‘സഫലമീ യാത്ര …‘ – (114)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഓരോ വാക്കും
സ്കോട്ടിഷ് വേദശാസ്ത്രജ്ഞൻ ഡോ. ജോൺ ബെയ്ലി എഡിൻബറോ സർവ്വകലാശാലയിലെ അതിപ്രശസ്തനായ അദ്ധ്യാപകൻ ആയിരുന്നു. തന്റെ ദൈവശാസ്ത്ര ക്ലാസ്സുകൾക്കായി വിദ്യാർഥികൾ കാത്തിരിക്കുമായിരുന്നു.
ദൈവത്തെക്കുറിച്ചുള്ള ക്ലാസ്സുകളിൽ താൻ പറയാറുള്ള ചില വാക്കുകൾ വളരെ ശ്രദ്ധേയമായിരുന്നു. “ദൈവത്തെക്കുറിച്ച് നാം പറയുന്ന ഓരോ വാക്കുകളും, അവിടുത്തെ കാതുകൾക്ക് മുന്നിലാണ് എന്ന് നാം എപ്പോഴും ഓർക്കുക. ഒരാളുടെ സാന്നിധ്യം ഇല്ലാത്തപ്പോഴും നിങ്ങൾക്ക് അവരെക്കുറിച്ച് എന്തും പറയാം. അവർ കേൾക്കുകയുമില്ല. എന്നാൽ ദൈവത്തിന്റെ കാതുകളെ മറച്ച് ആർക്കും ഒന്നു പറയുവാൻ കഴിയുകയുമില്ല, നമ്മുടെ ക്ലാസ്സ് മുറികളിൽ ആണെങ്കിലും. അത് കൊണ്ട് നിങ്ങൾ പറയുന്ന ഓരോ വാക്കുകളും അവിടുത്തെ സാന്നിദ്ധ്യത്തിന് മുന്നിലെന്ന് മറക്കാതിരിക്കുക”.
ദൈവത്തിന് മുന്നിലാണ് എന്ന പരിജ്ഞാനം നമ്മിൽ പ്രതിഫലനങ്ങൾ ഉളവാക്കും. ദൈവത്തിന്റെ തിരുസാന്നിദ്ധ്യത്തിൽ നിന്നും മറവായിരിക്കുന്ന ഒരിടവും ഇല്ല എന്നത് ദാവീദ് രാജാവിൽ ഉയർന്നപ്പോൾ തന്റെ വാക്കുകൾ ശ്രദ്ധിക്കുക. “യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല …. ഉപരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു”, സങ്കീ :139:4,5
ഭോഷ്ക്ക്, ദൂഷണം, ദുർഭാഷണം, ദയയിലാത്ത അഭിപ്രായപ്രകടനങ്ങൾ, പൊട്ടചൊൽ, കോപവാക്കുകൾ, അറിവില്ലാത്തവ, ദൈവനിന്ദ ഇവയൊന്നും ദൈവമക്കളുടെ അധരങ്ങളിൽ നിന്നും പുറപ്പെടരുത്. ക്രിസ്തുവിന് പ്രസാദകരമല്ലാത്ത വാക്കുകൾ, ചിന്തകൾ പോലും നിയന്ത്രിപ്പാൻ ദൈവമക്കൾക്ക് കഴിയേണം. “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്ക് പ്രസാദകരമായിരിക്കട്ടെ”, സങ്കീ :19:4
ഭൂമിയിലെ ഓരോ വാക്കുകളും സ്വർഗ്ഗത്തിൽ കേൾക്കാം.