മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (91)
പാ. വീയപുരം ജോർജ്കുട്ടി
27
അവസരം ലഭിച്ചിട്ടും ഒന്നും ചെയ്യാതെയും ദോഷം പ്രവർത്തിച്ചും ജീവിച്ചവർ
ദൈവം തന്റെ ജനമായ യഹൂദജനത്തെ ഭരിക്കേണ്ടതിന് ന്യായാധിപന്മാരെയും രാജാക്കന്മാരെയും നിയമിക്കുകയുണ്ടായി. അവരിൽ ചിലർ ഭരണത്തിനൊപ്പം ദൈവീകകാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും പല നവീകരണങ്ങൾ ജനത്തിന്റെ മദ്ധ്യത്തിൽ നടപ്പിൽ വരുത്തുകയും ചെയ്തു. എന്നാൽ ചിലരെ കുറിച്ച് രേഖപ്പെടുത്തുമ്പോൾ ഭരണം ഏറ്റെടുത്തതായും, ഇത്ര വർഷം ഭരണം നടത്തിയെന്നും, അത് കഴിഞ്ഞു നിദ്രപ്രാപിച്ചെന്നും അല്ലാതെ മറ്റൊന്നും രേഖപ്പെടുത്തുവാൻ ഇല്ലായിരുന്നു.
1) യായീർ : ഗിലയാദ്യനായ യായീർ യിസ്രായേലിന് 22 സംവത്സരം ന്യായപാലനം നടത്തി. അവന്റെ നേട്ടങ്ങളെക്കുറിച്ച് എഴുതുവാൻ ഒന്നുമില്ലായിരുന്നു. പിന്നെ അവൻ ചെയ്തത്, 30 പുത്രന്മാരെ ജനിപ്പിച്ചു. 30 പേരെയും കഴുത സവാരി പഠിപ്പിച്ചു. 30 പേർക്കും 30 വീടുകൾ പണിയിച്ചു കൊടുത്തു. ഇത്രമാത്രം (ന്യായ :10:3-5)
2) ഇബ്‌സാൻ : ബെത്‌ലെഹേമ്യനായ ഇബ്‌സാൻ യിസ്രായേലിന്റെ ന്യായാധിപനായി ഏഴ് സംവത്സരം ന്യായപാലനം നടത്തി. അവൻ 30 പുത്രന്മാരെയും 30 പുത്രിമാരെയും ജനിപ്പിച്ചു. 30 പുത്രിമാരുടെയും 30 പുത്രന്മാരുടെയും വിവാഹം കെങ്കേമമായി നടത്തി എന്നതൊഴിച്ച് മറ്റൊന്നും ചെയ്തതായി കാണുന്നില്ല. (ന്യായ :12:8-10)
3) അബ്‌ദോൻ : ഹില്ലേലിന്റെ മകനായ അബ്‌ദോൻ എട്ട് സംവത്സരം യിസ്രായേലിന് ന്യായപാലകനായിരുന്നു. അവന് 40 പുത്രന്മാരും 30 പൗത്രന്മാരും ഉണ്ടായിരുന്നു. മക്കളെയും കൊച്ചുമക്കളെയും കഴുതസവാരി പഠിപ്പിച്ചതല്ലാതെ അവനെക്കൊണ്ട് ദൈവത്തിനും യിസ്രായേൽജനത്തിനും മറ്റ് പ്രയോജനമൊന്നും ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല. (ന്യായ : 12:13-15)
4) യെഹോരാം : യെഹോശാഫത്തിന്റെ മകനായ യെഹോരാം രാജാവായി എട്ട് സംവത്സരം യെരുശലേമിൽ വാണു. തന്റെ രാജത്വം ഉറപ്പിച്ചശേഷം തന്നെക്കാൾ നല്ലവരായ സഹോദരന്മാരെ കൊന്നു കളയുകയും, ആർക്കും ഇഷ്ട്ടനാകാതെ കഴിഞ്ഞു പോകുകയും ചെയ്തു. (2 ദിന :21:4,13,20)