‘സഫലമീ യാത്ര …’ – (111)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
നാൾക്കുനാൾ
ആരാധന യോഗത്തിന് ശേഷം, ഞാറാഴ്ച ഉച്ചഭക്ഷണത്തിനായി കുടുംബം ഒന്നിച്ചു കൂടി. നാല് വയസ്സുകാരൻ സ്റ്റീവായിരുന്നു ഭക്ഷണത്തിനായി പ്രാർഥിച്ചത്. പ്രാർത്ഥന ശ്രദ്ധിക്കുക : “പ്രിയ സ്വർഗ്ഗീയ പിതാവേ, നല്ല ദിവസത്തിനായി നന്ദി. സണ്ടേസ്കൂളിലും, ചർച്ചിലും പോകുവാൻ സാധിച്ചതിനായി നന്ദി.” എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അടുത്ത വാക്കുകൾ. “And we will see you again next week – അടുത്ത ആഴ്ച വീണ്ടും കാണാം”
നാല് വയസ്സുകാരന്റെ എല്ലാ നിഷ്കളങ്കതയും ആ വാക്കുകളിൽ ഉണ്ടെങ്കിലും, സത്യത്തിന്റെ ഒരു വലിയ യാഥാർഥ്യം ഈ വാക്കുകളിൽ നിറഞ്ഞിരിപ്പുണ്ടോ എന്ന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. കർത്താവിനോടുള്ള ബന്ധത്തിൽ നമ്മിൽ ഉണ്ടാകുന്ന ദീർഘമായ ഇടവേളകൾ. ദൈനം ദിന തിരക്കുകൾക്കിടയിൽ നാം ബോധപൂർവം ദൈവീക സാന്നിധ്യം ഗൗരവകരമായി ശ്രദ്ധിക്കുന്നുവോ ! നമ്മുടെ ബില്ലുകൾ അടയ്ക്കുന്ന തിരക്കുകൾക്കിടയിൽ, മേലധികാരിയെ തൃപ്തിപ്പെടുത്തുവാനുള്ള ശ്രദ്ധകൾക്കുള്ളിൽ, കുടുംബാംഗങ്ങൾക്കായി സമയം ചിലവഴിക്കുന്നതിനിടയിൽ – അതെല്ലാം ശ്രദ്ധ കൊടുക്കുന്നവ തന്നെ – ദൈവസാന്നിധ്യത്തിൽ എത്ര സമയം ? ദൈവസാന്നിധ്യത്തിനായി, പ്രാർത്ഥനയ്ക്കും, തിരുവചന ധ്യാനത്തിനുമായി ചിലവഴിക്കേണ്ട സമയത്തിന് പ്രഥമ മുൻഗണന നൽകുവാൻ നമുക്ക് കഴിയുന്നുണ്ടോ ! ആ സമയത്തിന് ചുറ്റുമായി മറ്റെല്ലാം ക്രമീകരിക്കുവാൻ ശ്രദ്ധിക്കുന്നുവോ ! 1 ദിന :16:23 “സർവ്വഭൂവാസികളെ യഹോവയ്‌ക്ക് പാടുവീൻ ; നാൾക്ക് നാൾ അവന്റെ രക്ഷയെ പറയുവിൻ.” ദൈവമഹത്വം (വാ. 24), ദൈവീക കരങ്ങൾ (വാ. 26), യശസ്സും, തേജസ്സും, അവിടുത്തെ സന്നിധിയിലെ തേജസ്സും (വാ. 27), നാം നാൾ തോറും അറിയുക. അനുഭവിക്കുക.
ദൈവസാന്നിധ്യത്തിൽ തുടങ്ങാത്ത ഒരു ദിനവും പൂർണ്ണമല്ല.