മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (07)
പാ. വീയപുരം ജോർജ്കുട്ടി
www.sabhavarthakal.com
5) വാർദ്ധക്യം : വാർദ്ധക്യം, നമ്മുടെ മാനസികനിലവാരത്തെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. എൺപതു വയസ്സായ ബർസില്ലായി ദാവീദിനോട് പറയുന്നത് (2 സാമുവേൽ : 19:32-35), “ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും ? നല്ലതും ആകാത്തതും എനിക്ക് തിരിച്ചറിയാമോ ? ഭക്ഷണപാനീയങ്ങളുടെ സ്വാദ് അടിയന് അറിയാമോ ? സംഗീതകാരുടെയും സംഗീതകാരത്തികളുടെയും സ്വരം എനിക്ക് കേട്ട് രസിക്കാമോ ?” തന്റെ ഈ പ്രസ്താവനയിൽ നിന്ന് മനസ്സിലാകുന്നത്, താൻ നല്ല വാർദ്ധക്യം പ്രാപിച്ചിരിക്കുന്നു എന്നും ഇനി മരിച്ചു പിതാക്കന്മാരുടെ കല്ലറയിൽ അടക്കം ലഭിച്ചാൽ മതി എന്നുമാണ്.
എന്നാൽ 85 വയസ്സുള്ള കാലേബ് ഒരു യൗവനക്കാരനെ പോലെയാണ് യോശുവയോട് സംസാരിക്കുന്നത്. “ഇപ്പോൾ എനിക്ക് 85 വയസ്സായി. മോശ എന്നെ അയച്ച നാളിലെ പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്; പടവെട്ടുവാനും, പോകയും വരുകയും ചെയ്യുവാനും എന്റെ ആരോഗ്യം അന്നത്തെ പോലെ തന്നെ ഇന്നും ഇരിക്കുന്നു. ആകയാൽ അനാക്യമല്ലന്മാർ വസിക്കുന്ന ഹെബ്രോൻ മല എനിക്ക് തരുക; ഞാൻ അതിനെ യുദ്ധം ചെയ്ത് പിടിച്ചു അടക്കികൊള്ളാം” (യോശുവ : 14:6-12). നോക്കുക, 85 വയസ്സായിട്ടും യൗവനക്കാരനാണെന്ന തോന്നൽ !
www.sabhavarthakal.com
ലോകത്തു ഏറ്റവും കൂടുതൽ വർഷം ജീവിച്ചിരുന്നത് മെതുശാലേഹ് ആണ്; 969 സംവത്സരം (ഉല്പത്തി : 5:27). പക്ഷെ പാപസ്വഭാവം നിമിത്തം ആയുസ്സ് 120 സംവത്സരമായി ദൈവം കുറച്ചു. (ഉല്പത്തി : 6:3) എന്നാൽ ദൈവപുരുഷനായ മോശ തൊണ്ണൂറാം സങ്കീർത്തനം ഇപ്രകാരം പാടി, “ഞങ്ങളുടെ ആയുഷ്കാലം 70 സംവത്സരം; ഏറെയായാൽ 80 സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഖവുമത്രെ; അത് വേഗം തീരുകയും ഞങ്ങൾ പറന്ന് പോകുകയും ചെയ്യുന്നു” (90:10)
മോശയുടെ ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, മനുഷ്യന്റെ ആയുസ്സ് എഴുപതോ എൺപതോ വയസ്സായി ദൈവം നിജപ്പെടുത്തി എന്ന് ധരിക്കുന്നവർ ഉണ്ട്. ഇത് തെറ്റായ നിഗമനമാണ്. മിസ്രയെമിൽ നിന്നും ഇറങ്ങി പുറപ്പെട്ട 20 വയസ്സിന് മുകളിലുള്ളവർ ദൈവീക ന്യായവിധിയിൽ പട്ടുപോയി. അങ്ങനെ പട്ടു പോയവരുടെ ഏകദേശ പ്രായം പരിഗണിച്ചാണ് മോശ നമ്മുടെ ആയുഷ്കാലം 70, 80 എന്ന് പറയുവാൻ കാരണം. അല്ലാതെ ദൈവം മനുഷ്യന്റെ ആയുസ്സ് 70, 80 ആയി നിജപ്പെടുത്തിയതല്ല. ദൈവം നിജപ്പെടുത്തിയ 120 സംവത്സരം ഇന്നും നിലവിലുണ്ട്. ഇങ്ങനെ പറഞ്ഞ മോശ മരിക്കുമ്പോൾ 120 വയസ്സായിരുന്നു. തന്റെ പിൻഗാമിയായ യോശുവ മരിക്കുമ്പോൾ 110 വയസ്സ് ഉണ്ടായിരുന്നു. (യോശുവ : 24:29) ആകയാൽ 70 വയസ്സ് ആകുമ്പോൾ എന്റെ മരണസമയം അടുത്തു എന്നുള്ള ചിന്ത നമ്മെ ഭരിക്കാതെ കർത്താവ് എത്ര ആയുസാണോ നൽകുന്നത് അത്രെയും ആയുസ്സ് ശക്തിയോട് കൂടെ ദൈവത്തിനായി പ്രവർത്തിക്കാം.
ഒരു ഭവനത്തിന്റെ അനുഗ്രഹമാണ് വൃദ്ധന്മാർ. എന്നാൽ ഇന്ന് അവർ മക്കൾക്കും കൊച്ചു മക്കൾക്കും ഒരു ഭാരമായി തീരുകയും, തങ്ങൾ അദ്ധ്വാനിച്ചു തലമുറകൾക്ക് വേണ്ടി കൈമാറിയ സമ്പത്തും നന്മകളും അനുഭവിച്ച ശേഷം അവരെ ഭവനത്തിൽ നിന്ന് ഇറക്കി വിടുകയും നട തള്ളുകയും ചെയ്യുന്ന വാർത്തകളാണ് നിത്യവും കേൾക്കുന്നത്.
www.sabhavarthakal.com
ദാവീദ് പറയുന്നു : “ഞാൻ ബാലനായിരുന്നു, വൃദ്ധനായി തീർന്നു” (സങ്കീ : 37:25) പുരോഹിതനായ ഏലിയുടെ ഭവനത്തിന്മേൽ ദൈവീക ന്യായവിധി ഉണ്ടായപ്പോൾ ദൈവം പറഞ്ഞത്, “നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകുകയില്ല” എന്നാണ് (1 ശാമുവേൽ : 2:32) ഇതിൽ നിന്നും മനസ്സിലാകുന്നത്, വൃദ്ധന്മാർ അനുഗ്രഹത്തിന്റെ ലക്ഷണം എന്നാണ്.
ദൈവീക അനുഗ്രഹത്തിൽ ഒന്നാണ് ദീർഘായുസ്സ്. “ദീർഘായുസ്സ് കൊണ്ട് ഞാൻ അവന് തൃപ്തി വരുത്തും” (സങ്കീ : 91:16) “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം” (സദൃ : 16:31) “വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം” (സദൃ : 20:29) “മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടം” (സദൃ : 17:6) “നരച്ചവന്റെ മുൻപാകെ എഴുനേൽക്കുകയും വൃദ്ധന്റെ മുഖം ബഹുമാനിക്കുകയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം” (ലേവ്യ : 19:32).
“അബ്രഹാം വയസ്സ് ചെന്ന് വൃദ്ധനായി; യഹോവ അബ്രഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു” (ഉല്പത്തി : 24:1) ദൈവം അബ്രാഹിമിനോട് പറയുമ്പോൾ (ഉല്പത്തി : 15:15), “നീയോ വാർധ്യക്യത്തിൽ അടക്കപെടും”. “അബ്രഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർധ്യക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോട് ചേർന്നു” (ഉല്പത്തി : 25:8)
www.sabhavarthakal.com