടെ ആടുകളുമായി എത്തിയത്.
തേജസ്സിൽ പ്രത്യക്ഷനായ യാഹാം ദൈവം, ഇന്നലെകളുടെ ചോദ്യങ്ങളുയർത്തിയില്ല. പൊയ്‌പ്പോയ ദിനങ്ങളുടെ പരാജയങ്ങളുടെ കണക്ക് പുസ്തകം തുറന്നില്ല. ഒരു ചോദ്യം മാത്രം : “യഹോവ അവനോട്, നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത് എന്ന് ചോദിച്ചു. ഒരു വടി എന്ന് അവൻ പറഞ്ഞു.” (പുറ :4:2). ഇന്നലെകളുടെ നൊമ്പരങ്ങളിൽ നിന്നും അമ്പരിപ്പിക്കുന്ന പ്രതീക്ഷകളുടെ അസാദ്ധ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച്, ഇന്ന് എന്ത് മുന്നിലുണ്ട്, ദൈവത്തോട് ചേർന്ന് അവ എങ്ങനെ അത്ഭുതമായി മാറ്റാം എന്നത് നാം സേവിക്കുന്ന ദൈവത്തിന്റെ അതിശയ പദ്ധതികൾ.
ഏറ്റവും കുറഞ്ഞത് അഞ്ച് തവണയെങ്കിലും യഹോവയോട് ഒഴിവ് കഴിവുകൾ മോശ പറഞ്ഞു. മിസ്രയെമിന്റെ യുദ്ധബലവും, ഫറവോന്റെ സിംഹാസനമുറിയുമൊന്നും മോശയ്ക്ക് അപരിചിതമല്ല. മികച്ച വാഗ്മികൾ നാട്ട് രാജ്യങ്ങളിൽ നിന്നും എത്തുന്ന സിംഹാസന മുറിയിൽ വിക്കനും, വാഗ്‌വൈഭവും ഇല്ലാത്തവനും പരിഹാസ്യനാകും. പക്ഷെ, സ്വർഗ്ഗത്തിന് അറിയേണ്ടത് ഒന്ന് മാത്രം. “നിന്റെ കയ്യിൽ എന്തുണ്ട് ?” ഒരു ഇടയന്റെ കോൽ. അത് മതി, സ്വർഗ്ഗത്തിന് അത്രമാത്രം മതി.
ഇന്നലകളെ മാറ്റാൻ നമുക്ക് സാദ്ധ്യമല്ല. പക്ഷെ, നാളെയെക്കുറിച്ചുള്ള ഭയം, നാളകളെ ഇല്ലായ്മ ചെയ്യരുത്.