‘സഫലമീ യാത്ര …‘ – (121)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
മനഃസാക്ഷിയുടെ മൃദുസ്വരം
“അത് കൊണ്ട് എനിക്ക് ദൈവത്തോടും മനുഷ്യരോടും കുറ്റമുള്ള മനഃസാക്ഷി എല്ലായ്‌പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു”, അപ്പൊ :24:16
“മനഃസാക്ഷി എന്തെന്ന് വിശദീകരിപ്പാൻ ഒരു ഗോത്രവർഗ്ഗക്കാരനോട് ആവശ്യപ്പെട്ടു. അൽപനേരം ആലോചിച്ച ശേഷം അയാൾ തന്റെ നെഞ്ചിന് നേരെ വിരൽ ചൂണ്ടിയിട്ട് ഇങ്ങനെ പറഞ്ഞു : “അത് നെഞ്ചിലിരുന്ന മുനയുള്ള ഒരു വസ്തുവാകുന്നു. ഞാൻ തെറ്റ് ചെയ്യുമ്പോൾ അത് എന്റെ നേരെ തിരിയുകയും വേദന ഉളവാക്കുകയും ചെയ്യും. എന്നാൽ തെറ്റ് തുടർന്ന് കൊണ്ടേയിരിക്കുമ്പോൾ അതിന്റെ മുന തേഞ്ഞ് പോകുകയും പിന്നെ അത് എത്ര തിരിഞ്ഞാലും എനിക്ക് ഒരു ശല്യവും ഉണ്ടാക്കാതിരിക്കുകയും ചെയ്യും”.
പ്രാകൃത രൂപത്തിൽ ഉള്ളതെങ്കിലും സൂക്ഷമവും പ്രാധാന്യം ഉള്ളതുമാണ്. മനഃസാക്ഷിയുടെ ശാസനയെ അവഗണിച്ച് പാപപ്രവർത്തികൾ ചെയ്ത് കൊണ്ടിരുന്നാൽ അതിന്റെ ബലം ക്ഷയിച്ചു പോകും. ദുർവിനയോഗം ചെയ്താൽ അത് പൊള്ളിത്തഴമ്പിച്ച് നിഷ്പ്രയോജനമായി തീരും. (1 തിമോ :4:2)
മനഃസാക്ഷി എന്ന ‘ഉൾപ്രബോധകൻ’ അമൂല്യമായ ഒരു സമ്പത്ത് തന്നെയാണ്. പക്ഷെ, മനുഷ്യൻ പാപത്തിൽ വീണ് പോയതിനാൽ അതിന് തകരാറ് സംഭവിച്ചിരിക്കുയാണ്. തെറ്റ് പറ്റാത്ത ഒരു വഴികാട്ടിയായി അത് മാറണമെങ്കിൽ, തിരുവചനം മൂലം അത് ശുദ്ധീകരിക്കുകയും, ജ്വലിപ്പിക്കുകയും വേണം. അപ്പോൾ അതിന്റെ നടത്തിപ്പിനെ പൂർണ്ണമായി ആശ്രയിക്കാം.
മനഃസാക്ഷിയുടെ മൃദുസ്വരത്തിന് ചെവികൊടുക്കാതിരുന്നതിന്റെ ഫലമായി നമ്മിൽ ഉണ്ടാകുന്ന വിപരീത മനോഭാവവും, ദുഷ്പരിചയങ്ങളും ആത്മാവിന്റെ പ്രകാശം മങ്ങിപോകുവാൻ ഇടയാകുന്നു. ചിലപ്പോൾ സൂര്യൻ അസ്തമിക്കും മുൻപേ ക്രമീകരിക്കേണ്ട കോപത്തിന്മേലോ, കൂട്ടുകാരനോട് ക്ഷമ ചോദിക്കേണ്ട വിഷയത്തിലോ, രഹസ്യ ജീവിതത്തിൽ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്ന വിഷയത്തിലോ മനഃസാക്ഷി ഹേമിക്കുമ്പോൾ, “ദൈവത്തിനോടും, മനുഷ്യരോടും കുറ്റമറ്റ മനഃസാക്ഷി ഉണ്ടാകണമെങ്കിൽ ഏറ്റ് പറയുക. ഉത്തമ മനഃസാക്ഷിയ്‌ക്കായി ദൈവത്തോട് അടുത്ത് ചെല്ലുക .