‘സഫലമീ യാത്ര …’ – (110)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കർത്താവിന്റെ കരം
‘സ്റ്റാർ ടെലഗ്രാം’ പത്രത്തിന്റെ ലേഖകൻ ആ ആഴ്ച ഇന്റർവ്യൂ ചെയ്തത് ടെക്സസിലെ ഏറ്റവും പ്രസിദ്ധനായ അഭിഭാഷകനെയായിരുന്നു. ആ ആഴ്ചയിൽ അദ്ദേഹത്തിന്റെ 101- )o ജന്മദിനമായിരുന്നു. ആത്മീയ ജീവിതത്തിലും, ഭൗതീക ജീവിതത്തിലും, തൊഴിൽ മേഖലയിലുമെല്ലാം ദൈവവചന അടിസ്ഥാനത്തിലുള്ള ശിക്ഷണത്തിലൂടെ ജീവിച്ചിരുന്ന ആളത്വമായിരുന്നു ജാക് ബോർഡൻ എന്ന ഈ പ്രസിദ്ധനായ അഭിഭാഷകൻ.
‘101-)o ജന്മദിനം എങ്ങനെയായിരുന്നു ?’, പത്രലേഖകന്റെ ചോദ്യത്തിന് ബോർഡന്റെ മറുപടി ഇങ്ങനെ : ‘പതിവ് പോലെ അഞ്ച് മണിക്ക് ഉണർന്ന് പ്രാർത്ഥനയും, വചന ധ്യാനവും. ഏഴു മണിക്ക് രാജകീയ പ്രാതൽ. പിന്നീട് പതിവ് പോലെ ഓഫീസിലേക്ക്’. ‘എന്താണ് ദീർഘായുസ്സിന്റെ രഹസ്യം ?’, പത്രക്കാരന്റെ അടുത്ത ചോദ്യം. ‘മരിച്ചു പോയില്ല, അത്ര തന്നെ’, തമാശയിൽ കുതിർന്ന പ്രതിവചനം.
പക്ഷെ, പിന്നീട് ബോർഡൻ തന്റെ വിജയ രഹസ്യം പറഞ്ഞു തുടങ്ങി. പതിനൊന്ന് വയസ്സുള്ളപ്പോൾ, ഫോട്ട് വർത്ത് ടെക്സസിലെ ട്രിനിറ്റി നദിയിൽ സ്നാനമേറ്റു. “ഞാനൊരു തികഞ്ഞ വിശ്വാസിയാണ്. എന്റെ ജീവിതത്തിലെ എല്ലാ സമയത്തും ദൈവത്തിന്റെ കരത്തിൽ അമർന്നിരിക്കുവാൻ പൂർണ്ണമായും ഏല്പിച്ചു കൊടുക്കുന്നു. ആ കരം കൂടെ എപ്പോഴും ഉണ്ട് എന്ന് ഞാൻ അറിയുന്നു. എനിക്ക് ഓരോ ആണ്ടും ദീർഘമാക്കുന്നത്, ദൈവത്തിന്റെ പദ്ധതികൾക്ക് വേണ്ടിയാണ്. അവിടുന്ന് തന്ന വേല തികയ്ക്കുവാൻ ഞാൻ ഓരോ നിമിഷവും സമർപ്പണത്തോടെ ആ കരങ്ങളിൽ ഏൽപ്പിക്കുന്നു”.
“തന്റെ ദൈവത്തിന്റെ കരം തനിക്ക് അനുകൂലം ആയിരുന്നത് കൊണ്ട് അവൻ അഞ്ചാം മാസം ഒന്നാം തീയതി യെരുശലേമിൽ എത്തി”, എസ്രാ :7:9. എത്തേണ്ട ഇടത്ത് എത്തുവാൻ കഴിയുന്നതാണ് ശുഭയാത്ര. മനുഷ്യ കരങ്ങൾ കൂടെ ഇല്ലെങ്കിലും, എതിരായി മാറിയാലും, ദൈവത്തിന്റെ കരങ്ങൾ കൂടെയുണ്ടെങ്കിൽ, ശുഭതയും കൂടെയുണ്ട്.