മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (20)
പാ. വീയപുരം ജോർജ്കുട്ടി
7
ജനിച്ചത് ജീവിക്കുവാനായിട്ടാണ്
മരിക്കുവാനായിട്ടാണ് മനുഷ്യൻ ജനിച്ചതെങ്കിൽ ജനിക്കുമ്പോൾ തന്നെ മരിക്കുന്നതാണ് മനുഷ്യന് നല്ലത്. ഇയ്യോബ് തന്റെ കഷ്ടതയുടെ ആധിക്യത്തിൽ അങ്ങനെ ചിന്തിച്ചു പോയി. ഇയ്യോബ് 10:18-19, “നീ എന്നെ ഗർഭത്തിൽ നിന്ന് പുറപ്പെടുവിച്ചതെന്തിന് ? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു. ഞാൻ ജനിക്കാത്തത് പോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽ നിന്ന് എന്നെ ശവകുഴിയിലേക്ക് കൊണ്ട് പോകുമായിരുന്നു”
ജനിച്ചത് കൊണ്ട് എങ്ങനെയെങ്കിലും ജീവിക്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ നാം എന്തിന് വേണ്ടിയാണ് ജീവിക്കുന്നത് എന്ന മനോബോധം ഉള്ളവരായി ജീവിക്കേണ്ടിയിരിക്കുന്നു.
1) മനുഷ്യരായി ജനിച്ചതെങ്കിലും മൃഗതുല്യരായി ജീവിക്കുന്നവർ
തിരുവചനം പറയുന്നു (സങ്കീ : 49:20), “മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചു പോകുന്ന മൃഗങ്ങൾക്ക് തുല്യനത്രെ”. മനനം ചെയ്യുന്നവനാണ് മാനവൻ (മനുഷ്യൻ); കാര്യകാരണ സഹിതം ചിന്തിക്കുന്നവൻ.
ഇയ്യോബ് 35:10,11 – മൃഗങ്ങൾക്ക് വീണ്ടു വിചാരം ഇല്ല. കാര്യസാദ്ധ്യം മാത്രമാണ് അവയുടെ ലക്ഷ്യം. മൃഗങ്ങൾക്ക് അമ്മയെയോ പെങ്ങളേയോ മക്കളെയോ തിരിച്ചറിഞ്ഞു പ്രവർത്തിക്കുവാനുള്ള വിവേചനശക്തി ഇല്ല. ഇത് പോലെ മൃഗതുല്യരായി ജീവിക്കുന്ന ചില പ്രാകൃത മനുഷ്യൻ സ്വന്തം മക്കളെപ്പോലും തങ്ങളുടെ മോഹങ്ങൾക്ക് ഇരയാകുന്ന ഞെട്ടിക്കുന്ന വാർത്തയാണ് ദിനവും നാം കേട്ടുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് മലയാളം ന്യൂസിൽ പലപ്പോഴും എഴുതികാണിക്കേണ്ടി വരുന്നു – “മക്കളാണ്, മറക്കരുത്” എന്ന്.
നമ്മുടെ മോഹങ്ങളേ കയറൂരി വിടരുത്. വിശുദ്ധ പൗലോസ് പറയുന്നത്. “ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡീകങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നെ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോദ്ധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചു കളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുന്നു” (2 കോരി :10 :4,5)
“മോഹങ്ങൾ ജനിക്കുമാറ് ജഡത്തിനായ് ചിന്തിക്കരുത്” (റോമർ : 13:14) “ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളേ അനുസരിക്കുമാറ് ഇനി വാഴരുത്” (റോമർ : 7:8) “മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ട് മരണത്തെ പേറുന്നു” (യാക്കോബ് : 1:15) “ക്രിസ്തുവേശുവിനുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോട് കൂടെ ക്രൂശിച്ചിരിക്കുന്നു” (ഗലാ : 5:24) “ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കുകയില്ല” (ഗലാ : 5:16)
2) ഭക്ഷിക്കുവാനായി മാത്രം ജീവിക്കുന്നവർ
നാം ഭക്ഷിക്കുവാനായിട്ടല്ല ജീവിക്കേണ്ടത്, പിന്നെയോ ജീവിക്കുവാനായിട്ടാണ് ഭക്ഷിക്കേണ്ടത്. ഭക്ഷണത്തിന്റെ മുൻപിൽ നാം ഇരിക്കുമ്പോൾ നമ്മോട് തന്നെ ആദ്യം ചോദിക്കേണം : എന്തിനായിട്ടാണ് ഞാൻ ഭക്ഷിക്കുന്നത് ? ഇതിന്റെ അർത്ഥം നാം മനസ്സിലാക്കിയാൽ, ഇന്ന് നാം കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം മാത്രമേ ഭക്ഷിക്കുകയുള്ളൂ.
ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല. അമിത ഭക്ഷണം പാപമാകുന്നു. അമിതഭക്ഷണം നഖ്‌ആം കഴിക്കുന്നതിനാൽ, നമ്മുടെ ശരീരത്തിലേക്ക് രോഗങ്ങളെ നാം ക്ഷണിച്ചു വരുത്തുകയാണ്.
ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ – യോഗി
രണ്ട് നേരം ഭക്ഷണം കഴിക്കുന്നവൻ – രോഗി
മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവൻ – ഭോഗി
നാല് നേരം ഭക്ഷണം കഴിക്കുന്നവൻ – ദ്രോഹി
” …. ഒരു ഊണിന് ജ്യേഷഠവകാശം വിറ്റ് കളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതികൊള്ളൂ” വാനും നമ്മെ ഓർമ്മപ്പെടുത്തുന്നു (എബ്രാ : 12:16)