‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (94)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
രക്ഷിക്കപ്പെട്ട ഒന്നാം നിമിഷം മുതൽ യജമാനന് വേണ്ടി നല്ല ഫലം കായ്ക്കുന്ന വൃക്ഷമായി നാം തീരേണം. ആ ഫലം എന്തൊക്കെയാണെന്ന് ഗലാ :5:22,23 വാക്യങ്ങളിൽ കാണാം. പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ല. നാം നമ്മെ തന്നെ ദൈവത്തിന് സമർപ്പിച്ചാൽ പാപത്തിന്റെ ഭരണം അവസാനിക്കും. എന്നാൽ ഇത്, പാപം ചെയ്‌വാനുള്ള കഴിവിൽ നിന്നോ, അറിഞ്ഞുകൊണ്ട് ചെയ്യുന്ന പാപത്തിൽ നിന്നോ നമ്മെ ഒഴിവാക്കുന്നില്ല.
6:1-14 വരെ ചിന്തിച്ചതിന്റെ ഉപസംഹാരമായി പൗലോസ് പറയുകയാണ് ‘കൃപ പാപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം, നാം പാപത്തിന് മരിച്ചു (വാ. 2) പാപം ശക്തിഹീനമായി തീർന്നു. (വാ. 6) മരണം മരിച്ചു (വാ. 9). നാം ദൈവത്തിന് ജീവിക്കുന്നു (വാ. 11) മാത്രമല്ല കൃപ ഇപ്പോൾ വാഴുന്നു (വാ. 14)
അടിമച്ചന്തയുടെ സാദൃശ്യം 6:15-23
പൗലോസ് തന്റെ വാദം തെളിയിക്കാൻ അടിമച്ചന്തയുടെ സാദൃശ്യം സ്വീകരിക്കുന്നു. ഒരടിമ യജമാനനെ അനുസരിക്കാൻ കടപ്പെട്ടവനാണ്. എന്നാൽ യജമാനന് അടിമയുടെമേൽ അധികാരമില്ലാത്ത ഒരു സമയമുണ്ട്, അതാണ് മരണം. അടിമ മരിച്ചാൽ അവനെ അനുസരിപ്പിക്കാൻ യജമാനനും സാധ്യമല്ല. പിന്നെ ആജ്ഞാപിച്ചാൽ ആ ആജ്ഞ അടിമ അനുസരിക്കുന്നുമില്ല. പൗലോസ് പറയുകയാണ്. ‘ഒരിക്കൽ നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നു. പാപം കല്പിക്കുന്നതെല്ലാം അനുസരിക്കാൻ നിങ്ങൾ ബാധ്യസ്ഥരായിരുന്നു. പാപത്തോടുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ നിങ്ങൾ മരിച്ചിരിക്കയാണ്. അത് കൊണ്ട് പാപത്തിന്റെ ആജ്ഞ അനുസരിക്കാൻ ആവശ്യമില്ല.
വേറെ വിധത്തിൽ പറഞ്ഞാൽ അടിമ വേറൊരു യജമാനന്റെ സ്വത്തായി തീർന്നതിനാൽ പഴയ യജമാനന് അവന്റെ മേൽ യാതൊരു അധികാരവുമില്ല. അതാണ് നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നത്. പാപത്തിന്റെ സേവനത്തിൽ നിന്ന് ദൈവത്തിന്റെ സേവനത്തിലേക്ക് നിങ്ങൾ വന്നിരിക്കുന്നു. അപ്പോൾ നിങ്ങളുടെ ജോലി പാപത്തെ അനുസരിക്കയില്ല, ദൈവത്തെ അനുസരിക്കയാണ്. മാത്രമല്ല, ഇപ്പോഴത്തെ സേവനത്തിന്റെ അന്ത്യത്തിനും വ്യത്യാസമുണ്ട്. പാപം അതിന്റെ ദാസന്മാർക്ക് മരണമെന്ന വേതനം നൽകുമ്പോൾ ദൈവം ഏറ്റം മഹത്തരമായ ഒന്ന് കൃപയാൽ നിത്യജീവൻ നൽകുന്നു.