‘സങ്കീർത്തന ധ്യാനം’ – 53
പാ. കെ. സി. തോമസ്
‘നന്മയും കരുണയും പിന്തടരും’, സങ്കീ : 23:6
നന്മയെയും കരുണയെയും ദൈവപൈതൽ പിന്തുടരേണ്ട കാര്യമില്ല. ഇന്ന് അനേകരും നന്മയുടെയും കരുണയുടെയും പുറകെ പോകുന്നവരാണ്. ഞങ്ങൾ പടകും വലയും വിട്ട് നിന്നെ അനുഗമിച്ചു. ഞങ്ങൾക്ക് എന്ത് കിട്ടുമെന്ന് ചോദിക്കുന്നവരായി അനേകരും തീരുന്നു. എന്നാൽ വചനം പറയുന്നത്, മുൻപേ, നന്മയും കരുണയും അന്വേഷിച്ചു പോകാനല്ല. മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവാനാണ് യേശു ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ അതോട് കൂടെ ഇതൊക്കെയും കിട്ടുമെന്ന് പറഞ്ഞാൽ നന്മയും കരുണയും പുറകെ വരുമെന്നാണ് ആശയം. ഭൗതീകം നോക്കി ഇറങ്ങി തിരിച്ചവരൊക്കെ ഭൗതീകം കുറഞ്ഞപ്പോൾ പുറകോട്ട് പോയി. കർത്താവിനെ നോക്കി ഇറങ്ങി തിരിച്ചവർ ഭൗതീകം കുറഞ്ഞപ്പോഴും പിന്തിരിഞ്ഞ് പോയില്ല, ഉറച്ചു നിന്നു. ദൈവത്തെ സേവിക്കുവാൻ ഇറങ്ങി തിരിച്ചവർക്ക് ദൈവീക അനുഗ്രഹം ജീവപര്യന്തം ആണ് നൽകുന്നത്. ശത്രുത്വത്തിന്റെ നടുവിലും ശത്രുക്കളുടെ മുൻപാകെയും പ്രതികൂലങ്ങളിലും ഉറച്ചു നിൽക്കുവാൻ ദൈവത്തെ മാനിക്കുന്നവരാണ്. ദൈവത്തിന് അവരെ മാനിക്കാതിരിപ്പാൻ കഴിയുകയില്ല.
നന്മ ഭൗതീകവും ആത്മീയവുമായ അനുഗ്രഹങ്ങളാണ്. അത് ആയുഷ്കാലം മുഴുവൻ ലഭിക്കുന്നതാണ്. കരുണ പാപങ്ങൾ ക്ഷമിച്ച് പാപങ്ങൾ മായിച്ച് കളഞ്ഞ് നടത്തുന്ന കൃപയാണ്. നാം മുടിഞ്ഞ് പോകാതിരിക്കത്തക്കവണ്ണം ദൈവം കരുണ കാണിക്കുക മാത്രമല്ല ആയുഷ്കാലം മുഴുവൻ പോകുന്ന വഴികളിലെല്ലാം നന്മ അനുഗമിച്ചു കൊണ്ടിരിക്കുന്നു. ഏത് സാഹചര്യങ്ങളിൽ കൂടെ കടന്ന് പോകേണ്ടി വന്നാലും ഈ രണ്ട്‍ കാര്യങ്ങൾ ഭക്തന്മാരുടെ പിന്നാലെ ഒരു നിഴൽ പോലെ അനുഗമിച്ചു കൊണ്ടിരിക്കുന്നു. നന്മയും കരുണയും അനുഗമിക്കുന്നതിനാൽ ഈ ഭൂമിയിൽ അനുഗ്രഹിക്കപ്പെട്ട് ജീവിക്കാൻ കഴിയുന്നു. ഇവിടുത്തെ ജീവിതം കഴിഞ്ഞാലും ദൈവീക അനുഗ്രഹം തുടർന്ന് കൊണ്ടിരിക്കും.
ദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ കല്പനകൾ പ്രമാണിക്കുകയും ചെയ്യുന്നവരിൽ ആയിരം തലമുറ വരെ ദയ കാണിക്കുമെന്നത് വാഗ്ദത്തമാണ്. ഒടുവിൽ ദൈവത്തിന്റെ ആലയത്തിൽ ദീർഘകാലം വസിക്കുന്ന അനുഗ്രഹം അവർക്ക് ഉണ്ടാകും. ഇവിടുത്തെ നന്മയുടെ പിന്നാലെ അത് ലക്ഷ്യമാക്കി സഞ്ചരിക്കുന്നവരുടെ നന്മ ഇവിടം കൊണ്ട് തീരും. കൊട്ടാരമായാലും വിട്ടേ മതിയാകൂ. ഉണ്ടെന്ന് തോന്നുന്ന സകലത്തെയും വിട്ട് ഒരു ദിവസം ഇവിടെ നിന്നും പോകേണ്ടി വരും. എന്നാൽ ദയയും കരുണയും നിത്യത വരെ പിന്തുടരും. ദൈവത്തിൽ നിന്ന് ലഭിച്ച രക്ഷയും നീതികരണവും, വീണ്ടെടുപ്പും പാപക്ഷമയും എല്ലാം നിത്യതയോളം നമ്മെ കൊണ്ടെത്തിക്കുന്നതും ആയുഷ്കാലം മുഴുവൻ യഹോവയുടെ ആലയത്തിൽ വസിക്കാൻ സഹായിക്കുന്നതുമാണ്. ദൈവത്തിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാരാണ്. അവർ ദൈവത്തെ നിത്യം സ്തുതിച്ചു കൊണ്ടിരിക്കും. ദാവീദ് ദൈവത്തിന്റെ ആലയത്തിൽ വസിക്കുവാൻ ആഗ്രഹിച്ചു. ‘ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു. അത് തന്നെ ഞാൻ ആഗ്രഹിക്കുന്നു. യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലം ഒക്കെയും യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന് തന്നെ (സങ്കീ : 27:4) ദൈവത്തിന്റെ ആലയത്തിൽ വസിക്കുക എന്ന് പറഞ്ഞാൽ അക്ഷരീക ആലയത്തിൽ വസിക്കയെന്നല്ല, ദൈവസാന്നിധ്യം ഉള്ള ഇടത്ത് വസിക്കുക എന്നത്രെ അർത്ഥമാക്കുന്നത്.
കർത്താവായ യേശുക്രിസ്തുവിനെ സ്രേഷ്ഠ ഇടയനായി അംഗീകരിച്ച് അവന്റെ ആട്ടിൻകൂട്ടത്തിൽ പെട്ട ഒരു ആത്മീയ ആടാക്കുന്നുവെങ്കിൽ നന്മയും കരുണയും അവരെ അനുഗമിക്കും. രക്ഷിക്കപ്പെടുന്ന അന്ന് മുതൽ നന്മയും കരുണയും അനുഗമിക്കുവാൻ തുടങ്ങി. ഇനി യഹോവയുടെ ആലയത്തിൽ എത്തിക്കുന്നത് വരെ കാവൽ ഭടന്മാരെ പോലെ നന്മ ഒരു വശത്തും കരുണ മറുവശത്തും പരിപാലിച്ച് നിത്യതയിൽ എത്തിക്കും. അവിടെ ദീർഘകാലം ദൈവത്തോട് കൂടെ വസിക്കാം. നന്മയും കരുണയും പിന്തുടരുന്ന ഭാഗ്യം ലഭിക്കാത്ത ജനലക്ഷങ്ങൾ ഇന്ന് ലോകത്തിൽ ഉണ്ട്. അവർ നിര്ഭാഗ്യവാന്മാരാണ്. അവരുടെ സമ്പാദ്യം എല്ലാം പുഴുവും തുരുമ്പും കടന്നും കള്ളന്മാർ തുരന്ന് മോഷ്ടിച്ചും നഷ്ടപ്പെടും. അവർ പിശാചിനോടും അവന്റെ കൂട്ടരോടും കൂടെ തീയും ഗന്ധകവും കത്തുന്ന തീപ്പൊയ്കയിൽ നിത്യ നിത്യ കാലങ്ങൾ വസിക്കും. അവിടെ കരച്ചിലും പല്ല് കടിയും ഉണ്ടാകും. അവർ ഉയരത്തിലുള്ളതല്ല ഭൂമിയിലുള്ളത് തന്നെ കാംക്ഷിച്ചു ജീവിച്ചു. എന്നാൽ ദൈവഭക്തന്മാരെക്കുറിച്ച് എഴുതി, “അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നു”, (എബ്രാ : 11:16). ദാവീദിന്റെ അഭിലാഷം അന്ന് സാക്ഷാത്കരിക്കപ്പെടും. ഭക്തന്മാരുടെയും.