മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (92)
പാ. വീയപുരം ജോർജ്കുട്ടി
5) ആഹാബ് : യിസ്രായേലിൽ 22 സംവത്സരം വാണു തനിക്കു മുൻപുണ്ടായിരുന്ന എല്ലാവരേക്കാളും അധികം യഹോവയ്‌ക്ക് അനിഷ്ടമായത് ചെയ്തു. നീതിമാനായ നാബോത്തിനെ ചതിവിൽകൂടെ കൊന്നു കളഞ്ഞു. ബാലിന് മുട്ട് മടക്കാത്ത 7001 പേർ ഒഴിച്ച് ബാക്കിയുള്ളവരെ മുഴുവൻ യിസ്രായേലിന്റെ ദൈവത്തിൽ നിന്ന് അകറ്റി ബാലിന്റെ തൊഴുത്തിൽ കൊണ്ട് ചെന്ന് കെട്ടി. ഒടുവിൽ നീചമായ അന്ത്യം ആഹാബും ഭാര്യ ഇസബേലും ഏറ്റു വാങ്ങി. (1 രാജ :21:1, 1 രാജ :16:29,30)
6) ആഹാസ് : യെരുശലേമിൽ 16 വർഷം ഭരണം നടത്തി. അവൻ ദൈവാലയത്തിന്റെ വാതിലുകൾ അടച്ചു; ഉപകരണങ്ങൾ ഉടച്ചു കളഞ്ഞു; ആലയത്തിലെ വിളക്ക് കെടുത്തി. യെരുശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങളെ ഉണ്ടാക്കി. സ്വന്തം പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിച്ചു. (2 ദിന :28:1-27)
വിസ്താരഭയത്താൽ മറ്റ് പലരുടെയും കാര്യങ്ങൾ എഴുതുന്നില്ല. ഒരു ആയുസ്സ് ദൈവം നമുക്ക് ദാനമായി തന്നത് ദൈവത്തിനായി ഉപയോഗിക്കാം. ഇന്ന് ചിലരുടെ ചരിത്രം എഴുതുവാൻ പോയാൽ ഇപ്രകാരം എഴുതേണ്ടി വരും : മിനക്കെട്ട് നിൽക്കുന്നത് കണ്ടു മുന്തിരിത്തോട്ടത്തിൽ അദ്ധ്വാനിക്കുവാനായി ദൈവം വിളിച്ചു. ന്യായമായത് തരാം എന്ന് പറഞ്ഞെങ്കിലും അന്യായമായി ധാരാളം നേടി. മൂന്നും നാലും തലമുറകൾക്ക് അനുഭവിക്കത്തക്ക നിലയിൽ വാരി കൂട്ടി. സ്ഥാനമാനങ്ങൾ തലയ്ക്ക് പിടിച്ചതിനാൽ പാവം ദൈവജനം സുവിശേഷവേലയ്ക്ക് കൊടുത്ത പണം വോട്ട് പിടിക്കാൻ വേണ്ടി വാരിയെറിഞ്ഞു. മരണം വരെ സ്ഥാനം നിലനിർത്തുവാൻ കുതന്ത്രങ്ങൾ മെനഞ്ഞു. ദൈവവിളിയില്ലാത്ത, ദൈവം ശുശ്രുഷ ഏല്പിക്കാത്ത മക്കൾക്ക് അത് കൈമാറി. കൈക്കൂലി വാങ്ങി നീതി നടത്തിയില്ല. എളിയവരോട് പ്രാർത്ഥിക്കാം എന്ന് പറഞ്ഞതല്ലാതെ കൈയിൽ ഉണ്ടായിട്ടും സഹായിച്ചില്ല. വേദികൾ ഓടി നടന്ന് കൈയ്യടക്കി. ഭക്തിയില്ലാതെ ഭക്തിയുടെ പ്രകടനങ്ങൾ കാണിച്ചു. സിനിമാക്കാരെ വെല്ലുന്ന അഭിനയം നടത്തി. ഒടുവിൽ കർത്താവിൽ നിദ്ര പ്രാപിച്ചു എന്ന് പരസ്യപ്പെടുത്തി. ആക്ഷോഷമായ ശവമടക്കം ലഭിച്ചു. എന്നാൽ ദൈവസന്നിധിയിൽ പൂജ്യം മാത്രം.