‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (149)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
“സുവിശേഷം മഴ പോലെ മേഘത്തിൽ നിന്ന് യാദൃച്ഛികമായി പൊഴിയുകയല്ല. ദൈവം അയയ്ക്കുന്നേടത്തേക്ക് മനുഷ്യകരങ്ങൾ കൊണ്ട് പോകുകയാണ്.” എത്ര മനോഹരം – ഏവരും രക്ഷിക്കപ്പെടുവാൻ തക്കവണ്ണം ക്രിസ്തുവിന്റെ സന്ദേശം വിളിച്ചറിയിക്കുന്ന സന്ദേശവാഹകരായിരിക്കുന്നത് എത്ര മഹത്വമാർന്ന ഒരു പദവിയും ക്രിസ്തുവിന്റെ സാക്ഷിയാകുന്നത് ഒരു പദവിയും ഗൗരവമാർന്ന ചുമതലയുമാണ്. ഈ ചുമതല ഏറ്റെടുക്കുവാൻ യെശയ്യാവിനെപ്പോലെ അടിയൻ ഇതാ, അടിയനെ അയയ്ക്കണമേ’ 6:8 എന്ന് പറയുവാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടോ ?
വിശ്വാസം മൂലം കൃപയാലുള്ള രക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.
i) ശരിയായ സന്ദേശം
ii) ശരിയായ സന്ദേശവാഹി
iii) അവന്റെ സന്ദേശ ഘോഷണം
iv) ആ ഘോഷണം കേൾക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ജനം
v) അവർ അത് വിശ്വസിക്കണം
vi) കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കണം
vii) അപ്പോൾ രക്ഷ സംപ്രാപ്യമാകുന്നു
10:14,15 (സംഗ്രഹം)
കർത്താവ് തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും നൽകുവാൻ തക്കവണ്ണം സമ്പന്നനാകുന്നു. എന്നാൽ ഈ വിളിച്ചപേക്ഷിക്കൽ വിശ്വാസവും, വിശ്വാസം കേൾവിയും, കേൾവി പ്രസംഗവും, പ്രസംഗം പ്രസംഗിക്കാനുള്ള നിയോഗവും ഉൾകൊള്ളുന്നു. അല്ലയോ, അബ്രഹാമ്യ സന്തതികളെ, സ്വർഗ്ഗീയ ദർശനത്തിന് അനുസാരമായി (അപ്പൊ : 26:16,18). ജാതികൾക്ക് ക്രിസ്തുവിന്റെ അപ്രമേയധനം ഞങ്ങൾ പ്രസംഗിക്കുന്നതിൽ നിങ്ങൾ കുറ്റം ആരോപിക്കുന്നത് എന്ത് കൊണ്ടാണ് ?
10:16-21
യിസ്രായേലിന്റെ സുവിശേഷ തിരസ്കരണം
10:16 എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല. യിസ്രായേല്യർ കേട്ടു എങ്കിലും അനുസരിച്ചില്ല. അനുസരണത്തെയും അനുസരണക്കേടിനെയും കുറിച്ച് പറയുന്ന വാക്യങ്ങൾ നോക്കുക (5:19, അപ്പൊ : 5:29, 1 തെസ്സ :2:13). അനുസരിച്ചില്ല. അത് പ്രതീക്ഷിക്കാവുന്നതാണ്. അതിന് അടിസ്ഥാനമായി യെശ 53:1 ഉദ്ധരിക്കുന്നു. ചരിത്രം ആവർത്തിക്കുന്നു. ‘സുവിശേഷത്തിന്റെ വിജയത്തിന്റെ അഭാവം കൂടുതൽ പറയണമെന്നുള്ളതിന്റെ ന്യായീകരണമാണ്. കൂടുതൽ പറയുന്തോറും ചെറിയ തോതിലെങ്കിലും കൂടുതൽ പേർ വിശ്വസിക്കും. അവർ കേട്ടിലെങ്കിലും നാം പറയണം (യെശ : 6:9, യെര :1:17-19, യെഹെ :3:4,7)