മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (89)
പാ. വീയപുരം ജോർജ്കുട്ടി
9) ഇയ്യോബ് : ദൈവത്തിൽ നിന്ന് നന്മ മാത്രമല്ല, ശത്രു കഷ്ടതകൾ കൊണ്ട് വന്നാലും പതറിപ്പോകാതെ ഭക്തി മുറുകെ പിടിച്ചു കൊള്ളേണം എന്നും, ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി ദൈവത്തിങ്കൽ നിന്ന് തിരികെ പ്രാപിക്കാൻ കഴിയുമെന്നും, നിന്ദിച്ചവരുടെ മുൻപിൽ മാനിക്കപ്പെടുമെന്നും, ആരംഭത്തെക്കാൾ അവസാനം നന്നായിരിക്കുമെന്നും ജീവിതാനുഭങ്ങളിൽ കൂടെ തെളിയിച്ചു കൊടുത്തു. (ഇയ്യോബ് :42:10-17)
10) ഗിദയോൻ : തന്റെ അവകാശങ്ങളും അനുഗ്രഹങ്ങളും ശത്രുവിന്റെ അധീനതയിൽ വിട്ടു കൊടുക്കാതെ സംരക്ഷിക്കുകയും, ശത്രുവിന്റെ വലിയ ഒരു സമൂഹത്തോട് ദൈവീകാലോചന പ്രകാരം ആയുധങ്ങൾ ഒന്നും തന്നെയില്ലാതെ നേരിട്ട് വിജയം നേടിക്കൊടുത്തു ദൈവജനത്തെ സംരക്ഷിച്ചു. (ന്യായ : 7:1-25)
11) ശമുവേൽ : ‘യഹോവയുടെ വിശ്വസ്ത പ്രവാചകൻ’ എന്ന് ജനത്താൽ അംഗീകാരം പ്രാപിക്കുകയും, ബെഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റി സഞ്ചരിച്ചു ജീവപര്യന്തം യിസ്രായേലിന് ന്യായപാലനം ചെയുകയും ചെയ്തു. (1 സമു : 3:20, 7:15,16)
12) ദാവീദ് : ‘ദൈവത്തിന്റെ ഹൃദയപ്രകാരമുള്ളവൻ’ എന്ന് ദൈവത്താൽ സാക്ഷ്യം പ്രാപിക്കുകയും, എല്ലാവരേക്കാളും ഏറ്റവും അധികം ദൈവത്തിന് സ്തുതി സ്തോത്രങ്ങൾ അർപ്പിക്കുയും, തന്റെ തലമുറയിൽ ദൈവീകാലോചനയ്ക്ക് ശുശ്രുഷ ചെയ്യുകയും, നന്നാ വയസ്സ് ചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി നിദ്രപ്രാപിക്കുകയും ചെയ്തു. (1 ദിന : 29:28, അപ്പൊ :13:36)
13) ഏലിയാവ് : 7001 പേരൊഴികെ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ ബാലിന്റെ തൊഴുത്തിൽ കൊണ്ട് ചെന്ന് കെട്ടിയ ആഹാബിന്റെയും ഇസബേലിന്റെയും അനീതിക്കെതിരെ ദൈവശക്തിയിൽ ആശ്രയിച്ചു മുഖവും സ്ഥാനവും നോക്കാതെ പ്രതികരിക്കുകയും, കർമ്മേലിന്റെ മുകളിൽ ജീവിക്കുന്ന യഹോവയെ വെളിപ്പെടുത്തുകയും, അന്യാരാധനയ്ക്ക് നേതൃത്വം കൊടുത്തവർക്ക് നേരെ ദൈവത്തോടുള്ള എരിവിൽ സംഹാരതാണ്ഡവം നടത്തുകയും, ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോവുകയും ചെയ്ത ശക്തനായ പ്രവാചകനായിരുന്നു ഏലിയാവ് (1 രാജ :18; 2 രാജ :2)
14) എലീശാ : ഏലീയാവിന്റെ ഇരട്ടി ശക്തി പ്രാപിച്ച് അത്ഭുതങ്ങളാലും അടയാളങ്ങളാലും ദൈവീക പ്രവർത്തി വെളിപ്പെടുത്തി നല്ല ഒരു ശുശ്രുഷ ദൈവത്തിനായി കാഴ്ച വച്ചു. (2 രാജ : 2:9,10)