‘സങ്കീർത്തന ധ്യാനം’ – 49
പാ. കെ. സി. തോമസ്
‘ദൈവത്തിന്റെ നാമത്തെ സഹോദരന്മാരോട് കീർത്തിക്കും’, സങ്കീ : 22:22
ദൈവഭക്തർ ദൈവത്തിന്റെ നാമത്തെ സഹോദരന്മാരോടും സഭയുടെ നടുവിലും കീർത്തിക്കേണ്ടവരും സ്തുതിക്കേണ്ടവരുമാണ്. ദൈവം ചെയ്ത ഉപകാരങ്ങൾക്ക് നന്ദിയുള്ളവരാണ് ദൈവത്തിന്റെ നാമത്തെ പരസ്യമായി കീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നവർ. ഈ സങ്കീർത്തനത്തിന്റെ ആരംഭം മുതൽ ശ്രദ്ധിച്ചാൽ ദൈവത്തെ സ്തുതിക്കാൻ കഴിയുന്ന സാഹചര്യത്തിൽ കൂടെയല്ല താൻ കടന്ന് പോയത്. ദൈവം കൈവിട്ടിരിക്കുന്ന അനുഭവം, ദൈവം രക്ഷിക്കാതെയും ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നിരിക്കുന്ന അനുഭവങ്ങൾ, ഒരു കൃമിയെ പോലെ ആകേണ്ടിവന്ന സമയങ്ങൾ, മനുഷ്യരുടെ ധികാരങ്ങൾ, ജനത്തിന്റെ നിന്ദയും അനുഭവിക്കേണ്ടി വന്നു. എങ്ങും പരിഹാസത്തിന്റെ അനുഭവങ്ങൾ. അനേകം കാളകൾ വളഞ്ഞു, ബാശാൻ കൂറ്റന്മാർ ചുറ്റി, സിംഹം പോലെ വിഴുങ്ങുവാൻ വായ് പിളർന്നു, വെള്ളം പോലെ തൂകി പോയി. അസ്ഥികൾ എല്ലാം ബന്ധം വിട്ടു. ഹൃദയം മെഴുക് പോലെ ഉരുകി. കുടലിന്റെ നടുവ് ഉരുകി, ശക്തി ഉണങ്ങി, നാവ് അണ്ണാക്കോട് പറ്റി, മരണത്തിന്റെ പൊടിയിൽ ഇട്ടു, നായ്ക്കൾ വളഞ്ഞു, കൈകളും കാലുകളും തുളയ്ക്കപ്പെട്ടു. അസ്ഥികൾ ഒക്കെയും എണ്ണാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ഒരാൾക്ക് എങ്ങനെ ദൈവത്തിന്റെ നാമത്തെ കീർത്തിക്കാനും സഭാമദ്ധ്യേ ദൈവത്തെ സ്തുതിക്കാനും കഴിയും. വളരെ പ്രയാസമുള്ള കാര്യമാണിത്. ഇതിന്റെ ചെറിയ ഒരു അംശം ശോധനയിൽ കൂടെ കടന്ന് പോയാൽ നിരാശപ്പെടുന്നവരും പിറുപിറുക്കുന്നവരും ആത്മീയത്തിൽ ക്ഷീണിക്കുന്നവരും ദൈവത്തിൽ നിന്നും അകന്ന് പിന്മാറ്റത്തിൽ പോകുന്നവരുമാണ് ഇന്നത്തെ വിശ്വാസികളിൽ പലരും. എന്നാൽ സങ്കീർത്തനക്കാരൻ പറഞ്ഞു ഞാൻ സ്തുതിയ്ക്കുമെന്ന്. ഇത് നമ്മുടെ കർത്താവ് കടന്ന് പോയ കഠിനമായ ശോധനകളെ കൂടെ കാണിയ്ക്കുന്നു. എന്നാൽ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് എന്ന് നിലവിളിച്ച അതേ നാവ് കൊണ്ട് ഞാൻ കീർത്തിക്കും, ഞാൻ സ്തുതിയ്ക്കുമെന്ന് പറഞ്ഞു. ദൈവജനം എല്ലാകാലത്തും ദൈവത്തെ സ്തുതിയ്ക്കുവാൻ കടംപെട്ടവരാണെന്ന് യേശു വെളിപ്പെടുത്തി. ദാവീദും വെളിപ്പെടുത്തി. ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും. അവന്റെ സ്തുതി ഇപ്പോഴും എന്റെ നാവിന്മേൽ ഇരിക്കുമെന്ന് ദാവീദ് പറഞ്ഞു. സന്തോഷവേളയിൽ ദൈവത്തെ സ്തുതിക്കുവാൻ എളുപ്പമാണ്. എന്നാൽ കഠിനമായ ശോധനകളിലും നിന്ദയിലും അപമാനങ്ങളിലും വേദനയിലും കടന്ന് പോകുമ്പോൾ എത്ര പേർക്ക് സ്തുതിക്കുവാൻ കഴിയും. സന്തോഷത്തിൽ ദൈവത്തെ സ്തുതിച്ചവരെക്കാൾ ദുഃഖത്തിൽ സ്തുതിച്ചവർക്കാണ് ദൈവം കൂടുതൽ അനുഗ്രഹം നൽകിയിട്ടുള്ളത്. അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇയ്യോബ്, ദാവീദ്, യേശുക്രിസ്തു. പത്ത് മക്കളും മരിച്ചു കിടന്നപ്പോൾ യഹോവ തന്നു യഹോവ എടുത്തു യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്ന് പറഞ്ഞ ഇയ്യോബിനെ നഷ്ട്ടപെട്ടതെല്ലാം ഇരട്ടിയായി നൽകി ദൈവം അനുഗ്രഹിച്ചു. ഗത്ശമന മുതൽ ഗോല്ഗോഥാ വരെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനായി തീർന്നപ്പോൾ ഞാൻ നിന്റെ നാമത്തെ കീർത്തിക്കും, സ്തുതിക്കുമെന്ന് പറയാൻ കഴിഞ്ഞ യേശുവിനെ ദൈവം ഏറ്റവും അധികം ഉയർത്തി എല്ലാ നാമത്തിനും മേലായ നാമം നൽകി. സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ അവന്റെ മുൻപിൽ മടങ്ങുമാറാക്കി, സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും നൽകി, മഹത്വവും ബഹുമാനവും അണിയിച്ച് പിതാവിന്റെ വലത്ത് ഭാഗത്ത് ഇരുത്തി. ദൈവത്തിൽ ഉള്ള വിശ്വാസം ഉള്ളവർക്കേ എല്ലാ കാലത്തും ദൈവത്തെ സ്തുതിക്കുവാൻ കഴിയുകയുള്ളൂ. എന്റേ ദൈവം അറിയാതെ എന്റെ തലയിലെ ഒരു മുടി പോലും നിലത്ത് വീഴുകയില്ലെന്നും, ദൈവത്തെ സേവിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് സകലവും നന്മയ്ക്കായി കൂടിവ്യാപാരിക്കുമെന്നും വിശ്വസിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും ദൈവത്തെ സ്തുതിക്കുവാൻ കഴിയും. തന്നെയുമല്ല അവർ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് ദൈവം പരിഹാരം വരുത്തിയിരിക്കുകയാണെന്നും അത് താൻ തന്റെ കണ്ണാലെ കാണുമെന്നും അവർ വിശ്വസിക്കുന്നു. അത് കൊണ്ട് ആ നന്മയെ ഓർത്ത് വിടുതലിനെ ഓർത്ത് അവർക്ക് ദൈവത്തെ സ്തുതിക്കാതിരിപ്പാൻ കഴിയുകയില്ല. അങ്ങനെയുള്ളവർക്ക് ഏത് സാഹചര്യത്തിൽ കൂടെ കടന്ന് പോയാലും ദൈവത്തിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചാൽ ഉറച്ച് നിന്ന് ആരാധിക്കുവാൻ കഴിയും.