‘സഫലമീ യാത്ര …‘ – (118)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
അന്യൻ കരയരുത്
ഒരു ചെറിയ ഗ്രാമത്തിൽ നരവംശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുവാനാണ് അയാൾ അവിടെ എത്തിയത്. മാസങ്ങൾക്ക് ശേഷം അയാൾ സ്വന്തനാട്ടിലേക്ക് മടങ്ങുകയാണ്. പോകുന്നതിന് മുൻപ് താൻ ചങ്ങാത്തം കൂടിയ ഗ്രാമത്തിലെ കുട്ടികൾക്കായി ഒരു ചെറിയ മത്സരം നടത്തി.
ഒരു മരച്ചുവട്ടിൽ ഒരു കൂട നിറയെ ആപ്പിളുകളും, ചോക്ലേറ്റുകളും നിറച്ചു വച്ചു. കുട്ടികളുടെ കൂട്ടത്തിൽ ആദ്യം ഓടിയെടുക്കുന്നയാൾക്ക് ആ കൂടയും, അതിലുള്ളവയും സമ്മാനമായി സ്വന്തമാക്കാം. അതായിരുന്നു മത്സരത്തിലെ വ്യവസ്ഥയും പാരിതോഷികവും.
മത്സരം ആരംഭിക്കുവാനുള്ള അടയാളം നൽകി. പക്ഷെ, ആരും ഓടുന്നില്ല. ആരും ഒന്നാമതായി ആപ്പിളുകൾ സ്വന്തമാക്കുവാൻ മത്സരിക്കുന്നില്ല. ആ കുട്ടികളെ ഉദ്വേഗത്തോടെ നോക്കുമ്പോൾ അയാളെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു. ആ കുട്ടികളെല്ലാം തോളോട് തോൾ കരം വച്ച്, ഒന്നിച്ച് ഓടി വരുന്നു. അവരെല്ലാം ചേർന്ന് ആ കുട്ടയിൽ കരങ്ങൾ വയ്ക്കുന്നു.
അയാൾ ആകാംക്ഷയോടെ ചോദിച്ചു : മത്സരിക്കുവാൻ ഓരോരുത്തരായി ശ്രമിക്കാതെ ഒന്നിച്ച് ഒരു കൂട്ടമായി ഓടി സമ്മാനം ഒന്നിച്ച് നേടി. ഒരു ചെറിയ പെൺകുട്ടി മറുപടി പറഞ്ഞു : മറ്റുള്ളവരെല്ലാം ദുഃഖിതരായി തോൽകപ്പെട്ടവരായി നിൽക്കുമ്പോൾ ഒരാൾ മാത്രം എപ്രകാരം സന്തോഷിക്കും ! ചെറിയ കുട്ടികളാണെങ്കിലും ആ കൂട്ടുകാരെല്ലാം അന്യോന്യം കരുതുവാൻ പഠിച്ചിരുന്നു. പഠിച്ചത് ജീവിതത്തിന്റെ ഭാഗമായി മാറ്റിയിരുന്നു.
ദീർഘ വർഷങ്ങൾ ഏറ്റവും മികച്ച ന്യായപ്രമാണ സെമിനാരിയിൽ പഠിച്ചു ബിരുദമെടുത്ത ആളായിരുന്നു അപ്പോസ്തോലനായ പൗലോസ്. ന്യായപ്രമാണത്തിന്റെ ആകെത്തുകയായി എഴുതിയത് ശ്രദ്ധിക്കുക :- കൂട്ടുകാരനെ നിന്നെ പോലെ സ്നേഹിക്കണം എന്നുള്ള ഏക വാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു, ഗലാ :5:14
ദൈവസ്നേഹത്തിന്റെ ഉരകല്ല് അന്യോന്യം സ്നേഹിക്കുന്നതിലാണ്.