‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (40)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പൗലോസ് പ്രസംഗിച്ച സുവിശേഷം ന്യായപ്രമാണ നീതികരണത്തിനെതിരായുള്ള വിശ്വാസ നീതികരണത്തിന്റെ സുവിശേഷമായിരുന്നു. അത് കൃപയാൽ യഹൂദനും ജാതിക്കും പ്രാപിക്കാവുന്നതാണ്. യഹൂദൻ ചിന്തിച്ചു, ന്യായപ്രമാണപ്രകാരമാണ് അവൻ വിധിക്കപെടുന്നതെന്ന്. എന്നാൽ, ക്രിസ്തുവാണ് ന്യായാധിപൻ; സുവിശേഷമാണ് അതിന്റെ മാനദണ്ഡം എന്നാണ് പൗലോസ് പറയുന്നത്. ന്യായപ്രമാണം വാഗ്ദാനം ചെയ്യുന്നത് മരണമല്ലാതെ ജീവനല്ല. അത് നല്കപ്പെട്ടത് കുറ്റവാളിയാണെന്ന് തെളിയിക്കാനാണ്, രക്ഷിച്ചു രൂപാന്തരപ്പെടുത്താനല്ല. അത് കുറ്റം പ്രഖ്യാപിക്കാനല്ലാതെ ശുദ്ധീകരിക്കാൻ ശക്തിയുള്ളതല്ല. അത് കുറ്റം ബോധ്യപ്പെടുത്തും. എന്നാൽ ക്ഷമിക്കാൻ അതിന് അധികാരമില്ല. അത് ശിക്ഷിച്ച് അർദ്ധപ്രാണനായി വിട്ടേച്ച് പോകും. എന്നാൽ മുറിവുകൾ കെട്ടുവാൻ അത് അശക്തമാണ്. ഇതിനെല്ലാം പരിഹാരമായിരുന്നു പൗലോസ് പ്രസംഗിച്ച സുവിശേഷം.
ചുരുക്കത്തിൽ ന്യായപ്രമാണം ലഭിച്ച യഹൂദൻ ന്യായപ്രമാണം അനുസരിച്ചും ന്യായപ്രമാണം ലഭിക്കാത്ത പുറജാതി മനസ്സാക്ഷി അനുസരിച്ച് വിധിക്കപ്പെടും.
യഹൂദന്റെ പാപത്തിന്റെ കുറ്റപത്രം വാ : 17-29
യഹൂദൻ വ്യർത്ഥമായി പ്രസംഗിച്ച കാര്യങ്ങൾ
1. ഒരു നല്ല പേര് – ‘യഹൂദൻ’ പൊതുവെ യിസ്രായേൽ ജനത്തെ മുഴുവൻ ഈ പേര് ഉൾകൊള്ളുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന് ഈ പേര് സൂചിപ്പിക്കുന്നു. ബാബേൽ പ്രവാസത്തിന് ശേഷമാണ് ഈ പേര് പ്രചാരത്തിൽ വന്നത്.
2. ന്യായപ്രമാണത്തിലുള്ള ആശ്രയം. ന്യായപ്രമാണം ആശ്രയിക്കാനല്ല, അനുസരിക്കാനുള്ളതാണ്.
3. ദൈവത്തിൽ പ്രശംസിക്കുക. ഒരു സത്യവിശ്വാസി ദൈവത്തിൽ പുകഴേണ്ടവനാണ് (ഫിലി :3:3) എന്നാൽ യഹൂദനാകട്ടെ, പുറമെ ദൈവത്തിൽ പുകഴുകയും രഹസ്യമായി പാപത്തിൽ ജീവിക്കുകയും ചെയ്തു. അവർ ആളത്വപ്രേരണയോടെ ഒരു ദൈവത്തിൽ വിശ്വസിച്ചു ആശ്രയിച്ച് അവനെ മഹത്വപ്പെടുത്തിയില്ല എന്ന ആശയമാണ്.
4. അവന്റെ ഇഷ്ട്ടം അറിഞ്ഞു. ന്യായപ്രമാണം മൂലം ദൈവത്തിന് ഇഷ്ട്ടമേത്, അനിഷ്ട്ടമേത് എന്നുള്ള ധാരണ അവൻ ലഭിച്ചിരുന്നു.
5. ഭേദാഭേദങ്ങൾ വിവേചിച്ചു. ന്യായപ്രമാണത്തിന്റെ സഹായത്താൽ ഭേദവും അഭേദവും തമ്മിൽ തിരിച്ചറിയുവാൻ സാധിച്ചു. എന്നാൽ അനുഭവമാക്കിയില്ല.
6. കുരുടർക്ക് വഴി കാട്ടുന്നവർ
7. ഇരുട്ടിലുള്ളവർക്ക് വെളിച്ചം
8. മൂഢരെ പഠിപ്പിക്കുന്നവൻ
9. ശിശുക്കൾക്ക് ഉപദേഷ്ട്ടാവ്