‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (39)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ജാതികളുടെ ഹൃദയങ്ങളിൽ എഴുതപെട്ട ഈ സ്വാഭാവിക നിയമത്തിന്റെ വില ഇങ്ങനെ ഉയർത്തുപ്പെടുകയാണ്.
2:15 മനഃസ്സാക്ഷി : നന്മതിന്മകളെക്കുറിച്ചുള്ള അവബോധം ‘മനഃസ്സാക്ഷി’ എന്ന വാക്ക് ക്ലാസ്സിക്ക് ഗ്രീക്കിൽ അത്ര പ്രചാരമുള്ളതല്ല. നാട്ടുഭാഷാ പ്രയോഗത്തിലുള്ള ഈ വാക്കിന് സാഹിത്യ നിലവാരം കൈവന്നത് ക്രിസ്തുവർഷാരംഭത്തിന് കുറച്ചു മുൻപ് മാത്രമാണ്. ശരിയും തെറ്റും തിരിച്ചറിയുന്നതിനുള്ള അവബോധം എന്നാണിതിന്റെ അർത്ഥം. മനുഷ്യന്റെ നടത്ത പരിശോധിച്ച് സ്വതന്ത്രമായ വിധി പറയുന്ന ആന്തരികമായ ഒരു സാക്ഷി എന്ന അർത്ഥത്തിൽ പൗലോസാണ് ഇത് ആദ്യം പ്രയോഗത്തിൽ വരുത്തിയത്. പ്രാകൃത മനുഷ്യനിൽ മനഃസാക്ഷി കെട്ട് പോയിട്ടില്ലെങ്കിലും പാപത്തിൽ മങ്ങിയിരിക്കുകയാണ്. എന്നാൽ ഒരു ക്രിസ്ത്യാനിയിൽ അത് വചനത്താൽ പ്രകാശിക്കപ്പെട്ടതും പരിശുദ്ധാത്മാവിനാൽ ഊർജ്ജസ്വലമാക്കപ്പെട്ടതുമാണ് ജാതികൾക്കെതിരായ ഒന്നാമത്തെ സാക്ഷി, അവരുടെ ഹൃദയങ്ങളിൽ എഴുതപെട്ട ന്യായപ്രമാണമാണെന്ന് മുൻ വാക്യത്തിൽ പറഞ്ഞു. ഇവിടെ രണ്ടാമതൊരു സാക്ഷിയെ ഹാജരാക്കുന്നു. നല്ലത് ചെയ്യുമ്പോൾ ആശ്വാസം കൊള്ളുകയും തീയത് ചെയ്യുമ്പോൾ വേദനപ്പെടുകയും ചെയ്യുന്ന ഒരു ശക്തിയാണ് മനഃസാക്ഷി. ഹൃദയത്തിൽ എഴുതപെട്ട ന്യായപ്രമാണവും മനഃസാക്ഷിയും അവരുടെ വിചാരങ്ങളെ കുറ്റം ചുമത്തുകയോ പ്രതിവാദിക്കുകയോ ചെയ്യും. ചുരുക്കത്തിൽ വാ. 11-15 ഭാഗത്ത് ദൈവത്തിന്റെ വിധി മുഖപക്ഷമില്ലാത്തതാണ് എന്ന് വിശദമാക്കുന്നു.
2:16 : ദൈവം യേശുക്രിസ്തു മുഖാന്തരം ബാഹ്യമായതിൽ ആശ്രയിക്കുന്ന യഹൂദന് മുന്നറിയിപ്പായി പൗലോസ് പറയുകയാണ്, ദൈവം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുമെന്ന് (1 കോരി :4:5, സഭാപ്രസംഗി :12:14). ന്യായാധിപൻ യേശുക്രിസ്തു ആയിരിക്കും. അവന് ഹൃദയങ്ങളുടെയും ആഴം ഗ്രഹിക്കുവാൻ കഴിയുമെന്നുള്ളത്, അവന്റെ വിധിയുടെ സത്യസന്ധതയുടെ വ്യക്തമായ തെളിവുമാണ് (അപ്പൊ :1:24).
ന്യായവിധി എന്തിനെല്ലാം ?
വാക്കിന് : മത്തായി 12:36
പ്രവർത്തിക്ക് : 2 കോരി :5:10
ആലോചനകൾക്ക് : 1 കോരി :4:5
രഹസ്യങ്ങൾക്ക് : സഭാപ്രസംഗി : 12:1
എന്റെ സുവിശേഷപ്രകാരം സന്ദേശവാഹിയെ വിശേഷിപ്പിക്കുന്നത് സന്ദേശത്തിന്റെ ആധികാരികത ആണ്.