‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (37)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
യഹോവയുടെ വാക്ക് നിഷേധിച്ചവനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട രാജാവായ ദാവീദിനെ കൊല്ലാൻ ശ്രമിച്ചവനുമായ ശൗൽ, തന്റെ കത്തി കൊണ്ട് യിരെമ്യാവിന്റെ പ്രവചനങ്ങൾ കീറി ദഹിപ്പിച്ചു കളഞ്ഞ യഹൂദയിലെ രാജാവായ യെഹോയാവീം, യോഹന്നാന്റെ മാനസാന്തര സ്നാനം നിഷേധിച്ച ശാസ്ത്രിമാരും പരീശന്മാരും, സത്യത്തെ കളിയാക്കി അതിനെ അനുസരിക്കാതിരുന്ന സദൂക്യർ ആദിയായവരും ‘അനീതി അനുസരിച്ച’ വരാണ്.
മത്സരികൾ സൃഷ്ട്ടാവിനെ ചോദ്യം ചെയ്യുന്നവരെ പോലെയാണ്. അവർ സത്യം അനുസരിക്കുന്നില്ല. അനീതി അനുസരിക്കുന്നു. നിയമലംഘനമാണല്ലോ പാപം. (1 യോഹ :3:4) അവർ കോപവും ക്രോധവും അനുഭവിക്കേണ്ടിവരും. ‘സത്യം അനുസരിക്കാത്തവർ’ യഹൂദന്റെ സ്ഥിരമായ സ്വഭാവമായിരുന്നു സുവിശേഷം അനുസരിക്കാതിരിക്കുക എന്നത്.
2:9 – ‘കോപം’ : അവിശ്വാസികളുടെ നേരെയുള്ള ദൈവത്തിന്റെ മനോഭാവം. അത് സ്വർഗ്ഗത്തിൽ നിന്ന് വെളിപ്പെടുന്നതായി പറഞ്ഞിരിക്കുന്നു.
‘ക്രോധം’ : നഹൂം ഇതിനെ വിവരിക്കുന്നത് നോക്കുക :- അവന്റെ ക്രോധത്തിൻ മുൻപിൽ ആര് നില്ക്കും ? അവന്റെ ക്രോധം തീ പോലെ ചൊരിയുന്നു. പാറകൾ അവനാൽ പിളർന്ന് പോകുന്നു” (1-6)
‘കഷ്ടത’ : ദൈവസന്ദർശനഫലമായുണ്ടാകുന്ന തകർച്ച. ദൈവത്തിന്റെ പ്രതികാര സന്ദർശനം അവരെ തകർക്കും
‘സങ്കടം’, കഷതയുടെ ഫലം. പാതാളത്തിൽ ചെന്ന ധനവാൻ പറയുന്നത് നോക്കൂ : ‘ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു. കഷ്ടതയും വേദനയും പാപി തന്നെത്താൻ അനുഭവിക്കുന്ന കാര്യങ്ങളാണ്. ആത്മീയ പദവികൾ പുച്ഛിച്ചു തള്ളിയാൽ ശിക്ഷയുടെ കാഠിന്യം ആനുപാതികമായി വർദ്ധിക്കും.
2:10 നന്മ പ്രവർത്തിക്കുന്ന ഏവനും : ‘എന്നാലും അവന്റെ നന്മ നിമിത്തമല്ല കാരണം നന്മയും ശമ്പളവും തമ്മിൽ അനുപാതമില്ല.
ആദ്യം യഹൂദനും പിന്നെ യവനനും – ശിക്ഷയിലോ രക്ഷയിലോ യഹൂദനുള്ള മുൻഗണന ഒരു വിധത്തിലും പുറജാതിയെ ന്യായവിധിയിൽ നിന്ന് ഒഴിവാക്കുകയോ രക്ഷയിൽ നിന്ന് ബഹിഷ്കരിക്കുകയോ ചെയ്യുന്നില്ല.
മഹത്വവും മാനവും സമാധാനവും – ഈ വാക്കുകളുടെ ക്രമം നീതിമാന്മാർ വെളിപ്പെടുന്ന ദിവസത്തേക്ക് വിരൽ ചൂണ്ടുന്നു. അവർ ആഗ്രഹിച്ച തേജസ്സ് (മഹത്വം) അവർകന്ന് ലഭിക്കും. അവർ പരസ്യമായി മാനിക്കപ്പെടും. അന്ന് നിത്യസമാധാനം ഉണ്ടായിരിക്കും.