‘സങ്കീർത്തന ധ്യാനം’ – 126
പാ. കെ. സി. തോമസ്
യഥാസ്ഥാനവും മാനസാന്തരവും, സങ്കീ : 51:13
ദാവീദ് കുറ്റബോധമുള്ളവനായി ദൈവസന്നിധിയിൽ നിലവിളിച്ച് പ്രാർത്ഥിക്കുമ്പോൾ തന്റെ ഉള്ളിൽ ദൈവാത്മാവ് പ്രവർത്തിക്കാൻ തുടങ്ങി. പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധ്യം വരുത്തുന്ന പരിശുദ്ധാത്മാവ് ദാവീദിനോട് സംസാരിച്ചു. നീ യഥാസ്ഥാനപ്പെട്ടശേഷം മറ്റുള്ളവരെ ഉപദേശിക്കണം. എന്നാൽ നിന്റെ ഉപദേശം കേൾക്കുന്നവർ ദൈവത്തിങ്കലേക്ക് മനം തിരിയും. ഇന്ന് ജനങ്ങൾ ദൈവത്തിങ്കലേക്ക് മനം തിരിയാത്തത് ഉപദേശിക്കാൻ ആളില്ലാത്തതല്ല. ഉപദേശങ്ങൾ ഇല്ലാത്തതും അല്ല പൂർവ്വാധികം ഉപദേശങ്ങളും ഉപദേഷ്ട്ടാക്കന്മാരും വർധിച്ചിട്ടുണ്ട്. പാപത്തിൽ ജീവിക്കുന്നവന്റെ ഉപദേശത്തിന് ഒരു വിലയുമില്ല. മാനസാന്തരം ഇല്ലാത്തവൻ ഉപദേശിച്ചാൽ ആർക്കും മാനസാന്തരം ഉണ്ടാകയില്ല. ആ ബോദ്ധ്യം ദാവീദിന് ഉണ്ടായത് കൊണ്ട് ദാവീദ് പ്രാർത്ഥിച്ചു. എന്റെ രക്ഷയുടെ സന്തോഷം എനിക്ക് തരേണമേ. മനസൊരുക്കമുള്ള ആത്മാവിനാൽ എന്നെ നിറയ്ക്കണമേ. ആ അനുഭവം ഉണ്ടായശേഷം ഞാൻ അതിക്രമകാരോട് നിന്റെ വഴികളെ ഉപദേശിക്കും. ഇന്ന് സഭകൾ വളരാത്തതിന്റെ പ്രധാന കാരണം കർത്തൃദാസന്മാരുടെയും വിശ്വാസികളുടെയും സാക്ഷ്യം നഷ്ടപെട്ടുകൊണ്ടിരിക്കുന്നതിലാണ്. പരേതനായ പാ. വി. എ. തോമസ് പ്രസംഗിക്കുമായിരുന്നു പലരുടെയും പ്രസംഗവും ഉപദേശവും നല്ലതാണ്. അവരെ ഒരു കര്ട്ടന് അകത്ത് നിറുത്തി പ്രസംഗിപ്പിക്കണം. എന്നാൽ ജനങ്ങൾ രക്ഷിക്കപ്പെടും. പ്രസംഗിക്കുന്നവരെ ജനങ്ങൾ കണ്ടാൽ ആരും രക്ഷിക്കപെടുകയില്ല. കാരണം അവർ ജീവിതമില്ലാത്ത ഉപദേശകരാണ്. ചിലർ പ്രസംഗിക്കുന്നതുമായി ഒരു ബന്ധവും ഇല്ലാത്ത ജീവിതമാണ് നയിക്കുന്നത്. ശ്രീ. വിവേകാനന്ദസ്വാമി യേശുക്രിസ്തുവിനെയും ഉപദേശത്തെയും ബഹുമാനിച്ചിരുന്ന ആളാണെന്നതിന് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ തെളിവാണ്. എന്നാൽ അദ്ദേഹം ഒരു ക്രിസ്ത്യാനിയാകാൻ താല്പര്യപ്പെട്ടില്ല. അതിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തി, ക്രിസ്തുവിന്റെ ഉപദേശങ്ങൾ ഇന്ന് ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇന്ത്യയിലെ മുക്കിലും മൂലയിലും ക്രിസ്തു പ്രസംഗിക്കപ്പെടേണം. ഇന്ത്യയിലെ ക്രൈസ്തവരെ ക്രിസ്തുവിനെയും ഉപദേശത്തെയും നിങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചു തരിക എന്നാൽ ഞങ്ങൾ ക്രിസ്തുവിനെ വിശ്വസിക്കാം, സ്വീകരിക്കാം. വളരെ ശക്തമായ സന്ദേശമാണ് അദ്ദേഹം നൽകിയത്. അടുത്തതായി ദാവീദിന് ദൈവാത്മാവ് ബോദ്ധ്യമാക്കിയത് വാക്യം 14 ൽ കാണുന്നു. രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും. രക്തപാതകം നടത്തിയ ഒരുവന് ദൈവത്തെ ഘോഷിക്കുവാനോ, വർണ്ണിക്കുവാനോ, സ്തുതിക്കുവാനോ ഉള്ള യോഗ്യതയില്ല. പാപക്ഷമ ലഭിച്ചവന് മാത്രമേ ദൈവത്തെ ആരാധിക്കുവാനുള്ള യോഗ്യതയുള്ളൂ. സങ്കീ : 50:23 ൽ സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും എന്ന് എഴുതിയിരിക്കുന്നു. ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുന്നവൻ നടപ്പിനെ ക്രമപ്പെടുത്തുന്നവൻ ആയിരിക്കണം. എങ്കിലേ അവന്റെ ആരാധനയിൽ ദൈവം പ്രസാദിക്കുകയുള്ളൂ എന്നാണ് അതിന്റെ അർത്ഥം. വിശുദ്ധിയുടെ സൗന്ദര്യത്തിൽ ദൈവത്തെ ആരാധിക്കുകയെന്ന് സങ്കീർത്തനം 96:9 ൽ പറയുന്നു. വിശുദ്ധ വസ്ത്രാലങ്കാരത്തോടെ എന്നതിന് ഇംഗ്ളീഷ് ബൈബിളിൽ വിശുദ്ധിയുടെ സൗന്ദര്യത്തിൽ എന്നാണ്. പരിശുദ്ധനായ ദൈവത്തെ വിശുദ്ധരായി ജീവിക്കുന്നവരാണ് ആരാധിക്കേണ്ടത്. ഇന്ന് എങ്ങനെയും ജീവിച്ചിട്ട് ഞാറാഴ്ച്ച സഭയിൽ വന്ന് കൈകൊട്ടി പാടുകയും, കൈയുയർത്തി ദൈവത്തെ സ്തുതിക്കയും ചെയ്യുന്നവരുണ്ട്. അവരിൽ ദൈവം പ്രസാദിക്കുന്നില്ല. ദൈവകോപം അവരിലേക്ക് വരുന്നുയെന്ന് അവർ അറിയുന്നില്ല. കുറ്റബോധത്താൽ നിലവിളിച്ച് യഥാസ്ഥാനപ്പെടുമ്പോൾ ശക്തമായ രണ്ട് ബോധ്യങ്ങൾ ദാവീദിന് ദൈവാത്മാവ് നൽകി. ഒന്ന് പാപത്തിൽ ജീവിക്കുന്നവൻ മറ്റുള്ളവരെ ഉപദേശിക്കരുത്. രണ്ട് പാപത്തിൽ ജീവിക്കുന്നവൻ ദൈവത്തെ ആരാധിക്കരുത്. പാപത്തിൽ ജീവിക്കുന്നവർക്കും ഈ രണ്ട് കാര്യങ്ങളും ചെയ്യുവാൻ കഴിയും. എന്നാൽ അത്കൊണ്ട് ജനം മനം തിരിയുകയോ, ദൈവം പ്രസാദിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ ദൈവം വിശുദ്ധനായിരിക്കുന്നത് പോലെ നമുക്കും വിശുദ്ധരായി ജീവിക്കണം.