‘സങ്കീർത്തന ധ്യാനം’ – 44
പാ. കെ. സി. തോമസ്
ദൈവത്തോട് ജീവനെ അപേക്ഷിച്ചു, സങ്കീ :21:41
ഭക്തന്മാരുടെ അപേക്ഷ നിരസിക്കാത്ത ദൈവത്തെയാണ് വിശുദ്ധ തിരുവെഴുത്തിൽ കാണാൻ കഴിയുന്നത്. ഇവിടെ രാജാവ് ദൈവത്തോട് ജീവന് വേണ്ടി അപേക്ഷിച്ചു. ദൈവം ജീവൻ മാത്രമല്ല കൊടുത്തത്. എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നെ കൊടുത്തു എന്ന് കാണുന്നു. ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ തക്കവണ്ണം നമ്മിൽ വ്യാപരിക്കുന്ന വ്യാപാരശക്തിയാൽ കഴിയുന്നവൻ ആണ് നമ്മുടെ കർത്താവ്. ഭക്തന്മാർ ദൈവത്തോട് പ്രാർത്ഥിച്ച നൂറ്നൂറ് പ്രാർത്ഥനയ്ക്ക് ദൈവം മറുപടി നൽകി. ചോദിച്ച അത്രയും അല്ല നൽകിയത്. ലോകത്തിൽ ആരോടെങ്കിലും ചോദിച്ചാൽ കഴിവതും ഒന്നും തരാതിരിക്കുവാൻ അവർ നോക്കും. തന്നാൽ തന്നെ നാം ചോദിച്ചതിന്റെ ഒരു ചെറിയ അംശം മാത്രമേ തരികയുള്ളൂ. ചോദിച്ചതിലധികം മാത്രമല്ല നിനച്ചതിലും അത്യന്തംപരമായി ദൈവം നമ്മെ അനുഗ്രഹിക്കുന്നവനാണ്. ഒരാൾ നിനയ്ക്കുന്ന കാര്യങ്ങൾ മറ്റൊരാൾക്ക് നൽകുവാൻ കഴിയുകയില്ല. ഒരാൾ നിനയ്ക്കുന്നത് അറിയുവാനുള്ള കഴിവ് മനുഷ്യർക്കില്ല. എന്നാൽ ദൂരത്തിരുന്ന് അന്തർഭാഗത്തുള്ള നമ്മുടെ നിരൂപണങ്ങളും താല്പര്യങ്ങളും വരെ നന്നായി അറിയുവാൻ കഴിയുന്നവനാണ് നമ്മുടെ ദൈവം. നാം നിരൂപിക്കുന്നതിനേക്കാൾ അത്യന്തംപരമായി ദൈവം നമുക്ക് ഉത്തരം നൽകും. കഴിഞ്ഞ കാലങ്ങളിൽ ജീവിച്ചിരുന്ന നൂറ് നൂറ് ഭക്തന്മാരും നാം ഓരോരുത്തരും ഇതിന്റെ സാക്ഷികളാണ്. ശലോമോൻ ദൈവത്തോട് ജനത്തെ നടത്തുവാനുള്ള ജ്ഞാനമുള്ള ഹൃദയം നൽകുവാൻ അപേക്ഷിച്ചു. ദൈവം അവന് ജ്ഞാനം മാത്രമല്ല, അവൻ ചോദിക്കാത്ത, നിനയ്ക്കാത്ത ഹൃദയവിശാലതയും സമ്പത്തും മഹത്വവും ആയുസ്സും എല്ലാം നൽകി. അബ്രഹാം ഒരു സന്തതിയ്ക്ക് വേണ്ടി അപേക്ഷിച്ചു. ദൈവം അവന് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ സന്തതിയെ നൽകി. യിസഹാക്ക് റിബെക്കാ ദമ്പതികൾ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരു കുഞ്ഞിനെ ലഭിക്കുവാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം നൽകിയപ്പോൾ ഒന്നിനെ അല്ല രണ്ട്‍ മക്കളെ ഒരുമിച്ചു നൽകി. യാക്കോബ് ദൈവത്തോട് പ്രാർത്ഥിക്കുകയും നിനയ്ക്കുകയും ചെയ്തു. ‘ദൈവമേ നീ എന്നോട് കൂടെ ഇരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിക്കാൻ വസ്ത്രവും എനിക്ക് തരികയും എന്റെ അപ്പന്റെ വീട്ടിലേക്ക് സൗഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്താൽ യഹോവേ നീ എനിക്ക് ദൈവമായിരിക്കും. അവൻ ചോദിക്കുകയും നിനയ്ക്കുകയും ചെയ്തതിന് അപ്പുറമായി ദൈവം അവനെ സഹായിച്ചതായി യാക്കോബിന് വർഷങ്ങൾ കഴിഞ്ഞപ്പോൾ പറയുവാൻ കഴിഞ്ഞു. ഒരു വടിയുമായി ഞാൻ ഈ യോർദ്ദാൻ കടന്ന് ഒരിക്കൽ പോയവനാണ്. ഇന്ന് രണ്ട് കൂട്ടമായി തീർന്നിരിക്കുന്നു. മനുഷ്യരുടെ വലിയ ഒരു കൂട്ടവും കന്നുകാലികളുടെ വലിയ ഒരു കൂട്ടവുമായി മടങ്ങി വരുവാൻ ദൈവം തനിക്ക് കൃപ നൽകി. കുടുംബജീവിതത്തിൽ മക്കൾ ജനിക്കാത്തതിൽ ഹൃദയം വേദനിച്ച് ഹന്നാ ദൈവസന്നിധിയിൽ കരഞ്ഞു. ദൈവം മറുപടി നൽകി. ഒരു ആൺകുഞ്ഞിനെ നൽകിയെന്ന് മാത്രമല്ല ദാൻ മുതൽ ബേർശേബാ വരെയുള്ള സകല യിസ്രായേലിന്റെയും മുൻപിൽ വിശ്വസ്തനായ ഒരു പ്രവാചകനായ അവളുടെ ഉദരത്തിൽ നിന്ന് പുറപ്പെടുവിക്കാൻ ദൈവത്തിന് പ്രസാദമായി. സെഖര്യാവ് എലീശബെത്ത് ദമ്പതികളുടെ പ്രാർത്ഥനയ്ക്ക് മറുപടിയായി ഒരു സാധാരണ പൈതലിനെയല്ല ദൈവം നൽകിയത്. സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ ഏറ്റവും വലിയവനെ നൽകുവാൻ ദൈവത്തിന് പ്രസാദമായി. കാരാഗൃഹത്തിൽ ബന്ധിതരായി കിടന്ന പൗലോസും ശീലാസും അർദ്ധരാത്രിയിൽ അവർ പ്രാർത്ഥിച്ചു. അവരുടെ വിടുതൽ ആയിരുന്നിരിക്കാം അവരുടെ പ്രാർത്ഥനാ വിഷയം. എന്നാൽ ദൈവം മറുപടി നൽകിയപ്പോൾ അവർക്ക് മാത്രമല്ല, കാരാഗൃഹത്തിൽ കിടന്ന അനേകർക്ക് വിടുതൽ നൽകി. കൂടാതെ കാരാഗൃഹ പ്രമാണിയും കുടുംബവും വിടുതൽ പ്രാപിച്ച് വിശ്വാസത്തിലേക്ക് വരുന്നതിന് ഇടയാക്കി. നമ്മുടെ ദൈവം പ്രാർത്ഥന കേൾക്കുന്ന ദൈവമാണ്. വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം അരുളുന്ന ദൈവമാണ്. ദാഹം കൊണ്ട് വലഞ്ഞ ശിംശോൻ അല്പം വെള്ളത്തിനായി ആഗ്രഹിച്ച് പ്രാർത്ഥിച്ചപ്പോൾ ദൈവം ഒരു കുഴി അവൻ വേണ്ടി തുറന്ന് കൊടുത്തു. മരണത്തോട് മല്ലടിച്ചു കിടന്ന് മകന് അല്പം വെള്ളം കൊടുക്കാനില്ലാതെ ഹാഗാർ നിലവിളിച്ചു. ദൈവം അവർക്ക് വേണ്ടി ഒരു ദൂതന്റെ പക്കൽ ഒരു തുരുത്തി വെള്ളം കൊടുത്തയക്കുകയല്ല ചെയ്തത്. ഒരു നീരുറവ കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. ഒരു ഭക്തൻ പറഞ്ഞു നാം ഒരു ഗ്ലാസ് വെള്ളം ചോദിച്ചാൽ ഒരു കിണർ വെള്ളം തരുവാൻ കഴിവുള്ള ദൈവമാണ് നമ്മുടെ ദൈവം. ജീവനെ ചോദിച്ചവന് എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ നൽകിയ ദൈവം ജീവിക്കുന്ന കാലത്തോളം എന്തിന് ഭാരപ്പെട്ട് നിരാശപ്പെട്ട് കഴിയേണം. വിശ്വാസത്തോടെ ചോദിക്ക് ദൈവം പ്രവർത്തിക്കുന്നത് കാണുവാൻ കഴിയും.