‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (145)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
തിരു അവതാരം മഹത്വമാണ്. ഒരു യാഥാർഥ്യമാണ്. ഇക്കാലത്ത് ചിലർ ക്രിസ്തുവിന്റെ ദൈവത്വത്തെയും തിരു അവതാരത്തെയും നിഷേധിക്കുന്നുണ്ട്.
ആവ : 30:11-14 ൽ ‘വിശ്വാസ നീതി’ പൗലോസ് കാണുകയാണ്. അവിശ്വാസത്തിന്റെ ആത്മാവിന് കീഴ്പെടുന്നതിനെതിരെ മോശ ജനത്തിന് മുന്നറിയിപ്പ് നൽകുന്നതാണ് പശ്ചാത്തലം. പഴയനിയമത്തിൽ വെളിച്ചത്തിൽ അവിസ്വാസം അക്ഷന്തവ്യമായിരുന്നുവെങ്കിൽ, ലോകത്തിന്റെ വെളിച്ചമായ ക്രിസ്തു വെളിപ്പെട്ടശേഷം അന്ധകാരത്തിൽ കഴിയുന്നവരെക്കുറിച്ച് എന്ത് പറയും ?
വചനം ജഡമായി, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ കൂടാരമടിച്ചു. (യോഹ : 1:14). അവനെ അവിശ്വസിക്കുന്നത് എത്ര ഭോഷത്വം. പാതാളത്തിൽ ഇറങ്ങുമെന്നോ ? മറ്റൊരു അസാദ്ധ്യകാര്യം (സദൃ : 30:4, ആമോസ് : 9:2, സങ്കീ : 139 :7-10) പാതാളം (ഇയ്യോബ് :11:7,8; അപ്പൊ : 2:27, 31; വെളി :9: 1, ലുക്കോ :8:31). ക്രിസ്തു ഉയിർത്തു കഴിഞ്ഞു. അതിനായി പാതാളം വരെ ആരും പോകേണ്ട ആവശ്യമില്ല. നിദ്ര കൊണ്ടവരിൽ ആദ്യ ഫലമായി ക്രിസ്തു മഹിമയോടെ ഉയിർത്തെഴുന്നേറ്റു (1 കോരി :15:2) അത് കൊണ്ട് ക്രിസ്ത്യാനി ഇനി മരണത്തെ ഭയപ്പെടുന്നില്ല. (1 കോരി :15:55,57; വെളി :1:18). ക്രിസ്തുവിന്റെ ദൈവത്വവും പുനഃരുത്ഥാനവും അവിശ്വാസികളുടെ ആക്രമണത്തിന്റെ രണ്ട് ശരവ്യങ്ങളാണ്.
പ്രാചീന തത്വജ്ഞാനികളും പണ്ഡിതന്മാരും ജ്ഞാനം തേടി വിദൂരസ്ഥലങ്ങളിൽ പോകുന്ന രീതി മോശ ഇവിടെ സൂചിപ്പിക്കുകയാണ്. ദൈവവചനത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യമില്ല. അത് ലളിതമായി, വ്യക്തമായി നല്കപ്പെട്ടിരിക്കയാണ്, അനുസരിച്ചാൽ മതി.
10:8 വചനം വാ. 9,10 ൽ പറയുന്ന സുവിശേഷ വചനം … ഇരിക്കുന്നു. (ആവ : 30:14). ‘വായിൽ’ (ഏറ്റു പറയുമ്പോൾ) ‘ഹൃദയത്തിൽ’ (വിശ്വസിക്കുമ്പോൾ) എന്നാണ് മോശ പറയുന്നത്. ദൈവകൽപന നടപ്പിലാക്കാൻ വിഷമമുള്ളതോ വിദൂരസ്ഥമോ അല്ല. നേരെമറിച്ച് ജനം അത് വായിൽ വഹിക്കുകയും ഹൃദയത്തിൽ എഴുതുകയും ചെയ്തിരിക്കുകയാണ്. (പുറ : 13:9, ആവ : 6:6-9). ഈ വാക്കുകൾ ഉദ്ധരിച്ചിട്ട് പൗലോസ് പറയുന്നത് വിശ്വാസത്തിന് വേദനാജനകമായ അന്വേഷണമോ അദ്ധ്വാനമോ ആവശ്യമില്ല എന്നാണ്. രക്ഷണ്യവശ്യമായ രണ്ട് കാര്യങ്ങൾ – മരണവും പുനഃരുത്ഥാനവും ക്രിസ്തു സാധിപ്പിച്ചിരിക്കുകയാണ്. ന്യായപ്രമാണത്തിന്റെ അനുസരണത്താൽ സ്വന്തനീതി സ്ഥാപിക്കാൻ ശ്രമിക്കാതെ, തിരു അവതാരം ചെയ്ത് മരിച്ചുയർത്ത ക്രിസ്തുവിനെ വിശ്വാസത്താൽ അംഗീകരിക്കുകയാണ് ആവശ്യം. വിശ്വാസവചനം പുതിയനിയമത്തിൽ ഇവിടെ മാത്രം കാണുന്നു.