‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (151)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
മൂഢജാതി, അറിവില്ലാത്ത ജാതി, മൂഢൻ (1:21) യിസ്രായേൽ ദൈവങ്ങളല്ലാത്തവയെ ആരാധിച്ചു ഇപ്പോൾ ദൈവജനമല്ലാത്തവരുടെ മേൽ കൃപ കാത്തിരുന്നു. ആവ. 32 – ൽ മോശ തന്റെ ജനത്തിന്റെ ഭാവിയെക്കുറിച്ച് പ്രവചിച്ചകാലത്ത്, അവർ ദൈവങ്ങളല്ലാത്തവയെകൊണ്ട് ദൈവത്തെ പ്രകോപിപ്പിച്ചതിനാൽ പ്രതിപകരമായി ജനമല്ലാത്തവരെ തന്റെ കൃപയിങ്കലേക്ക് സ്വീകരിക്കുന്നതിനാലും പരിജ്ഞാനമില്ലാത്ത പുറജാതിയെ ദത്ത് പുത്രന്മാരായി സ്വീകരിക്കുന്നതിനാലും അവരെ പ്രകോപിപ്പിക്കും എന്ന് ദൈവം തന്റെ ജനത്തിന് മുന്നറിയിപ്പ് കൊടുക്കുകയാണ്.
10:20 യെശയ്യാവോ (യെശ : 65:1) ധൈര്യത്തോടെ പറയുന്നു, പുതിയനിയമത്തിൽ ഇവിടെ മാത്രം കാണുന്ന ശൈലി യെശയ്യാവിന്റെ വാക്കുകൾ മത്സരികളായ യിസ്രായേലിനോടുള്ളതാണ്. എന്നാൽ ഈ വാചകം തന്റെ കാലത്തുള്ള പുറജാതികളെ കുറിക്കുന്നു എന്ന് പൗലോസ് വ്യാഖ്യാനിക്കുന്നു. യെശയ്യാവിന്റെ സാക്ഷ്യം ജാതികളുടെ വിളിയോട് ബന്ധിപ്പിക്കുന്നതിൽ പ്രവാചകന്റെ ധൈര്യത്തിലേക്ക് പൗലോസ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കാരണം ദൈവത്തിന്റെ കൃപയുടെയും ആനുകൂല്യത്തിന്റെയും കുത്തക മാത്രം ആസ്വദിച്ചു എന്ന് യഹൂദൻ വ്യർത്ഥമായി ചിന്തിച്ചു.
10:21 യെശയ്യാവ് പറയുന്നു (65:2). അനുസരിക്കാത്തതും മറുത്ത് പറയുന്നതുമായ ജനം. അനുസരണക്കേടും മറുതലിപ്പും ചേർന്ന് പോകും. മറുതലിപ്പിന്റെ ഫലമാണ് അനുസരണക്കേട്. ഇതിന്റെ എതിര് അനുസരണം (ലുക്കോ : 13:34, യോഹ :3:36) അനുസരിക്കാത്ത ജനം എല്ലാവരോടും ദൈവത്തിന്റെ സ്നേഹവും നീതിയും പ്രസ്താവിക്കുകയാണ്. യിസ്രായേലിനെക്കുറിച്ച് ദൈവം പ്രതീക്ഷിക്കുന്നത് ഇതാണ്.
എങ്കിലും അവർ അവനെ സ്വീകരിച്ചില്ല. അവർ വിഗ്രഹങ്ങളെ സേവിക്കുകയും ദൈവകൽപന ലംഘിക്കുകയും ചെയ്തു. ഈ ജനതയുടെ ഒരു പ്രതിനിധിയായിരുന്നു യോന. പുറജാതി നഗരമായ നിനവെയിൽ പോയി അവരോട് ന്യായവിധിയുടെ സന്ദേശം പറയണമെന്ന് ദൈവം കല്പിച്ചു. പ്രവാചകൻ ഓടിക്കളയുവാൻ ശ്രമിച്ചു. എന്നാൽ ദൈവം അവനെ മടക്കികൊണ്ട് വന്നു. യോന നിനവെയിലെ ജനത്തിന് മുന്നറിവ് കൊടുത്തു. അവർ മാനസാന്തരപെട്ടു. ദൈവം ന്യായവിധി അയയ്ക്കാത്തതിനാൽ യോനായ്ക്ക് കോപമുണ്ടായി. (യോനാ : 1:2,3; 3:1-3,10; 4:1). യിസ്രായേൽ ഒരിക്കലും ജാതീയലോകത്തെ ദൈവസന്ദേശം അറിയിച്ചിട്ടില്ല. സഭ അവരെക്കാൾ നന്നായി ഇത് ചെയ്യുന്നുണ്ടോ ? സകലജാതികളോടും സുവിശേഷം പറയുവാൻ കർത്താവ് നമ്മോട് കല്പിച്ചിരിക്കുകയാണ്. അവർ കേൾക്കാതെ, വിശ്വസിച്ചു രക്ഷിക്കപ്പെടുവാൻ സാധ്യമല്ല.
ReplyForwardAdd reaction |