‘സഫലമീ യാത്ര…’ – (77)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കേൾക്കുക ഇടയന്റെ ശബ്ദം
“എനിക്ക് കേൾവി കുറവാണ്”. നാം നമ്മുടെ പ്രിയപ്പെട്ടവരും മുതിർന്നവരുമായ വ്യക്തികളിൽ നിന്നും കേൾക്കുന്ന വാക്കുകളാണ്. ഒരു കാത് പൂർണ്ണമായും അടവ്, അപ്പുറത്തെ കത്തിൽ നിന്നും ഒന്നും കേൾക്കുവാനും കഴിയുന്നില്ല. അത് കൊണ്ട് കേൾക്കുവാനുള്ള ഉപകരണം വച്ചിട്ടുണ്ട് – കേൾവി പ്രശ്നമുള്ള ഒരു വ്യക്തി.
മിക്കപ്പോഴും ഇത്തരം ഉപകരണങ്ങൾ ഫലപ്രദമാകാറുണ്ട്. എന്നാൽ വലിയ ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ വേണ്ടത്ര ഫലം കാണാറില്ല. എല്ലാ ശബ്ദങ്ങളും പിടിച്ചെടുക്കും. കേൾക്കേണ്ടവ ചിലപ്പോൾ കേൾക്കാറില്ല.
നാം ജീവിക്കുന്ന അന്തരീക്ഷം ചുറ്റും ശബ്ദ ഘോഷങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ആ ശബ്ദ ഘോഷങ്ങൾ, നാം കേൾക്കേണ്ട ഒരു മൃദുസ്വരം – അത് കേൾക്കാൻ കഴിയാതെ വരുന്നു. നാം കേൾക്കേണ്ട ആ സ്വരം, ഇടയന്റെ സ്വരമാണ്. അപകടം കെണിയൊരുക്കിയ മേഖലകളിൽ നിന്ന് ആടുകൾ സുരക്ഷിതമായി വഴി തെറ്റാതെ എത്തുവാൻ ശ്രദ്ധയോടെ മുന്നിൽ നടക്കുന്ന ഇടയന്റെ സ്വരം.
റ്റി. എസ്. എലിയട്ട് എന്ന ആംഗലേയ കവിയെഴുതി, എവിടെ ലഭിക്കും വചനം; എവിടെയത് പ്രതിഫലിക്കും; ഇവിടെയല്ല, ഇവിടെങ്ങും നിശ്ശബ്ദതകളില്ല.
എന്നാൽ കത്തിൽ വയ്ക്കുന്ന ആധുനിക ഉപകരണങ്ങളിൽ പുതിയ സംവിധാനങ്ങളുണ്ട്. കേൾക്കുവാൻ ഇഷ്ടമില്ലാത്തവ മുറിച്ചു കേൾക്കുവാൻ ആഗ്രഹിക്കുന്നത് മാത്രം കേൾക്കുവാനുള്ള സംവിധാനം. ആത്മീയ ചെവികൾ അതിലും ശക്തമാണ്. ചുറ്റുമുള്ള വലിയ കോലാഹങ്ങൾക്കിടയിൽ, കേൾക്കേണ്ട മൃദുസ്വരം. (1 രാജ : 19:11-12)
തന്റെ വചനത്തിലൂടെ എന്നും നമ്മോട് സംസാരിക്കുവാൻ സ്വർഗ്ഗം ആഗ്രഹിക്കുന്നു. തുറക്കപെട്ട തിരുവെഴുത്തുകളിൽ ഇടയന് സംസാരിക്കുവാനുള്ള മൃദുസ്വരമുണ്ട്. “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും, അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു” യോഹന്നാൻ : 10 : 27