‘സങ്കീർത്തന ധ്യാനം’ – 56
പാ. കെ. സി. തോമസ്
‘അവനാകുന്നു മഹത്വത്തിന്റെ രാജാവ്’, സങ്കീ : 24:10
ദാവീദിന്റെ നേതൃത്വത്തിൽ ബലത്തിന്റെ പെട്ടകവുമായി യെരൂശലേമിലേക്ക് പ്രവേശിക്കുമ്പോൾ അവർ ആർത്ത് പാടി. “വാതിലുകലെ നിങ്ങളുടെ തലകൾ ഉയർത്തുക, പണ്ടേയുള്ള കതകുകളെ ഉയർന്നിരിക്കുക. മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ”. സങ്കീർത്തനം 22 ൽ നല്ല ഇടയനെ കുറിച്ചും 23 ൽ വലിയ ഇടയനെ കുറിച്ചും 24 ൽ സ്രേഷ്ഠ ഇടയനെ കുറിച്ചുമാണ് കാണുന്നത്. സ്രേഷ്ഠ ഇടയനായ കർത്താവ് രാജാധിരാജാവായി യെരുശലേമിലേക്ക് പ്രവേശിക്കുമ്പോൾ പണ്ട് ഉയർന്ന് നിന്ന വാതിലുകൾ ഉയർന്ന് നിൽക്കുവാൻ ആഹ്വാനം ചെയ്യുന്ന വാക്കുകളാണ് വാതിലുകളെ നിങ്ങളുടെ തലകളെ ഉയർത്തുക എന്നത്.
നല്ല ഇടയനായി രണ്ടായിരം വർഷങ്ങൾക്ക് മുൻപ് വേഷത്തിൽ മനുഷ്യനായി വന്ന് ഞാൻ നല്ല ഇടയൻ, നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ നൽകുന്നുയെന്ന് അരുളിച്ചെയ്ത യേശുവിന് വേണ്ടി തുറന്നിരുന്ന വാതിലിനോട് വീണ്ടും തുറന്ന് ഉയർന്ന് നില്ക്കാൻ ആഹ്വാനം നൽകുന്നു. അന്ന് കഴുതക്കുട്ടിയുടെ പുറത്ത് യെരുശലേമിലേക്ക് എഴുന്നെള്ളി എങ്കിലും മരകുരിശും ചുമന്ന്, മുൾക്കിരീടം ധരിച്ച് അടിയേറ്റ് യെരുശലേം പട്ടണത്തിന് പുറത്തേക്ക് ക്രൂശിക്കപ്പെടാൻ യേശു പോകുന്ന കാഴ്ച ഈ വാതിലുകൾ കണ്ടതാണ്. എന്നാൽ അതെ വാതിലുകളോട് തല ഉയർത്തുവാൻ ആഹ്വാനം കൊടുത്തു. പണ്ട് ഉയർന്ന് നിന്ന കതകുകളെ ഉയർന്നിരിക്കുക. ഇപ്പോൾ ആ വഴിയേ വരുന്നവൻ മഹത്വത്തിന്റെ രാജാവാണ്. ബലവാനും വീരനുമായ യഹോവയാണ്. യുദ്ധവീരനായ യഹോവയാണ്, സൈന്യങ്ങളുടെ യഹോവയാണ്. അവനാകുന്നു മഹത്വത്തിന്റെ രാജാവ്. ദൈവത്തിന്റെ പെട്ടകത്തിൽ വെളിപ്പെടുന്ന ദൈവസാന്നിധ്യം മഹത്വത്തിന്റെ രാജാവിന്റെ സാന്നിധ്യമാണ്. അവിടെ വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവർക്കേ നില്ക്കാൻ കഴിയുകയുള്ളൂ. ഏതൊരു വാതിൽ ക്രൂശിക്കപ്പെട്ട കർത്താവിന് വേണ്ടി തുറക്കപെട്ടുവോ അതെ വാതിൽ മഹത്വത്തിന്റെ രാജാവിന് വേണ്ടി തുറക്കപ്പെടും. യേശു ഏതൊരു യെരുശലേമിൽ വച്ച് അപമാനിതനായി തീർന്നോ, എവിടെ വച്ച് അടിയേറ്റുവോ, എവിടെ ക്രൂശിതനായോ അവിടെ തന്നെ യേശു മാനിക്കപ്പെടും, ആദരിക്കപ്പെടും. മുൾക്കിരീടം ധരിച്ച തലയിൽ അനേക രാജമുടി ധരിച്ചവനായി വെളിപ്പെടും, എവിടെ കുരിശ് ചുമന്നോ അവിടെ സിംഹാസനസ്ഥനായി തീരും. പണ്ടേയുള്ള പല വാതിലുകൾ ഭക്തന്മാരുടെ ജീവിതത്തിൽ ഉണ്ട്. പണ്ടേയുള്ള വാതിലുകൾ തുറക്കപ്പെടും. കിഴക്കേവാതിൽ (ഗോൾഡൻ ഗേറ്റ്) നൂറ്റാണ്ടുകളായി അടഞ്ഞ് കിടക്കുകയാണ്. പല ആളുകൾ മാറി മാറി യെരുശലേമിൽ ഭരണം നടത്തി. പലവിധ ഭരണകൂടങ്ങൾ മാറി മാറി വന്നു. എന്നാൽ ആ വാതിൽ ആർക്കും തുറക്കാൻ കഴിഞ്ഞില്ല. എന്നാൽ യേശുവിന്റെ മഹത്വപ്രത്യക്ഷതയിൽ ഒലിവ് മലയിൽ ഇറങ്ങി വരുന്ന യേശുവും ശിഷ്യന്മാരും ഒലിവ് മലയിൽ നിന്ന് രാജകീയ പ്രതാപങ്ങളോട് കൂടെ യെരൂശലേമിലേക്കു എഴുന്നെള്ളൂമ്പോൾ അടഞ്ഞ് കിടക്കുന്ന കിഴക്കേവാതിൽ തുറക്കപ്പെടും. കിഴക്കേവാതിലിന്റെ ദുഃഖം തീരും. യേശുവിന്റെ മരണത്തിന്റെ ദുഃഖസൂചകമായിട്ടായിരിക്കാം എ വാതിൽ അടച്ചിടാൻ ഇടയായത്. എന്നാൽ ജയാളിയായ യേശു യെരുശലേമിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ ദുഃഖങ്ങളും മ്ലാനതകളും നീങ്ങി പോകും. യഹോവയാൽ വീണ്ടെടുക്കപെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്ക് വരും. ദുഖവും നെടുവീർപ്പും അവരെവിട്ട് ഓടിപ്പോകും. നീതിസൂര്യൻ തന്റെ ചിറകിന്റെ കീഴിൽ രോഗോപശാന്തിയോടെ ഉദിക്കും. നിങ്ങളും പുറപ്പെട്ട് തൊഴുത്തിൽ നിന്നും വരുൺ പശുക്കിടാക്കളെ പോലെ തുള്ളിച്ചാടും. അന്ന് ദുഷ്ടന്മാർ നിങ്ങളുടെ കാലിന്റെ കീഴിൽ വെണ്ണീർ ആയിരിക്കും. (മലാ : 4:2-3) നാം സേവിക്കുന്ന ദൈവം ആരാണെന്നുള്ള അനുഗ്രഹീതമായ ചിന്തകൾ നാം ധ്യാനിക്കുന്ന വേദഭാഗം വ്യക്തമാകുന്നു. നാം സേവിക്കുന്ന ദൈവം ആരാണെന്ന അറിവ് നമുക്ക് ധൈര്യവും സന്തോഷവും നൽകുന്നു. അവൻ രാജാധിരാജാവാണ്. അവനാണ് അധികാരമുള്ളവൻ. അവൻ ബലവാനും വീരനുമായ യഹോവ അഥവാ രക്ഷകനാണ്. അവൻ യുദ്ധവീരനാണ്. ആയിരം ആയിരം പേർ നമുക്ക് ചുറ്റും പാളയം ഇറങ്ങിയാലും പതിനായിരം പതിനായിരം പേർ നമുക്ക് എതിരായി തീർന്നാലും ലോകം മുഴുവൻ എതിരായാലും ലോകത്തിലുള്ള സകല പിശാചുക്കളും പോരാടാൻ വന്നാലും സ്വർഗ്ഗത്തിലെ കോടി കോടി സൈന്യങ്ങളുടെ നായകനായ യഹോവ യുദ്ധവീരനായി നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ ഇറങ്ങി വരും. യുദ്ധം നമുക്കുള്ളതല്ല യുദ്ധം നമ്മുടെ ദൈവത്തിനുള്ളതാണ്. അവന് പ്രവേശിക്കാൻ വാതിൽ തുറന്നാൽ അവൻ നമുക്ക് വേണ്ടി എഴുന്നേറ്റ് പ്രവർത്തിക്കും. നമ്മുടെ ദൈവം സൈന്യങ്ങളുടെ യഹോവ. അവനാകുന്നു നമ്മുടെ രാജാവ്. അവന്റെ പ്രജകളായി ജീവിച്ച് നീതിയും ന്യായവും പ്രാപിക്കാം.